കെ മുരളീധരൻ പെട്ടു; ഐ ഗ്രൂപ്പിൽ ഒറ്റപ്പെടുത്തും, കൂടിയാലോചനകളിലും പങ്കെടുപ്പിക്കില്ല!
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് മുരളീധരൻ നടത്തിയ പരാമർശത്തിനെതിരെ ഐ ഗ്രൂപ്പിൽ അമർഷം. സംഘടനാതിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹവുമായി സഹകരിക്കേണ്ട എന്നാണ് ഗ്രൂപ്പ് തീരുമാനം. ഇത്തരം പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുമെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ തുറന്നടിച്ചു.
ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതൃസ്ഥാനത്തിന് യോഗ്യനാണെന്ന വിശദീകരണവുമായി മുരളീധരൻ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ പ്രവർത്തനം പോരെന്നും ഉമ്മൻചാണ്ടി ഉന്നതസ്ഥാനത്തിന് യോഗ്യനാണെന്നും കെ. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. എന്നാൽ ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതൃസ്ഥാനത്തിന് യോഗ്യനാണെന്നാണ് താൻ ഉദ്ദേശിച്ചത് എന്ന വിശദീകരണവുമായി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.
മുരളീധരനെ ഗ്രൂപ്പിൽ പൂർണമായി ഒറ്റപ്പെടുത്താനാണ് തീരുമാനം. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് കൂടിയാലോചനകളിലും മുരളീധരനെ പങ്കെടുപ്പിക്കില്ല എന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. വിഡി സതീഷനും കെ മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി മുന്നോട്ട് വന്നിരുന്നു.