ദിലീപ് ഒറ്റയ്ക്ക് തന്നെ അഴിയെണ്ണണം.. സുഹൃത്തിനെ പൊലീസ് തൊടില്ല! നാദിർഷയുടെ വിധിക്ക് 7 നാൾ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ വിധി അറിയാൻ ഇനിയും കാത്തിരിക്കണം. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റിയിരിക്കുകയാണ്. നാദിർഷയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാനും ഡിജിപിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതോടെ പോലീസും പ്രതിസന്ധിയിലായിരിക്കുകയാണ്. വിധി വരും വരെ നാദിർഷയ്ക്കെതിരെ പോലീസിന് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്.
ആരോഗ്യസ്ഥിതി മോശമായതിനാൽ നാദിർഷയിൽ നിന്നും എല്ലാ വിവരങ്ങളും കിട്ടിയിട്ടില്ല എന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. മാത്രമല്ല നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് നീക്കം എന്താകും
നാദിർഷയുടെ മുൻകൂർ ജാമ്യത്തിൽ വിധി പറയുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിട്ടുള്ളതാണ്. ഒരാഴ്ച കൂടി നാദിർഷയ്ക്ക് ശ്വാസം വിടാനുള്ള അവസരമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. നാദിർഷ കഴിഞ്ഞ ദിവസം നൽകിയ മൊഴി പരിശോധിച്ചതിൽ നിന്നും അറസ്റ്റിലേക്ക് നീങ്ങാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അതിന് ഇനിയും കാലതാമസം വരും.
നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ല
അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ എന്ന് പോലീസ് കോടതിയെ അറിയിക്കുകയുണ്ടായി.നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
പങ്ക് അന്വേഷിക്കുന്നു
കേസില്‍ ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിര്‍ഷയുടെ പങ്ക് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. അതിനര്‍ത്ഥം രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷവും നാദിര്‍ഷ നിരപരാധിയാണ് എന്നുറപ്പിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല എന്നാണ്.
നിരപരാധികളെന്ന് നാദിർഷ
കഴിഞ്ഞ ദിവസം നാദിർഷയെ പോലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയില്‍ നിന്നും അറിയേണ്ട കാര്യങ്ങളിലെല്ലാം അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണ് എന്ന് നാദിര്‍ഷ പോലീസിനോട് ആവര്‍ത്തിച്ചു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന വാദത്തിലും നാദിര്‍ഷ ഉറച്ച് നിന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
സുനി നൽകിയ മൊഴി
നാദിര്‍ഷയ്‌ക്കെതിരെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് 25,000 രൂപ കൈമാറിയെന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നത്. ഇതാണ് നാദിർഷയെ വീണ്ടും കുരുക്കിലാക്കിയത്.
നാദിർഷ പണം നൽകി
ഇടുക്കി തൊടുപുഴയില്‍ വെച്ച് കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പണം നല്‍കിയത് എന്നാണ് സുനി പറയുന്നത്. അതേസമയം സുനിയെക്കൊണ്ട് പോലീസ് പറയിക്കുന്നതാണ് ഇക്കാര്യമെന്നാണ് നാദിര്‍ഷയുടെ ആരോപണം. തന്നെയും ഇക്കാര്യം സമ്മതിക്കാൻ നിർബന്ധിക്കുന്നതായി നാദിർഷ ആരോപിച്ചിരുന്നു.
പോലീസിന്റെ പദ്ധതി
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പോലീസിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് എന്നാണ് നേരത്തെ നാദിര്‍ഷ ആരോപിച്ചിരുന്നത്. തന്നെ കേസില്‍ പ്രതി ചേര്‍ക്കാത്തതും അറസ്റ്റ് ചെയ്യാത്തതും താന്‍ നിരപരാധിയാണ് എന്നതിന് തെളിവാണെന്നും നാദിര്‍ഷ പറഞ്ഞു. പലരും പല നുണകളും പറഞ്ഞ് പരത്തിയെങ്കിലും തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നും നാദിര്‍ഷ പറയുന്നു.
അറസ്റ്റ് ഭീഷണിയില്ല
പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ആരോപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ അറസ്റ്റിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയില്ലെന്നും നാദിര്‍ഷ പറയുന്നു.പ്ര്‌ത്യേകം തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ആദ്യത്തെ ചോദ്യം ചെയ്യൽ
ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.
ഒഴിഞ്ഞ് മാറി നാദിർഷ
പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചത്. പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയത്.തുടർന്ന് പോലീസ് നാദിർഷയെ ആശുപത്രിയിൽ നിന്നും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു
തനിക്ക് ബന്ധമില്ലെന്ന്
നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നുദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തി.
സുനിയെ അറിയില്ല
പൾസർ സുനിയുമായി നാദിർഷ ഫോണിൽ പലതവണ സംസാരിച്ചുവെന്നും ശേഷം ദിലീപിനെ വിളിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്നെ പള്‍സര്‍ സുനി വിളിച്ചുവെന്ന കാര്യം നാദിര്‍ഷ അന്വേഷണ സംഘത്തോട് സമ്മതിച്ചു എന്നാണ് അറിയുന്നത്.ഇതേക്കുറിച്ച് നാദിര്‍ഷ പറയുന്നത് ഫോണ്‍ വിളിച്ചത് പള്‍സര്‍ സുനിയാണ് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ്.
അറിഞ്ഞത് പിന്നീടെന്ന്
വിളിച്ചത് നടിയുടെ കേസിലെ പ്രതിയായ ആളാണ് എന്നാണ് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നാണ് നാദിര്‍ഷയുടെ വാദം. പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെക്കുറിച്ച് താന്‍ ദിലീപിനോട് പറഞ്ഞിരുന്നുവെന്നും നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞത് പ്രകാരമാണ് സുനിയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് എന്നും നാദിര്‍ഷ മൊഴി ന്ല്‍കിയതായി വിവരങ്ങളുണ്ട്.