മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കാസർഗോഡ്: സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ മരം കടപുഴകി മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്.

അതേസമയം സംസ്ഥാനത്ത് മഴ തുടരുകയാണ്. അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ ഇടുക്കി,കണ്ണൂർ ജില്ലകളിലും റെഡ് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
'ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂർ എന്നി ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. കേരളം കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാ ഗ്രത പാലിക്കാൻ ശ്രദ്ധിക്കുക', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications