നാദിർഷയുടെ അറസ്റ്റ് തടയാനാവില്ല! ഹൈക്കോടതി കൈവിട്ടു.. ദിലീപിനൊപ്പം സുഹൃത്തും അഴിക്കുള്ളിലേക്കോ?
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ഈ മാസം 13ന് മാത്രമേ കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുകയുള്ളൂ. മാത്രമല്ല കേസിലെ അറസ്റ്റ് ഒഴിവാക്കണം എന്ന ആവശ്യവും ഹൈക്കോടതി തള്ളിക്കളഞ്ഞു. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം

ജാമ്യത്തിന്റെ ആവശ്യമില്ല
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ

ചോദ്യം ചെയ്യണം
കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

തുടക്കം മുതൽ സംശയം
ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.

ചോദ്യം ചെയ്യലിൽ നിന്നും മുങ്ങി
പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചിരിക്കുന്നത്.

നാദിർഷയ്ക്ക് നെഞ്ച് വേദന
പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നെഞ്ച് വേദനയാണ് എന്നാണ് ന്യായീകരണം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദിര്‍ഷ ഇപ്പോഴും ചികിത്സയിലാണ്

പോലീസ് പ്രതിക്കൂട്ടിൽ
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

താന്‍ നിരപരാധി
നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നുദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു.

പറഞ്ഞതിൽ പലതും കള്ളം
നേരത്തെ ഒരുതവണ ചോദ്യം ചെയ്തപ്പോൾ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസിനിപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്.

സുനിയുമായി സംസാരിച്ചു
പൾസർ സുനിയുമായി നാദിർഷ ഫോണിൽ പലതവണ സംസാരിച്ചുവെന്നും ശേഷം ദിലീപിനെ വിളിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ചോദ്യം ചെയ്യലിന് മുന്‍പ് നാദിര്‍ഷയ്ക്ക് അതുമായി ബന്ധപ്പെട്ട് വിദഗ്ധപരിശീലനം ലഭിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. പോലീസിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് നാദിര്‍ഷയെ പരിശീലിപ്പിച്ചത്.

നാദിർഷയ്ക്ക് പരിശീലനം
ഇവരുടെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തേക്ക് നാദിര്‍ഷ പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇത് സൗഹൃദ സന്ദര്‍ശനം ആണെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്.

ഇനി അറസ്റ്റാണോ
നാദിര്‍ഷയെ കേസില്‍ മാപ്പ്‌സാക്ഷിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അറസ്റ്റിലേക്കാണോ നീങ്ങുന്നത് എന്നാണ് സംശയിക്കേണ്ടത്. ഗൂഢാലോചനയുമായി നാദിര്‍ഷയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നില്ല

തെളിവ് നശിപ്പിച്ചെന്ന്
അതേസമയം കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം മറച്ച് വെച്ചു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നീ കുറ്റങ്ങളാണ് നാദിര്‍ഷായ്ക്ക് മേല്‍ ചുമത്താന്‍ സാധ്യത.നാദിര്‍ഷ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷമേ പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍നടപടികളുണ്ടാകൂ. അറസ്റ്റ് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ നാദിർഷയുടെ കാര്യം പരുങ്ങലിലാണ്

ഒളിവിലും കഴിഞ്ഞു
ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഈ സമയത്ത് പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുനരൂലിലെ ഒരു എസ്റ്റേറ്റില്‍ ഒളിവിലായിരുന്നു നാദിര്‍ഷ എന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ സുഹൃത്തുക്കളുടേത് ആണത്രേ പുനലൂരിലെ ഈ എസ്റ്റേറ്റ്.

വിശദമായ അന്വേഷണം
നാദിര്‍ഷയുടെ ഈ ഒളിവ് ജീവിതം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.പള്‍സര്‍ സുനിയുമായി ഫോണില്‍ പലതവണ സംസാരിച്ചത് അടക്കമുള്ള വിവരങ്ങള്‍ പോലീസില്‍ നിന്നും നാദിര്‍ഷ മറച്ചുവെച്ചുവെന്നാണ് വിവരം. ഇക്കാര്യങ്ങളെല്ലാം പോലീസ് കോടതിയെ ധരിപ്പിച്ചേക്കും.












Click it and Unblock the Notifications