ഗുജറാത്തിലെ വംശഹത്യ: ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നു മുന്‍ ഡിജിപി ആർബി ശ്രീകുമാർ
കാസര്‍കോട്: ഗുജറാത്തില്‍ നടന്ന വംശഹത്യയ്‌ക്കെതിരെ നിലനിന്നതിന് ഇപ്പോഴും ചിലര്‍ ഫോണില്‍ കൂടി ഭീഷണിപ്പെടുത്തുകയാണെന്നും എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്നും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍ പറഞ്ഞു. ചൂരിയില്‍ ഇന്ന് വൈകിട്ട് നടക്കുന്ന റിയാസ് മൗലവി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ആര്‍ബി ശ്രീകുമാര്‍ . അന്ന് ഗുജറാത്തില്‍ കലാപം പടരുമ്പോള്‍ താന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ ജോലി കൃത്യമായി ചെയ്തു. അതിനെ തുടര്‍ന്ന് ഒരു പ്രാവശ്യം എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
തുടര്‍ന്ന് നിരവധി തവണ ജീവന് ഭീഷണി ഉയര്‍ത്തിയവര്‍ ഇപ്പോള്‍ പത്തി മടക്കിയിരിക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലാണെങ്കിലും ഭീഷണി ഇടയ്ക്കിടെ വരാറുണ്ട്. മോദി സര്‍ക്കാറിനെതിരെ മതേതര കക്ഷികള്‍ ഒന്നിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ മതേതരം പുലരുകയുള്ളു. മൂന്നു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് നടന്നു. ബിജെപി.യുടെ മുന്നേറ്റം കാണിക്കുന്നത് മതേതര ശക്തികളുടെ പരാജയമാണ്. ഇതിനായി ഒന്നിച്ച് നില്‍ക്കണം.

കാശ്മീര്‍ പ്രശ്‌നം വഷളാവാന്‍ കാരണം മോദി സര്‍ക്കാറാണ്. പാക്കിസ്താന്‍ ഇതിലൂടെ മുതലെടുപ്പ് നടത്തുകയാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത സൗഹാര്‍ദ്ദമാണ് കേരളത്തില്‍ കാണുന്നത്. അതിന് കാരണം ഇവിടത്തെ പൂര്‍വ്വികരാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ മോശമായ കാഴ്ചപ്പാടോടെയാണ് കാണുന്നത്. രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടും കൊലയും നടത്തിയാല്‍ നഷ്ടപ്പെടുന്നത് കുടുംബത്തിനാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications