ഗ്രീഷ്മയുടെ വീട്ടിലെത്തുന്ന ഷാരോണിന്റെ ദൃശ്യങ്ങൾ പുറത്ത്; മൊബൈലിൽ നോക്കി ബൈക്കിൽ
തിരുവനന്തപുരം: ഗ്രീഷ്മയുടെ ക്ഷണപ്രകാരം പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ ഷാരോണിന്റെ ദൃശ്യങ്ങൾ പുറത്ത്. രാമവർമൻ ചിറയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 14ന് രാവിലെ 10.15 ന് മൂവോട്ടുകോണത്തിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിൽ ബൈക്കിന്റെ പുറകിലിരിക്കുകയാണ് ഷാരോൺ. മൊബൈലിലേക്ക് നോക്കിയിരിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഗ്രീഷ്മയുടെ വീട്ടിൽ നിന്നും ഇറങ്ങിയ പാടെ ഷാരോൺ ഛർദ്ദിച്ചിരുന്നതായി ഒപ്പം ബൈക്കിൽ പോയ റെജിൻ നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നു. ഗ്രീഷ്മയോട് സംസാരിച്ചിരുന്ന ശേഷം ഛർദ്ദിച്ച് കൊണ്ടായിരുന്നു ഷാരോൺ പുറത്ത് വന്നതെന്നും തുടർന്നും ഛർദ്ദിച്ചതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് റെജിൻ പറഞ്ഞത്.

വീട്ടിലെത്തിയപ്പോൾ കഷായം നൽകിയെന്നും താൻ കുടിക്കുന്ന കഷായത്തിന് കൈപ്പുണ്ടെന്ന് പറഞ്ഞ് കളിയാക്കിയത് കൊണ്ടാണ് കയ്പ് മനസിലാക്കി കൊടുക്കാൻ ഷാരോണിന് കഷായം നൽകിയതെന്നായിരുന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നത്. വീട്ടുകാർ കഷായത്തിന്റെ പേര് ചോദിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞ് പെൺകുട്ടി ആദ്യം ഒഴിയുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മയുടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞത്.

അതേസമയം കേസിൽ ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. ഗ്രീഷ്മയിൽ നിന്നും കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുണ്ടെന്നും കസ്റ്റഡി വിട്ട് നൽകണം എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന് കേസിൽ നടന്നത്.

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്കെതിരെയുള്ളത് തെറ്റായ കേസാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഷാരോൺ വിഷം കഴിച്ചെന്ന് മാത്രമാണ് ആദ്യത്തെ എഫ് ഐ ആറിൽ പറയുന്നതെന്നും എന്നാൽ അത് എവിടുന്ന് കഴിച്ചെന്നോ ആര് കൊടുത്ത വിഷമാണെന്നോ ഏത് വിഷമാണോയെന്നൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മാത്രമല്ല മരിച്ച ഷാരോൺ തന്റെ മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ലെന്നും പ്രതി ഭാഗം ചൂണ്ടിക്കാട്ടി.

ഷാരോൺ സുഹൃത്ത് ഗ്രീഷ്മയുടെ വീട്ടിലെത്തിയതെന്ന് സമ്മതിക്കുന്നു. എന്നാൽ ഗ്രീഷ്മയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയിക്കൂടെ ഷാരോൺ എത്തിയതെന്നും പ്രതിഭാഗം ചചോദിച്ചു. അല്ലെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിക്കുമോയെന്നും പ്രതിഭാഗം വെല്ലുവിളിച്ചു. തെളിവുകളൊന്നുമില്ലാതെ റാങ്ക് ഹോൾഡറായ പെൺകുട്ടിയെ പോലീസ് അനാവശ്യമായി പിടിച്ച് വെച്ചിരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു.

തെളിവുണ്ടാക്കാനായാണ് ഇപ്പോൾ 7 ദിവസത്തെ കസ്റ്റഡി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെന്നും പ്രതിഭാഗം പറഞ്ഞു. 5 ദിവസം മാത്രമേ കസ്റ്റഡി അനുവദിക്കാവൂ എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. തെളിവ് എടുപ്പ് അടക്കമുള്ള എല്ലാ നടപടികളും വീഡിയോയിൽ പകർത്തണമെന്ന കർശന നിർദ്ദേശവും കോടതി അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications