സ്വർണക്കടത്ത്: കള്ളക്കടത്തിലെ 'ഒറ്റുകാരൻ' കസ്റ്റംസിന് ഇർഫോർമർ! ആരാണയാൾ? പ്രതിഫലം 45 ലക്ഷം, കൈമാറിയോ
തിരുവനന്തപുരം: സ്വര്‍ണം, മയക്കുമരുന്ന് തുടങ്ങി ഏത് കള്ളക്കടത്താണെങ്കിലും കണ്ടെത്തുക എന്നത് അന്വേഷണ ഏജന്‍സികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. കള്ളക്കടത്ത് സംഘങ്ങള്‍ക്കിടയിലെ 'ഒറ്റുകാര്‍' കസ്റ്റംസുകാരുടെ 'ഇന്‍ഫോര്‍മര്‍' മാരാണ്. അവര്‍ നല്‍കുന്ന വിവര പ്രകാരമാണ് ഒട്ടുമിക്ക കള്ളക്കടത്തുകളും പിടികൂടുന്നത്.
സ്വർണ്ണക്കടത്തിൽ ഇഡിയുടെ പുതിയ നീക്കം, ശിവശങ്കറിനേയും സ്വപ്നയേയും ഒരുമിച്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്ന വിവരവും ഇത്തരത്തില്‍ കസ്റ്റംസിലേക്ക് എത്തിയത് രഹസ്യ ഇന്‍ഫോര്‍മര്‍ വഴിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സംഭവങ്ങളില്‍ ഇന്‍ഫോര്‍മര്‍ക്ക് സമ്മാനത്തുകയും നല്‍കാറുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ആ രഹസ്യ ഇന്‍ഫോര്‍മര്‍ക്ക് പണം കൈമാറിയതായി സൂചനയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംങ്ങള്‍...
രഹസ്യ വിവരം
സാധാരണ ഗതിയില്‍ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കുക പതിവില്ല. എന്നാല്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഒടുവില്‍ വന്ന ബാഗേജ് കസ്റ്റംസ് തടഞ്ഞുവയ്ക്കാനും പരിശോധിക്കാനും കാരണം രഹസ്യ വിവരം ആയിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് 30 കിലോ സ്വര്‍ണം പിടികൂടിയത്.
ഒറ്റുകാരനോ ഇന്‍ഫോര്‍മറോ
കൂട്ടത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പോയവരോ എതിര്‍ സംഘാംഗങ്ങളോ ഒക്കെ കള്ളക്കടത്തില്‍ ഒറ്റുകാര്‍ ആകാറുണ്ട്. വിവരം നല്‍കുന്നത് വഴിയുള്ള പ്രതിഫലമായിരിക്കില്ല ഇവരുടെ ലക്ഷ്യം. എതിരാളിയ്ക്ക് ഒരു അടി കൊടുക്കുക എന്നത് മാത്രമായിരിക്കും.
എന്നാല്‍ രാജ്യസുരക്ഷയും നന്മയും മുന്‍നിര്‍ത്തി ലഭ്യമാകുന്ന വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരും ഉണ്ട്.
പ്രതിഫലം എത്ര
സ്വര്‍ണക്കടത്ത് സംബന്ധിച്ച് വിവരം കൈമാറിയാല്‍ കസ്റ്റംസ് ഇന്‍ഫോര്‍മര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. ഒരു ഗ്രാമിന് 150 രൂപ വച്ചാണ് പ്രതിഫലം. മറ്റ് കള്ളക്കടത്തുകളും കള്ളപ്പണ ഇടപാടുകളും സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കും പ്രതിഫലം നല്‍കാറുണ്ട്.
ഈ കേസില്‍ എത്ര പ്രതിഫലം
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയത് 30 കിലോഗ്രാം സ്വര്‍ണാണ്. അതായത് മുപ്പതിനായിരം ഗ്രാം സ്വര്‍ണം. ഇന്‍ഫോര്‍മര്‍ക്ക് ഒരു ഗ്രാമിന് 150 രൂപ കണക്കാക്കിയാല്‍ മൊത്തം 45 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കേണ്ടത്. ഇത് രണ്ട് തവണയായിട്ടാണ് കൈമാറുക.
ആദ്യഗഡു നല്‍കിയോ?
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഇന്‍ഫോര്‍മര്‍ക്ക് പ്രതിഫലത്തുകയുടെ ആദ്യഗഡു ആയ 22.5 ലക്ഷം രൂപ കൈമാറിയതായി സൂചനകളുണ്ട് എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഡ്വാന്‍സ് പ്രതിഫലമായി അമ്പത് ശതമാനും ബാക്കി അമ്പത് ശതമാനം കേസ് തെളിയിക്കപ്പെട്ടതിന് ശേഷവും ആണ് കസ്റ്റംസ് നല്‍കാറുള്ളത്.
ആരാണ് ആ ഇന്‍ഫോര്‍മര്‍
പലപ്പോഴും ഒറ്റുകാര്‍/ഇന്‍ഫോര്‍മര്‍മാരെ എതിരാളികള്‍ കണ്ടുപിടിക്കാറുണ്ട്. അവരുടെ ഭാവി പിന്നീട് എന്താകുമെന്ന് ആര്‍ക്കും ഒന്നും പറയാനും പറ്റില്ല.
എന്നാല്‍ കസ്റ്റംസ് അധികൃതര്‍ അതീവ രഹസ്യമായിട്ടാണ് ഈ വിവരം സൂക്ഷിക്കുക. കസ്റ്റംസ് കമ്മീഷണര്‍ക്ക് മാത്രമേ ഇന്‍ഫോര്‍മറെ സംബന്ധിച്ച വിവരങ്ങള്‍ അറിയുകയുള്ളൂ. അത് ഒടുക്കം വരെ അവര്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
പ്രതിഫലത്തുകയുടെ ഗുണങ്ങള്‍
ഇന്‍ഫോര്‍മര്‍ക്ക് നല്‍കാനുള്ള സമ്മാനത്തുക കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണ് എടുക്കുന്നത്. ഒരിക്കലും ഇത് ചെക്ക് ആയോ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ആയോ നല്‍കില്ല. കറന്‍സി നോട്ട് ആയി, ഇന്‍ഫോര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുനല്‍കുകയാണ് പതിവ്. ഈ പണത്തിന് നികുതിയും അടയ്‌ക്കേണ്ടതില്ല.
രാഷ്ട്രീയ മാനങ്ങള്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് സാധാരണ ഒരു സ്വര്‍ണക്കള്ളക്കടത്ത് കേസ് അല്ല. ഈ കേസിന് രാഷ്ട്രീയ മാനങ്ങളും ഏറെയാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്ത് സംഘങ്ങള്‍ക്കിടയിലെ കിടമത്സരമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തെത്തിച്ചത് എന്ന് കരുതാനാവില്ലെന്നും വിലയിരുത്തലുകളുണ്ട്.