ഹൊസബാളെ-എഡിജിപി കൂടിക്കാഴ്ച വിവാദം; 'മുഖ്യമന്ത്രി മിണ്ടാത്തത് ഡീലിന്റെ സൂചന'; കെ മുരളീധരൻ
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ എഡിജിപി എംആർ അജിത് കുമാർ ആർഎസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടതെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ഈ വിഷയത്തിൽ ഇതുവരേയും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് തന്നെ മുഖ്യമന്ത്രി നടത്തിയ ഡീലിന്റെ വ്യക്തമായ സൂചനയാണെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം സുഗമമാക്കി ലോക്‌സഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറന്നുകൊടുക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കുവേണ്ടി എഡിജിപി നൽകിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
' ബിജെപി ഇത്ര ശക്തമായത് തന്നെ പൂരം കലങ്ങിയ സംഭവമാണ്. എനിക്ക് തോന്നിയ സംശയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ പൂരം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ ഞാൻ പറഞ്ഞതാണ് കമ്മീഷ്ണർ വിചാരിച്ചത് കൊണ്ട് മാത്രം പൂരം കലക്കാൻ സാധിക്കില്ല, അതിന് പിന്നിൽ വലിയ ശക്തിയുണ്ടെന്ന്. ബിജെപി-സിപിഎം ഡീൽ തൃശൂരിൽ ഉണ്ടെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ഇന്ന് ഭരണകക്ഷി എം എൽ എ തന്നെ അത് അംഗീകരിച്ചു. പൂരം കലങ്ങിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നാണ് എന്റെ ആവശ്യം.

പൂരം അലങ്കോലപ്പെടുത്തിയത് അന്വേഷിക്കാൻ സർക്കാർ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇതുവരേയും കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കഴിഞ്ഞ വർഷം തന്നെ സംഭാഷണം നടന്നിരുന്നു.ആ സംഭാഷണത്തിന് പിന്നാലെയാണ് പൂരം കലക്കാനുള്ള ആദ്യ ശ്രമം നടന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് പൂരം എക്സിബിഷന് നിശ്ചയിച്ച തറവില 35 ലക്ഷത്തിൽ നിന്നും 2 കോടിയായി ഉയർത്തി. ഇതോടെ പൂരം എക്സിബിഷൻ നടത്തില്ലെന്ന് തിരുവമ്പാടി-പാറമ്മേക്കാവ് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
അന്ന് ഇതിനെതിരെ തൃശൂർ എംപിയായിരുന്ന ടിഎൻ പ്രതാപൻ ഉപവാസം നടത്തുകയും പിന്നാലെ മുഖ്യമന്ത്രി യോഗം വിളിച്ചു തറവില 45 ലക്ഷമാക്കി കുറച്ച് പ്രശ്നം പരിഹരിച്ചു. വെടിക്കെട്ട് മുടങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. അത് ബിജെപിക്ക് അനുകൂലമായി തീർന്നു. ബിജെപി സ്ഥാനാർത്ഥി വിജയിക്കാൻ കാരണമായി.
പൂരം നടക്കുന്നത് വരെ തൃശൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു. അന്ന് ചിത്രത്തിൽ ഇല്ലാത്ത ബിജെപി പൂരത്തിന് ശേഷമാണ് ചിത്രത്തിൽ വന്നതും തിരഞ്ഞെടുപ്പ് ജയിച്ചതും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ എഡിജിി എംആർ അജിത് കുമാർ ആർഎസ് ജനറൽ സെക്രട്ടറിയെ കണ്ടത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരേയും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അത് തന്നെ മുഖ്യമന്ത്രി നടത്തിയ ഡീലിന്റെ ഭാഗമാണ്', കെ മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications