മുഖ്യമന്ത്രിക്ക് ചാൻസ്‌ലർ പദവി ഏറ്റെടുക്കാം, രാഷ്ട്രീയ നിയമനങ്ങള്‍ക്ക് കൂട്ടുനിൽക്കില്ലെന്ന് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ചാന്‍സ്‌ലറായി സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താമെന്നും തനിക്ക് അതിന് കഴിയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂര്‍ വിസി പുനര്‍നിയമനം ചട്ടം പാലിച്ചില്ലെന്നടക്കമുള്ള സര്‍വ്വകലാശാല നടപടികളെ വിമര്‍ശിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം. കത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്നും സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക് നിയമം കൊണ്ട് വന്ന ചാന്‍സ്ലറാകാമെന്നും താന്‍ അതില്‍ ഒപ്പിട്ട് തരാമെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടം പാലിച്ചല്ലെന്നും സര്‍വകലാശാലക്ക് സര്‍ക്കാര്‍ നിലപാടിന് വഴങ്ങേണ്ടി വന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. എട്ടാം തീയതിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സ്ലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

അതേസമയം, കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. വിസിയുടെ നിയമനം ചട്ടം ലംഘിച്ചെന്നാണെന്ന് ഗവര്‍ണര്‍ തന്നെ പറയുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കേസില്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് തിരിച്ചടിയാവും. എന്നാല്‍ ചാന്‍സലര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് അനുനയ ചര്‍ച്ച നടത്തിയേക്കും.
സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ കളികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്നുള്ള ഗവര്‍ണറുടെ കത്ത് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കും. നേരത്തെ വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അനുനയത്തിന് ഗവര്‍ണര്‍ തയ്യാറായില്ല. അതേസമയം, ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറായിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രി പറഞ്ഞത്.
ഇതിനിടെ, ഗവര്‍ണറുടെ കത്ത് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കേരളത്തിലെ സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് ഗവര്‍ണറാണ് ചാന്‍സലര്‍.
അതേസമയം, സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Recommended Video
വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications