മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിലുള്‍പ്പെട്ടാല്‍ ഇടപെടും: മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണ്ണർ
തിരുവനന്തപുരം: സർക്കാറുമായുള്ള പോര് കൂടുതല്‍ ശക്തമാക്കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിലുള്‍പ്പെട്ടാല്‍ ഭരണത്തിലിടപെടുമെന്നാണ് പിണറായി വിജയന്റെ കഴിഞ്ഞ വിമർശനത്തിന് മറുപടിയായി ഗവർണ്ണർ ദില്ലിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യോഗ്യതിയില്ലാത്തവരെ നിയമിക്കാന്‍ നിർദേശിച്ചാലും ഇടപെടുമെന്നും ഗവർണ്ണർ പറഞ്ഞു. ഗവണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ സമാന്തര ഭരണ നടത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടലുണ്ടാവുമെന്ന് വ്യക്തമാക്കി ഗവർണ്ണർ രംഗത്ത് എത്തിയത്. പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കിക്കൊണ്ടുളള വിസിമാരുടെ വിശദീകരണം കിട്ടിയിട്ടില്ലെന്നും ഗവർണ്ണർ പറഞ്ഞു.
അനാവശ്യമായി താന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം. ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. തന്റെ ഭാഗത്ത് നിന്നുള്ള ഏതെങ്കിലുമൊരു അനധികൃത നിയമനം തെളിയിച്ചാല്‍ ഗവർണ്ണർ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു.
ഏഴിടത്ത് ഉപതിരഞ്ഞെടുപ്പ്: തെലങ്കാനയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ കോണ്‍ഗ്രസ് കറുത്ത കുതിരയാവുമോ
എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയൊണെന്ന് ചോദിച്ച ഗവർണ്ണർ ധനമന്ത്രി മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‍ന സുരേഷിനെപ്പറ്റിയും ഗവർണ്ണർ പരാമർശിച്ചു. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേയെന്നും ചോദിച്ച ഗവർണ്ണർ അവരെഴുതിയ ബുക്ക് മാധ്യമപ്രവർത്തകർ ഒരിക്കലെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത അധികാരങ്ങള്‍ക്ക് വേണ്ടി ഒരാൾ വ്യഗ്രതപ്പെടുകയാണെന്നായിരുന്നു ഗവർണ്ണറുടെ പേരെടുത്ത് പറയാതെ പിണറായി കഴിഞ്ഞ ദിവസം വിമർശിച്ചത്. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നുമില്ല. പോലീസ് മേധാവിക്ക് പോലും നിര്‍ദേശം നല്‍കുന്നു. ബില്ലില്‍ ഒപ്പിടില്ല എന്ന് പറയുന്നത് നിയമസഭയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.