അത് സ്പോർട്സ് ബ്രാ.. ; ഇന്ദ്രജിത്തിന്റെ മോളായിരുന്നതെങ്കില്‍ ആരും പറയാനൊന്ന് പേടിക്കും: ഹനാന്‍
സ്കൂള്‍ പഠന കാലത്ത് മീന്‍ വില്‍പ്പന നടത്തിയതോടെയാണ് ഹനാന്‍ എന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. എന്നാല്‍ ഇതേ ഹനാന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഒരു വിഭാഗം വലിയ രീതിയിലുള്ള സൈബർ അക്രമം നടത്തുന്നതും ജനം കാണാനിടയായി. അപകടത്തില്‍പ്പെട്ടപ്പോള്‍ പോലും ഇത്തരം ആളുകള്‍ വിമർശനവുമായി രംഗത്ത് എത്തി എന്നതാണ് ശ്രദ്ധേയം.
ഇതില്‍ ഏറ്റവും അവസാനത്തേതാണ് ജിമ്മില്‍ നിന്നും വർക്ക്ഔട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള സൈബർ അക്രമം. ഹാനാന്റെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. എന്നാലിപ്പോഴിതാ ഇതിനെല്ലാം ശക്തമായ മറുപടിയുമായി ഹനാന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അപകടത്തിന് ശേഷം വളരെ പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്നാണ് ഹനാന്‍ പറയുന്നത്. കിടന്ന അവസ്ഥയിലായിപ്പോയതിനാല്‍ ബാത്ത്റൂമില്‍ പോവുന്നത് പോലും ബുദ്ധിമുട്ടായിരുന്നു. എന്നാലും തന്റെ സ്വന്തം കാര്യങ്ങള്‍ താന്‍ തന്നെ ചെയ്യുകയായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. വീല്‍ച്ചെയറിലായപ്പോഴും ഒറ്റപ്പെട്ട അവസ്ഥ തന്നെ. അങ്ങനെയാണ് എഴുന്നേറ്റ് നടക്കാനുള്ള തീവ്രമായ ശ്രമം ആരംഭിച്ചത്. ഒടുവില്‍ എന്തോ അത്ഭുതം പോലെ ഒരു പ്രഭാതത്തില്‍ നടക്കാന്‍ സാധിച്ചുവെന്നും ഹനാന്‍ പറയുന്നു.
മീരാ ജാസ്മിനും അന്യന്‍ ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ

ശാരീരികമായി വളരെ ശോഷിച്ച നിലയിലായിരുന്നു അപ്പോള്‍. എന്നാല്‍ ഒരു സുഹൃത്തും എല്ലാം ശരിയാവും എന്നും പറഞ്ഞ് എന്നേ ചേർത്ത് പിടിച്ചിട്ടൊന്നും ഇല്ല. പല വർത്തമാനങ്ങളും എനിക്ക് ഒരു ട്രോമയായി മാറി. അങ്ങനെയാണ് വേദന പതിയെ കുറഞ്ഞ് തുടങ്ങിയത്. അതോടെ ഏറ്റവും നല്ല പരിശീലകനായ ജിന്റോ സാറിന്റെ ജിമ്മിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിലെല്ലാം ഒരോ ദിവസം എന്ന കണക്കിന് പല അസുഖങ്ങളും എന്നെ ബാധിച്ചു കൊണ്ടിരുന്നു.

എന്റേത് ഒരു ചാത്തന്‍ കോഴിയുടെ ജന്മമാണെന്നും പെട്ടെന്ന് ചത്ത് പോവുമെന്നും ഒരു ഫ്രണ്ട് എപ്പോഴും പറയുമായിരുന്നു. 30 വയസുവരെ പോവും അത് കഴിഞ്ഞാല്‍ തീർന്ന് പോവും എന്നായിരുന്നു പ്രധാന സംസാരം. അതിനിടയില്‍ തന്നെ ആരാണ് എന്താണെന്നും നോക്കണ്ട, പെട്ടെന്ന് തന്നെ കല്യാണം കഴിച്ചോളൂ. വീണ് പോയാല്‍ ഒരു കൂട്ട് വേണ്ടേ എന്നായിരുന്നുവെന്നും ഹനാന്‍ പറയുന്നു.

ചീത്തകേള്‍ക്കല്‍ എന്നെ സംബന്ധിച്ച് പുതിയ കാര്യമല്ല. യൂണിഫോം മാറ്റിയിടാതെ മീന്‍ വിറ്റതിന് ചീത്ത കേട്ടിട്ടുണ്ട്, തട്ടം ഇടാതിരുന്നതിന് ചീത്ത കേട്ടിട്ടുണ്ട്, എന്തിന് കണ്ണെഴുതിയതിന് വരെ ചീത്ത കേട്ടിട്ടുണ്ട്. മീന്‍ വില്‍ക്കുന്നവർക്കെന്താ കണ്ണെഴുതിക്കൂടെ. മലയാളികളുടെ ആ സദാചാര ബോധമാണ് എന്നെ ഏതായാലും ഇവിടെ വരെ എത്തിച്ചത്.

വസ്ത്രം ധരിക്കുന്നത് ഒരോരുത്തവരുടെ ചോയ്സ് ആണ്. ജിമ്മില്‍ വരുമ്പോള്‍ തന്നെ എത്ര തരത്തിലുള്ള വസ്ത്രങ്ങളാണ് ഉള്ളത്. മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തോളൂ എന്ന്. എനിക്ക് ഇഷ്ടമുള്ളത് ഞാനിടുന്നു, അതില്‍ സ്പോർട്സ് ബ്രായും ഉണ്ട്. അതൊരു വർക്കൌട്ട് ബ്രായാണ്. ഇന്ദ്രജിത്ത് സാറിന്റെ മകളാണ് ഇതിട്ടിരുന്നതെങ്കില്‍ ആരും ഇത് പറയാനൊന്ന് പേടിക്കും. കാരണം ഇടി പുറകീന്ന് വരും. എന്നെയാവുമ്പോള്‍ അതില്ലാലോ.

പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ വളർന്ന് വരുമ്പോള്‍ കൊടുക്കുന്ന ഒരു ഉപദേശം ഉണ്ട്. കൊക്കില് ഒതുങ്ങുന്നതെ കൊത്താവു എന്നുള്ളതാണ് അത്. ഇത്തരം തെറ്റായ ചിന്താഗതിയാണ് എനിക്കെതിരേയും ഉള്ളത്. അത് അവരുടെ പ്രശ്നമാണ്. എനിക്ക് മാത്രമല്ല, കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ ഒരു ടൈം ടേബിള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. അത് നോക്കാതെ നടന്നിട്ട് ആണുങ്ങള്‍ പീഡിപ്പിച്ചാല്‍ കുറ്റം പറയരുതെന്ന ചിന്താഗതിക്കാർ ഇവിടെ ഉണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ള പ്രചോദനം കൊടുക്കുകയാണ് വേണ്ടതെന്നും ഹനാന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications