വടക്കഞ്ചേരി അപകടമാണോ ഉണർത്തിയത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തെ ത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കടുപ്പിച്ചപ്പോൾ പല കോണുകളിൽ നിന്നും 'ഇത്രയും നാൾ ഇവർ ഇതൊന്നും കണ്ടില്ലേ?' എന്ന ചോദ്യം സജീവമായി ഉയർന്ന് വന്നിരുന്നു. ' മോട്ടോർ വാഹന വകുപ്പ് ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ?' ടൂറിസ്റ്റ് ബസ്സുകളുടേയെല്ലാം നിറം വെള്ളയാക്കിയാല്‍ അപകടം കുറയുമോ? എന്നിങ്ങനെ വകുപ്പിനെ വിമർശിച്ചു കൊണ്ട് നിരവധി ചോദ്യങ്ങൾ വന്നിരുന്നു.
ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. എം വി ഡി അധികൃതർ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവ്വീസ് നടത്തുന്നതുമായ ഒന്നേ മുക്കാൽ കോടി വാഹനങ്ങൾ കേരളത്തിൽ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. കേരള ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന അത്രയും വാഹനങ്ങളെ നിരന്തരവും കാര്യക്ഷമമായും നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ല എന്നുള്ള വസ്തുത നിലനിൽക്കെ തന്നെ പരമാവധി കുറ്റകൃത്യങ്ങൾ കണ്ടെത്താനും നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യവും കണക്കുകൾ കാണിക്കുന്നതും.

ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ അവസാനിക്കുന്ന 3 മാസക്കാലയളവിൽ മാത്രം ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിലധികം കേസുകൾ E challan സോഫ്റ്റ്‌വെയർ വഴി മാത്രം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ 4912 കേസുകൾ അനധികൃത രൂപം മാറ്റത്തിനും 2991 കേസുകൾ അമിത ശബ്ദം , പുറപ്പെടുവിക്കുന്ന തരത്തിലുള്ള മാറ്റങ്ങളുൾപ്പെടെയുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും 12603 കേസുകൾ ലൈറ്റുകളുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്കുമാണ്.

സാധാരണ പരിശോധനകൾ കൂടാതെ മോട്ടോർ വാഹന രംഗത്ത് അതാത് കാലത്ത് കണ്ടുവരുന്ന തെറ്റായ പ്രവണതകൾക്കെതിരെ കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള സ്പെഷ്യൽ ചെക്കിങ് പ്രോഗ്രാമുകൾ നടത്തുന്നതും ഇതിൻറെ ഭാഗമായിട്ടാണ്. ഓപ്പറേഷൻ സൈലൻസ്, ഹലോ ടാക്സി, ഫോക്കസ് 1 & 2 തുടങ്ങിയവ ഈ വർഷം നടത്തിയ സ്പെഷ്യൽ ഡ്രൈവുകളിൽ ചിലതു മാത്രമാണ്.

അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടിയുടെ ഭാഗമായി ഇതിന് മുൻപ് ഈ വർഷം തന്നെ ഫോക്കസ് എന്ന് പേരിട്ട് നടത്തിയ പരിശോധനയുടെ മുന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത് എന്നും കൂട്ടി വായിക്കേണ്ടതാണ്.












Click it and Unblock the Notifications