'വമ്പന്‍മാരായ രതിവൈകൃത മാഫിയകളെ' സംരക്ഷിക്കാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം: എന്‍എസ് നുസൂർ
മലയാള ചലച്ചിത്ര മേഖലയില്‍ ദൈനംദിനം ഉയർന്ന് വരുന്ന പീഡന പരാതികളില്‍ സർക്കാർ മൌനം വെടിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂർ.
'വമ്പന്‍മാരായ രതിവൈകൃത മാഫിയകളെ' സംരക്ഷിക്കാതെ സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ചർച്ചക്കെടുക്കുന്നത് ആശാവഹമാണ്. എന്നാൽ ഇത്രയും നാൾ പൂഴ്ത്തിവച്ചത് സർക്കാരിന്റെ സ്ത്രീവിരുദ്ധതയുടെ പര്യായം തന്നെയാണെന്നും അദ്ദേഹം വിമർശിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...
കേരളത്തിലെ ബഹുപൂരിപക്ഷം സൽസ്വഭാവികളായ ചലച്ചിത്ര പ്രവർത്തകർക്കും കളങ്കമുണ്ടാക്കുന്ന തരത്തിലാണ് കുറച്ച് നാളുകളായി പുറത്തുവരുന്ന വാർത്തകൾ. ചലച്ചിത്ര മേഖലയിൽ വർദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾ, വിലപേശലുകൾ ഇതൊക്കെ സമൂഹം നോക്കിക്കാണുകയാണ്. സാംസ്‌കാരിക ഉന്നതിയിൽ നിന്ന കലാമേഖല ഇപ്പോൾ പെൺകുട്ടികൾക്ക് കടന്ന് ചെല്ലാൻ കഴിയാത്ത രീതിയിൽ അധഃപതിക്കപ്പെട്ടു എന്ന് സംശയിക്കുന്നു. പ്രമുഖയായ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്.

ഒന്നും രണ്ടുമല്ല ഒന്നേകാൽ കോടിയാണ് പഠന ചിലവ്. ഈ പണം കൊണ്ട് വേണമെങ്കിൽ കുറഞ്ഞ ചിലവിൽ ഒരു സിനിമ പിടിക്കാമായിരുന്നു. സർക്കാർ പറയുന്ന സാങ്കേതികത്തം സിനിമ മേഖലയിലെ "വമ്പന്മാരായ രതിവൈകൃത മാഫിയകളെ" സഹായിക്കാനുള്ള പോംവഴി മാത്രമാണെന്ന് ബോധമുള്ളവർക്ക് മനസിലാകും.
ഇപ്പോൾ ചലച്ചിത്ര നടൻ വിജയ് ബാബുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കപ്പെടണം. തെറ്റ് ചെയ്തുവെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിന് ദയ അർഹിക്കുന്നില്ല. എന്നാൽ പ്രിയ സഹോദരിമാർ ഒരു കാര്യം മനസിലാക്കണം ഒരു തവണ ബലാൽസംഘം ചെയ്യപ്പെട്ടാൽ നിങ്ങൾ പുറത്ത് പറയാനോ പരാതി പറയാനോ തയ്യാറാകണം. നിരവധി തവണ ബലാൽസംഘം ചെയ്യപ്പെട്ടു എന്ന മൊഴിയിലെ വൈകൃതം നിങ്ങളുടെ സ്വഭാവശുദ്ധിയെ സംശയത്തിന്റെ നിഴലിൽ നിർത്താം.
അപ്പോഴാണ് ഇരയാര്, വേട്ടക്കാരനാര് എന്ന് ചോദ്യം ഉയർത്തപ്പെടുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ചർച്ചക്കെടുക്കുന്നത് ആശാവഹമാണ്. എന്നാൽ ഇത്രയും നാൾ പൂഴ്ത്തിവച്ചത് സർക്കാരിന്റെ സ്ത്രീവിരുദ്ധതയുടെ പര്യായം തന്നെയാണ്. "ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം കോശീ... "












Click it and Unblock the Notifications