'സിപിഎം പ്രവർത്തകർ പിണറായി പോലീസിന്റെ പണി ഏറ്റെടുത്തോയെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം';കൊടിക്കുന്നിൽ
തിരുവനന്തപുരം; കണ്ണൂർ നടാലിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായി ആക്രമിച്ച സിപിഎം പ്രവർത്തകർ പിണറായിയുടെ പോലീസിന്റെ പണി കൂടി ഏറ്റെടുത്തുവോയെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സിൽവർ ലൈൻ പദ്ധതി ഇനിയും മുന്നോട്ട് കൊണ്ടുപോയാൽ പശ്ചിമ ബംഗാളിലെ അതെ അവസ്ഥയിൽ സി പി എം ആറടി മണ്ണിൽ കുഴിച്ചു മൂടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'നന്ദിഗ്രാം കേരളത്തിലും ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.ഗ്രാമസഭകൾ വിളിച്ചുചേർത്ത് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ ധൈര്യമില്ലാത്ത സി പി എം ഇന്ന് എയർ കണ്ടീഷൻഡ് മുറികളിൽ നടത്തുന്ന "ഫാൻസിഡ്രസ് പ്രചരണം" സി പി എം ജനങ്ങളെ ഭയന്നതിന്റെ ഉദാഹരണം ആണെന്നും' കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- കണ്ണൂർ നടാലിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായി ആക്രമിച്ച സി പി എം പ്രവർത്തകർ, പിണറായിയുടെ പോലീസിൻ്റെ പണി കൂടി ഏറ്റെടുത്തുവോ എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം.കമ്യൂണിസ്റ്റ് അക്രമി സംഘങ്ങളുടെ അഴിഞ്ഞാട്ടം സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ ജനങ്ങളുടെ പ്രതികരണം ഈ പാർട്ടി ഗുണ്ടകൾക്ക് നേരെ ഉണ്ടാകുമെനന്ന് ഓർമിപ്പിക്കുന്നു എന്നാൽ ഈ ഗുരുതരമായ അക്രമത്തിൽ പ്രതികരിച്ചസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണ്.
ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ വഴി പാർട്ടി ജനറൽ സെക്രട്ടറിക്ക് സിൽവർ ലൈൻ പദ്ധതി ജനങ്ങൾ എത്ര കണ്ട് വെറുക്കുന്നു എന്നത് പോലും മനസ്സിലാക്കാനുള്ള വകതിരിവ് പോലും ഇല്ലാതായിരിക്കുന്നു എന്ന് തെളിയുന്നു. ഒപ്പം തന്നെ സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനകീയ പ്രതിഷേധം മൊബൈൽ സമരം എന്ന് അധിക്ഷേപിക്കുന്ന സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദനക്ക് നേരെയുള്ള അവജ്ഞയും പുച്ഛവും തുറന്നു കാട്ടുന്നു.
അധികാരത്തുടർച്ചയിൽ അഴിഞ്ഞാടുന്ന സി പി എം ഗുണ്ടസംഘങ്ങൾക്കും അക്രമങ്ങൾക്ക് പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുന്ന സി പി എം നേതൃത്വവും സിൽവർ ലൈൻ പദ്ധതി ഇനിയും മുന്നോട്ട് കൊണ്ടുപോയാൽ വെസ്റ്റ് ബംഗാളിലെ അതെ അവസ്ഥയിൽ സി പി എം ആറടി മണ്ണിൽ കുഴിച്ചു മൂടപ്പെടുമെന്നും നന്ദിഗ്രാം കേരളത്തി ലും അവർത്തിക്കുമെന്നും ഓർമിപ്പിക്കുന്നു. ഗ്രാമസഭകൾ വിളിച്ചുചേർത്ത് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ ധൈര്യമില്ലാത്ത സി പി എം , ഇന്ന് എയർ കണ്ടീഷൻഡ് മുറികളിൽ നടത്തുന്ന "ഫാൻസിഡ്രസ് പ്രചരണം" സി പി എം ജനങ്ങളെ ഭയന്നതിൻ്റെ ഉദാഹരണം ആണ്.












Click it and Unblock the Notifications