ജെസ്ന കേസിൽ നിർണായക വഴിത്തിരിവ്; ദൃശ്യങ്ങളിൽ യുവാവും സ്ത്രീയും, ദുരൂഹമായി ചുവന്ന കാർ
കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് എട്ടു മാസങ്ങൾ പിന്നിട്ടു. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും ജെസ്ന എവിടെയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചില്ല. അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും ജെസ്നയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
മുണ്ടക്കയം കേന്ദ്രീകരിച്ച് തന്നെ അന്വേഷണം തുടരാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ച് തെളിവുകൾ ശേഖരിക്കാനായി അന്വേഷണസംഘം മുണ്ടക്കയത്തെത്തി. മുപ്പതംഗ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

മാര്‍ച്ച് 22 ന്
ഇക്കഴിഞ്ഞ മാർച്ച് 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. പിന്നീട് പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും ഇത് ജെസ്നയാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

വീട്ടിൽ നിന്നറിങ്ങിയത്
പരീക്ഷയടുത്തതിനെ തുടർന്ന് കോളേജിൽ സ്റ്റഡി ലീവായിരുന്നു. ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. ഇതിന് ശേഷം ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്നത് ദുരൂഹമാണ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകളാണ് പിന്നീട് പുറത്തു വന്നത്.

പോലീസിന് വീഴ്ച
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയർന്നിരുന്നു. പിന്നീട് വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപികരിച്ച ആക്ഷൻ കൗൺസിലും പ്രതിഷേധം ശക്തമാക്കിയതോടെ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ബാംഗ്ലൂർ, ഗോവ, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജെസ്നയെ കണ്ടതായി പോലീസിന് സന്ദേശം ലഭിച്ചു. അന്വേഷണ സംഘം ഇവിടെയെല്ലാം എത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

അന്വേഷണം ക്രൈം ബ്രാഞ്ചിന്
പോലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു. കേസ് ഫയലുകൾ കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം ഉയർന്നു. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ജെസ്നയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

നിർണായകമായി ദൃശ്യങ്ങൾ
അതിനിടെ മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡിലെ കടയിലുള്ള സിസിടിവിയില്‍ ജസ്നയുടെ ദൃശ്യം പതിഞ്ഞത് കേസില്‍ നിര്‍ണായകമായി. ജസ്നയുടെ ആണ്‍ സുഹൃത്തിനേയും ദൃശ്യങ്ങളില്‍ കണ്ടതോടെ അന്വേഷണം ആ വഴിക്ക് നീങ്ങിയിരുന്നു. കേസ് അന്തിമ ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും അന്വേഷണം നീളുകയായിരുന്നു. മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

തെളിവ് ശേഖരിക്കാൻ
മുണ്ടക്കയം ബസ്സ്റ്റാൻഡിലൂടെ ജെസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടി നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെയടക്കം കാണിച്ച് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം മുണ്ടക്കയത്ത് എത്തിയത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി സംഘം വിവരങ്ങൾ ശേഖരിച്ചു.

മറ്റ് രണ്ടുപേർ
പെൺകുട്ടി നടന്നുപോകുന്നതിനൊപ്പം സംശയാസ്പദമായി മറ്റ് രണ്ട് പേർ ഇതുവഴി കടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു യുവാവും സ്ത്രീയുമാണിവർ. ചുവപ്പ് നിറത്തിലുള്ള ഒരു കാറും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണെന്നും ഈ കാറിന്റെ ഉടമ ആരാണെന്നുമുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തിയത്.

ചുവന്ന കാർ
വാഹനം തിരിച്ചറിയുന്നതിനായി മുണ്ടക്കയം ടൗണിലെ ഡ്രൈവർമാരെ അന്വേഷണസംഘം ദൃശ്യങ്ങൾ കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് കാരണം. യുവാവും സ്ത്രീയും ആരാണെന്ന് വിവരം ലഭിച്ചില്ല. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.












Click it and Unblock the Notifications