ഒരു മഹാൻ 3 പ്രാവശ്യം ഹേമ കമ്മിറ്റി വിളിച്ചെന്നുപറഞ്ഞു, ആ ലിസ്റ്റിലുള്ളവരെ വിളിക്കണമായിരുന്നു; ശാന്തിവിള ദിനേശ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യവും പ്രാവർത്തികമല്ലെന്ന് ശാന്തിവിള ദിനേശ്. വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി ഹേമ കമിറ്റിയുടെ റിപ്പോർട്ടിനെ സിനിമയിലുള്ള പലരും ഉപയോഗിക്കുന്നുവെന്നും തനിക്ക് ഹേമ കമ്മിറ്റിയെക്കുറിച്ച് ചില പോരായ്മകൾ തോന്നിയിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. വൺഇന്ത്യ മലയാളത്തോടാണ് പ്രതികരണം.
' സിനിമാ രംഗത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെന്ന് പഠിക്കാൻ ഒരു കമ്മിറ്റി യെ വെച്ചു, ആ കമ്മിറ്റി കൊടുക്കുന്ന റിപ്പോർട്ട് വെച്ച് അനന്തര നടപടികൾ സ്വീകരിക്കണമെന്നാണ് സർക്കാർ ചെയ്യുന്നത്. അതിന് ഇവിടെ ഹേമ കമ്മീഷൻ എന്ന് പറഞ്ഞാണ് ആദ്യം തന്നെ തലകുത്തി മറിക്കുന്നത്. എനിക്ക് ഹേമ കമ്മിറ്റി യെക്കുറിച്ച് തോന്നിയ പോരായ്മ ഹേമ കമ്മിറ്റി കുറെ ആളുകളെ വിളിച്ച് ചോദ്യങ്ങൾ ചോദിച്ചു, ആ ചോദ്യങ്ങൾ ചോദിച്ച ആളുകളുടെ ലിസ്റ്റ് എടുത്താൽ അവർക്ക് പാരമ്പര്യമായി പരമ്പരാഗതമായി ഒരുപാട് പേരുടെ എതിർപ്പുള്ളവരാണ്.

സ്വാഭാവികമായി അവർ മോശം കാര്യങ്ങളെ പറയൂ. അതിലെ ഒരു മഹാൻ മൂന്ന് പ്രാവശ്യം കമിറ്റി വിളിച്ചു എന്ന് പറയുന്നു. അവസാനം വിളിച്ചപ്പോൾ ഹൈദരാബാദിൽ നിന്ന് പറന്നുവന്ന് ഹേമയ്ക്ക് ബൈറ്റ് കൊടുത്തൂ എന്നാണ് പറയുന്നത്. അവർ കൊടുത്തിരിക്കുന്നതിൽ ആരുടെയൊക്കെ പേരുണ്ടോ അവരെ ഹേമ വിളിക്കണമായിരുന്നു.
പ്രതിപക്ഷ ബഹുമാനം വേണ്ടേ, നിങ്ങളെക്കുറിച്ച് ഇങ്ങനെയൊരു പരാതി ഉണ്ടല്ലോ, നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിക്കണം. ചോദിക്കുമെങ്കിൽ അവർ പറഞ്ഞേനെ ഞാൻ ഇന്നാളിന് ഡേറ്റ് കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്, ഇന്ന പടത്തിൽ വിചാരിച്ച പോലെ വേഷം കൊടുക്കാത്തത് കൊണ്ടാണ് നായിക ഇങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞേനെ.
ഇതിപ്പോൾ വൺവേ ആണ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് ഒന്നും നടക്കില്ല. വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ സിനിമയിലുള്ള പലരും ഉപയോഗിക്കുന്നു. ഇത് ഒരു ചുക്കും സംഭവിക്കില്ലെന്നും, ശാന്തിവിള ദിനേശ് പറയുന്നു.
അമ്മ സംഘടനേയും ബാധിക്കില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഡബ്ല്യൂസിസിയെയും അദ്ദേഹം വിമർശിച്ചു. പടവലങ്ങ വളരുന്ന പോലെയാണ് ഡബ്ല്യൂ സി സി വളരുന്നതെന്നും ആദ്യം 19 പേരാണ് ഉണ്ടായതെന്നും ഇപ്പോൾ 11 പേരോ മറ്റുമാണ് ഉള്ളതെന്നും ശാന്തിവിള ദിനേശ് പറയുന്നു. തലപ്പത്ത് ഉണ്ടായിരുന്ന മഞ്ജു വാര്യരുൾപ്പെടെ ഉള്ളവർ പുറത്ത് പോയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ചെയ്ത് ചെയ്ത് പുരുഷന്മാർക്ക് വേണ്ടി ഒരു കമ്മീഷൻ ഉണ്ടാക്കേണ്ടി വരും. പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ സിനിമയിലെങ്കിലും എത്തി, ശാന്തിവിള ദിനേശ് പറഞ്ഞു. ഇന്റേണൽ കംപ്ലെയിന്റ് സെൽ ഉണ്ടാക്കേണ്ടതാണെന്ന് കാര്യത്തോട് യോജിക്കുന്നതായി ശാന്തിവിള പറയുന്നു.
സിനിമ സെറ്റുകളിൽ എന്തെങ്കിലും വൃത്തികേട് നടക്കുന്നുണ്ടെങ്കിൽ അവിടെ വെച്ച് പരിഹരിക്കാൻ കമ്മിറ്റി ഉണ്ടാക്കുന്നത് നല്ലതാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതിലും ചില സംശയങ്ങൾ ഉണ്ടെന്നും ശാന്തിവിള പറയുന്നു. ഹേമ കമിറ്റി റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യവും പ്രാവർത്തികമല്ലെന്നും ഒരുകോടി എൺപത് ലക്ഷം പോകുമെന്നല്ലാതെ അമ്മയ്‌ക്കോ ഫെഫ്ക്കയ്‌ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications