ബിജെപിയെ കോണ്‍ഗ്രസ് മുട്ടുകുത്തിച്ച സൗരാഷ്ട്ര; ആ 48 സീറ്റില്‍ ഇത്തവണ ആര് നേടും, പോരാട്ടം ശക്തം
ഗുജറാത്ത് ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്ക്. സൗരാഷ്ട്ര-കച്ച് മേഖലയിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി 2017ല്‍ വിജയിച്ച 48 സീറ്റുകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളെന്നതാണ് ശ്രദ്ധേയം. ഇത്തവണയും മേഖലയില്‍ ബി ജെ പി ഏറെ പ്രതീക്ഷ വെക്കുന്നു. എന്നാല്‍ മോർബി പാലം അപകടം മേഖലയിലെ ബി ജെ പി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം എന്ത് വിലകൊടുത്തും സിറ്റിങ് സീറ്റുകള്‍ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോർബി ദുരന്തത്തിന് ശേഷം മോർബിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ ബ്രിജേഷ് മെർജയെ ബിജെപി പുറത്താക്കിയത്. കഴിഞ്ഞ തവണ ബി ജെപി ഏറെ പിന്നിലായിപ്പോയ സൌരാഷ്ട്ര മേഖലയില്‍ ഇത്തവണ അവർ വലിയ പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്.

സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ സീറ്റുകള്‍ തിരികെ പിടിക്കാന്‍ ബി ജെ പി വലിയ പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തത്. കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെ തലാല എം എൽ എ ഭഗവാൻ ബരാദിനെ ഗിർ സോമനാഥിൽ മത്സരിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണ്. കോൺഗ്രസ് പാർട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് ഗിർ സോമനാഥ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാർട്ടി വിട്ട സൗരാഷ്ട്രയിൽ നിന്നുള്ള ഏക കോൺഗ്രസ് എംഎൽഎ മാത്രമല്ല ഭഗവാൻ ബരാദ് എന്നതാണ് ശ്രദ്ധേയം. വിസവാദർ എംഎൽഎ ഹർഷാദ് റിബാദിയ ഉൾപ്പെടെ 10 എം എൽ എമാരെയാണ് കോൺഗ്രസിന് മേഖലയില്‍ നഷ്ടമായത്. ഗുജറാത്ത് രാഷ്ട്രീയത്തിൽ സൗരാഷ്ട്ര പിടിച്ചാല്‍ അധികാരം പിടിക്കാന്‍ എളുപ്പമാണെന്നാണ് വിലിയിരുത്തപ്പെടാറുള്ളത്.

കഴിഞ്ഞ രണ്ട് മാസമായി രാഷ്ട്രീയ പാർട്ടികൾ മേഖലയില്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. സൗരാഷ്ട്രയിലെ പാട്ടിദാർ വോട്ടർമാരുടെ ബിജെപി അനുകൂല ചായ്‌വ് കാരണം, കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ബി ജെ പിയുടെ സീറ്റുകൾ ക്രമാനുഗതമായി വർദ്ധിച്ച് വരുന്ന സാഹചര്യമുണ്ട്. പാട്ടിദാർ സംവരണ പ്രക്ഷോഭത്തിനിടയിൽ, 2017 ലെ നിയമസഭയിൽ മാത്രമാണ് ബി ജെ പിക്ക് ചെറിയ തിരിച്ചടി നേരിടേണ്ടി വന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഗുജറാത്ത് പര്യടനത്തിൽ സൗരാഷ്ട്രയ്ക്ക് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കയിത്.
Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

കഴിഞ്ഞ മൂന്ന് മാസമായി സൗരാഷ്ട്ര നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് നിശബ്ദ പ്രചാരണമാണ് നടത്തുന്നത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ സൗരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ റാലികൾ നടത്തിയതെന്നതും ശ്രദ്ധേയമാണ്. 2002 നും 2012 നും ഇടയിൽ സൗരാഷ്ട്രയിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നത് ബി ജെ പി ശക്തി പ്രാപിക്കുന്നുവെന്നാണ് എന്നാൽ 2017ൽ ബിജെപിക്ക് അധികാരം നിലനിർത്താനായെങ്കിലും പാട്ടിദാർ സംവരണ പ്രസ്ഥാനവും ഗ്രാമീണ സൗരാഷ്ട്രയിലെ കർഷകരുടെ അതൃപ്തിയും കാരണം സൗരാഷ്ട്രയിൽ വൻ നഷ്ടം നേരിടേണ്ടി വരികയും കോൺഗ്രസ് കൂടുതൽ സീറ്റുകള്‍ നേടുകയും ചെയ്തു.

2017 ല്‍ സൗരാഷ്ട്രയിലെ അമ്രേലി, മോർബി, ഗിർസോമനാഥ് എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടപ്പോൾ ജുനഗഡ്, പോർബന്തർ ജില്ലകളില് ബിജെപിക്ക് ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ സൗരാഷ്ട്രയിലെ ആകെയുള്ള 48 സീറ്റുകളിൽ 28 സീറ്റും കോൺഗ്രസ് നേടിയപ്പോൾ ബിജെപി 19 സീറ്റുകള്‍ മാത്രമാണ് നേടിയത്.

നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗരാഷ്ട്രയിൽ നിരന്തരം റാലികള്‍ നടത്തുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജാംനഗറിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു. അതേസമയം നിരവധി നേതാക്കള്‍ പാർട്ടിവിട്ട് പോയതാണ് മേഖലയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. അതോടൊപ്പമാണ് എഎപി ഉയർത്തുന്ന വെല്ലുവിളിയും.












Click it and Unblock the Notifications