'ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല', മീഡിയാ വൺ വിലക്കിനെതിരെ എംഎ ബേബി
കൊച്ചി: സംപ്രേഷണ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് മീഡിയാ വണ്‍ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഇതോടെ ചാനല്‍ സംപ്രേഷണം നിര്‍ത്തി വെച്ചു. മീഡിയാ വണ്‍ ചാനലിന്റെ വിലക്കിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.. ദേശസുരക്ഷ എന്ന ന്യായമാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ ഉപയോഗിച്ചിട്ടുള്ളത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു.
എംഎ ബേബിയുടെ കുറിപ്പ്: '' ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണ്. ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളത്. മീഡിയ വണ്ണിൻറെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ട്.
സി പി ഐ ( എം) , അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായപ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതൂപോലെ ജമായത്തെ ഇസ്ലാമിയെ വിമർശിക്കന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം. മീഡിയാവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തിൽ വിശ്വാസിക്കുന്നവരെല്ലാം മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു''.

മീഡിയ വൺ സംപ്രേഷണ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഏറെ നിരാശാജനകമാണ് എന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു, എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി . മീഡിയ വൺ നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും , നീതി പുലരും വരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി .
Recommended Video
യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം: '' കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി കെട്ടിയത് കൊണ്ട് തൽക്കാലം കാഴ്ചകൾ കാണാൻ കഴിയില്ല. എല്ലാ കാലവും സംഘപരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിന് കറുത്ത തുണി കൂട്ടായി ഉണ്ടാകില്ല. ദേശ സുരക്ഷയുടെ പേര് പറഞ്ഞ് മാധ്യമ സ്വതന്ത്ര്യത്തിനു നേരെ നിഴൽ യുദ്ധം നടത്തുകയാണ് മോദി ഭരണകൂടം. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നത് ഫാസസിസത്തിൻ്റെ രീതി. അതാണ് ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നത്. മോദി ഫാൻസ് ക്ലബിൽ അംഗത്വമെടക്കാത്തതാണ് മീഡിയ വൺ ചാനലിൻ്റെ കുറ്റമെങ്കിൽ അതാണ് അവരുടെ ഐഡൻ്റിറ്റി. പോരാട്ടത്തിന് ഐക്യദാർഢ്യം''.












Click it and Unblock the Notifications