ക്വാറന്റൈൻ ലംഘിച്ച് മുങ്ങി: അനുപം മിശ്ര ആലപ്പുഴ സബ്കളക്ടർ, ചെറുപ്പക്കാരനായതിനാൽ ക്ഷമിച്ചെന്ന്
തിരുവനന്തപുരം: ക്വാറന്റൈൻ ലംഘിച്ച് ഉത്തർപ്രദേശിലേക്ക് കടന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ നടപടികൾ അവസാനിപ്പിച്ചു. വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചെങ്കിലും കളക്ടറോട് കള്ളം പറഞ്ഞ് ഉദ്യോഗസ്ഥൻ കേരളം വിടുകയായിരുന്നു. കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയെയാണ് ഇപ്പോൾ ആലപ്പുഴ സബ്കളക്ടറായി നിയമിച്ചിട്ടുള്ളത്. ക്വാറന്റൈൻ ലംഘിച്ച് മുങ്ങിയ സബ് കളക്ടർ നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ചെറുപ്പക്കാരനാണെന്ന പരിഗണനയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് സസ്പെൻഷൻ നടപടികൾ സർക്കാർ അവസാനിപ്പിച്ചിട്ടുള്ളത്.
ക്വാറന്റൈൻ ലംഘിച്ച അനുപം മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ഗുരുതരപിഴവാണെന്ന് വ്യക്തമാക്കിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അനുപം മിശ്രയെ കണ്ടെത്താനായില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ കാൺപൂരിലാണെന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഇതോടെ ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ അനുപം മിശ്ര 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മധുവിധുവിനായി സിംഗപ്പൂരും ഇന്തൊനേഷ്യയും സന്ദർശിച്ച ശേഷം മാർച്ച് 18നാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങിയെത്തിയത്. വിദേശത്തുനിന്നെത്തിയ ശേഷം അനുപം മിശ്രയോട് ഔദ്യോഗിക വസതിയിൽ കഴിയാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് കളക്ടർ കേരളം വിട്ടത്.

Recommended Video
സമീപവാസികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് കളക്ടറുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സബ്കളക്ടറുടെ വസതിയിലെത്തുകയായിരുന്നു. എന്നാൽ ഈ സമയത്ത് മിശ്ര വസതിയിൽ ഉണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരോട് അന്വേഷിച്ചപ്പോഴും സബ് കളക്ടർ എവിടെ പോയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. ഫോണിൽ ബന്ധപ്പെട്ട കളക്ടറോട് താൻ ബന്ധുവായ ഡോക്ടറുടെ സഹായത്തോടെ ബെംഗളൂരുവിൽ ക്വാറന്റൈനിലാണെന്നാണ് സബ് കളക്ടർ പറഞ്ഞത്. ഇക്കാര്യം സർക്കാരിനെ അറിയിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്നും ജില്ലാ കളക്ടർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications