നിപ്പാ വൈറസ്; പുറത്ത് വരുന്നത് ആശ്വാസം തരുന്ന റിപ്പോർട്ടുകൾ, ആരും ചികിത്സയിലില്ല, ഇനി നിരീക്ഷണം...
കോഴിക്കോട്: ആശ്വാസം തരുന്ന റിപ്പോർട്ടുകളാണ് നിപ്പാ വൈറസ് ബാധയുമായി പുറത്ത് വരുന്നത്. നിപ്പാ രോഗം ബാധിച്ച ആരും തന്നെ ഇപ്പോൾ ചികിത്സയിലില്ല എന്നാണ് കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. രോഗം ഉണ്ടായിരുന്ന രണ്ട് പേരും ഇപ്പോൾ ഡിസ്ചാർജിന് മുമ്പുള്ള അവസാന പരിശോധനയിലാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ഇനി രോഗത്തിന് വേണ്ടിയുള്ള നിരീക്ഷണത്തിനൊപ്പംരോഗത്തിന്റെ ദുരിത മനുഭവിച്ചവർക്കുള്ള സഹായം എത്തിക്കുക എന്നതാണ്. അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും ആരോഗ്യ വകുപ്പ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ രോഗത്തിന്റെ ചികിത്സക്കായി ചിലവായ തുക സർക്കാർ നൽകുന്നതാണ്.
ഒപ്പം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന രോഗം ബാധിച്ചവരുടെ ബന്ധുക്കളെയും രോഗം ഭേദമായവരെയും അതിന് സഹായിക്കാനുള്ള ദൗത്യം നാമെല്ലാം ഏറ്റെടുക്കണമെന്നഭ്യർത്ഥിക്കുന്നു . രോഗകാരണത്തെക്കുറിച്ചും രോഗം പടർന്നതിനെക്കുറിച്ചുമുള്ള വിദഗ്ദ്ധ പഠനം ആരോഗ്യവകുപ്പ് ഉടൻ പ്ലാൻ ചെയ്യുന്നതാണ്. ഈ സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടു കൊണ്ട് ഇനിയിതുണ്ടായാൽ എങ്ങിനെ അതിനെ നേരിടണമെന്ന മാർഗ്ഗരേഖയും തയ്യാറാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
അതേസമയം നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുകയാണ്. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് തവണ പരിശോധനയ്ക്ക് വിധേയമാക്കിയ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് വിപുലമായരീതിയിൽ പരിശോധനകൾ ഊർജ്ജിതമാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.