'എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; സിപിഎം ഒരന്വേഷണവും ഭയക്കുന്നില്ല'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് രാഷ്‌ട്രീയമായ പകപോക്കലാണ്. ഒരു അന്വേഷണത്തെയും സിപിഎം ഭയപ്പെടുന്ന കാര്യമില്ല. പിണറായി വിജയന്റെ മകൾ എന്ന രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. അല്ലെങ്കിൽ എന്ത് അന്വേഷണം. സിപിഎം പ്രതിക്കൂട്ടിലാകും എന്ന ധാരണ മാധ്യമങ്ങൾക്ക് വേണ്ട, ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
'കേന്ദ്ര ഏജൻസിക്ക് അടുത്തെത്താൻ കഴിയില്ല എന്നാണ് പറഞ്ഞതെന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.ബിജെപി പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളെ നേരിടുന്നത് എങ്ങനെയെന്ന് അറിയാവുന്നതാണ്. കേന്ദ്ര ഏജൻസികളെ വച്ചുള്ള രാഷ്‌ട്രീയക്കളിയിൽ കോൺഗ്രസ് നിലപാട് പരസ്‌പര വിരുദ്ധമാണ്. പല സംസ്ഥാനത്തും പല നിലപാടാണ്. ചില സംസ്ഥാനങ്ങളിൽ ഏജൻസികളുടെ ഇടപെടലിന് എതിരായി നിലപാടെടുക്കുന്നു. ചിലയിടത്ത് അനുകൂലമാണ്.

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട് ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ് സിപിഎം എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാൾ പറയുന്ന വിമർശനം മാത്രമല്ല, പല സാഹചര്യങ്ങളിൽ വരുന്ന വിമർശനങ്ങൾ പരിശോധിച്ച് മാറ്റം വരുത്താൻ തയ്യാറായി നൽക്കുന്ന പാർടിയാണ്. മാറ്റത്തിന് വിധേയമാകാത്ത പ്രവർത്തനമല്ല സിപിഐ എമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിമർശനപരമായ നിലപാടിനെയും ശരിയായ രീതിയിൽ മനസിലാക്കാനും, തെറ്റ് തിരുത്താനും തയ്യാറാണ്. പാർടിക്കകത്ത് തന്നെ തെറ്റ് തിരുത്തൽ നടപടി സ്വീകരിക്കുന്നുണ്ട്. പറയുന്ന കാര്യങ്ങൾ തെറ്റായി അടർത്തിയെടുത്ത് പറയുന്നതാണ് മാധ്യമങ്ങളുടെ രീതി. 2003 ൽ എഴുതിയതാണ് എംടിയുടെ ലേഖനം. അന്ന് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. അന്ന് അത് കോൺഗ്രസ് മുഖ്യമന്ത്രിയെ ആണ് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങൾക്ക് ഉറപ്പില്ല. ഒരു കാര്യവും സൂക്ഷ്‌മാംശത്തിൽ പരിശോധിക്കുന്ന രീതി മാധ്യമങ്ങൾക്കില്ല. ലോകത്തിന്റെ പൊതുചിത്രമാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾക്ക് ആവശ്യമുള്ളതാണ് വ്യാഖ്യാനിക്കുന്നത്.
വ്യക്തിപൂജ അംഗീകരിക്കുന്ന പാർടിയല്ല സിപിഎം എന്ന് എല്ലാവർക്കും അറിയാം. കേന്ദ്ര ഏജൻസികൾ നടത്തുന്ന ഏത് അക്രമത്തിനും മുഖ്യമന്ത്രിയിലേക്ക് അടുക്കാൻ കഴിയില്ല എന്നാണ് ഉദ്ദേശിച്ചതെന്ന് എല്ലാർക്കും മനസിലായിട്ടുണ്ട്. മാധ്യമങ്ങൾക്ക് മനസിലായതല്ല പലപ്പോഴും വാർത്തകളിൽ പ്രകടിപ്പിക്കുക. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കാളെ വേട്ടയാടാൻ നടക്കുകയാണ്. ഒരു അന്വേഷണവും മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തുന്നില്ല. അക്കാര്യമാണ് പറഞ്ഞത്. അതിൽ ഒരു വ്യക്തിപൂജയുമില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച് കോടതി പറഞ്ഞ വിധിയിൽ ഉള്ള കാര്യങ്ങളാണ് പറഞ്ഞത്. ആശുപത്രിയുടെ സീലിലും പേരിലും കോടതിക്ക് സംശയം ഉണ്ടായി. വ്യക്തതയില്ല എന്നാണ് പറയുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോടതി വേറെ ഡോക്‌ടർമാരെക്കൊണ്ട് പരിശോധിച്ചു. അങ്ങനെയാണ് റിമാൻഡ് ചെയ്യാൻ തീരുമാനിച്ചത്
രാമക്ഷേത്രം ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ നിലപാട്.
കേരളത്തിൽപോലും കോൺഗ്രസിന് വ്യത്യസ്‌ത നിലപാട് സ്വീകരിക്കാൻ ആയില്ല. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചിലയിടത്ത് ഇതിനോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. രാമക്ഷേത്ര ഉദ്‌ഘാടന വിഷയത്തിൽ ഇടതുപക്ഷ പാർടികൾ ആദ്യമേ കൃത്യമായ നിലപാട് സ്വീകരിച്ചു. 2025 ൽ പണി പൂർത്തിയാകുന്ന ക്ഷേത്രത്തിൽ രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ ഉദ്‌ഘാടനം നടത്തുന്നത്. അത് വർഗീയ നിലപാടാണ്. അവസാനം ഇതിന് അംഗീകാരം നൽകുന്ന നിലപാടാണ് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
ഒന്നാം യുപിഎ സർക്കാരിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം ഇടപെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിൽ ഇടതുപക്ഷം ഇല്ലാതെ പ്രവർത്തിച്ച് ജനങ്ങളിൽ നിന്നകന്ന് അധികാരം നഷ്‌ടപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്‌തത്. ദേശീയ രാഷ്‌ട്രീയത്തിലും ലോക്‌സഭയിലും ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന് ഇതിലൂടെ വ്യക്തമാണ്', ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications