Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ, എയർടെല്‍ നിരക്ക് വർധനവ് വെറുതെയല്ല; ഒരു ലക്ഷം കോടിരൂപയുടെ കൊള്ള: തോമസ് ഐസക്

നിരക്ക് വർധനവിന്റെ പേരില്‍ മൊബൈല്‍ കണക്ഷന്‍ ദാതാക്കളായ ജിയോയും എയർടെലും ജനങ്ങളെ കൊള്ളയടിക്കുകയാണ് സിപിഎം പിബി അംഗം തോമസ് ഐസക്. മോദിയുടെ വികസന കാഴ്ചപ്പാട് അംബാനിയെപ്പോലുള്ള വമ്പൻ കുത്തകകൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ എല്ലാവിധ സഹായങ്ങളും നൽകി ആഗോള ഭീമന്മാരായി അവരെ വളർത്തുക എന്നുള്ളതാണ്. ഇതിനെതിരെ ടെലികോം മേഖലയിൽ ബിഎസ്എൻഎൽ-നെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പ്രസ്ഥാനം വളർത്തിയെടുക്കാൻ കഴിയുന്ന ഒരു സാഹചര്യം വളർന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജിയോയും എയർടെലും ചേർന്ന് ടെലികോം ഉപഭോക്താക്കളിൽ നിന്ന് ഒരുലക്ഷം കോടി രൂപ കൊള്ളയടിക്കുകയാണ്. ഇന്ത്യാ സർക്കാരിന്റെ മുൻ കേന്ദ്ര ധന സെക്രട്ടറി ഇ.എ.എസ്. ശർമ്മയുടെ മതിപ്പു കണക്കാണിത്. അദ്ദേഹത്തിന്റെ 500 രൂപയുടെ പ്ലാനിന് 20 ശതമാനമാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഇത്തരത്തിൽ 100 രൂപയുടെ വർദ്ധന ജിയോയുടെയും എയർടെലിന്റെയും 83.7 കോടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുകയാണെങ്കിൽ ഒരു വർഷം കൊണ്ട് ഒരുലക്ഷം കോടി രൂപ അധികമായി കമ്പനികൾക്കു ലഭിക്കും.

jio-airtel-1

ജിയോ താരിഫ് 12-25 ശതമാനമാണ് വർദ്ധിപ്പിച്ചത്. എയർടെൽ 11-21 ശതമാനവും. ഒരു ന്യായവും ഈ വർദ്ധനവിന് അവർക്ക് പറയാനില്ല. 2023-24-ൽ ജിയോയ്ക്ക് 20,607 കോടി രൂപ അറ്റാദായം ലഭിച്ചത്. എയർടെലിന് 7,467 കോടി രൂപയും. അതുകൊണ്ട് ഇതുപോലെ കുത്തനെയൊരു വർദ്ധന വരുത്തുന്നതിന് ഒരു ന്യായവും ഇല്ല. ഒറ്റകാര്യം മാത്രമേയുള്ളൂ. ഇവർ രണ്ട് പേരുമാണ് ടെലികോം മേഖലയിലെ കുത്തകകൾ. മറ്റെല്ലാവരെയും അവർ പുറത്താക്കി. ഇനി തങ്ങൾ പറയുന്നതാണ് നിരക്ക്.

അപ്പോൾ ടെലികോം റെഗുലേറ്റർ ട്രായ് നിലവിൽ ഇല്ലേ? ഉണ്ട്. പക്ഷേ ജിയോയുടെ ശിങ്കിടിയാണെന്നു മാത്രം. 2016-ൽ ജിയോ ടെലികോം മേഖലയിൽ രംഗപ്രവേശനം ചെയ്തത് എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ്. ട്രായ് കണ്ണടച്ചു. ഒരു സീനിയർ ഉദ്യോഗസ്ഥനായ ജെ.എസ്. ദീപക് നിയമലംഘനങ്ങളെക്കുറിച്ച് ട്രായ്ക്ക് എഴുതി. ട്രായ് അനങ്ങിയില്ല. പക്ഷേ ദീപക് തെറിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മോദി അയാളെ ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നു പുറത്താക്കി.

ജിയോയും എയർടെലും അല്ലാതെ ഇനിയിപ്പോൾ ടെലികോം മേഖലയിൽ ബാക്കിയുള്ള പ്രധാന കമ്പനി ബിഎസ്എൻഎൽ ആണ്. അവർ നിരക്ക് ഉയർത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ അതുകൊണ്ട് കാര്യമൊന്നും ഇല്ല. 4ജിയും 5ജിയും സേവനങ്ങൾ ബിഎസ്എൻഎൽ-ന് ഇല്ല. അതുകൊണ്ട് വൻതോതിൽ ഉപഭോക്താക്കൾ ബിഎസ്എൻഎൽ വിട്ട് ജിയോയിലേക്കും എയർടെലിലേക്കും പൊയ്ക്കൊണ്ടിരിക്കുകയാണ്. 2023-24-ൽ ബിഎസ്എൻഎൽ-ന് ഇങ്ങനെ 1.8 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. 2024 മാർച്ച് മാസത്തിൽ മാത്രം 23 ലക്ഷം പേരാണ് ബിഎസ്എൻഎൽ വിട്ടത്.

ബിഎസ്എൻഎൽ-ന് എന്തുകൊണ്ടാണ് 4ജി, 5ജി സേവനങ്ങൾ ഇല്ലാത്തത്? കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. 2019-ൽ 3ജിയെ 4ജി ആക്കാൻ അനുവാദം നിഷേധിച്ചു. 2020-ൽ അനുവദിച്ചു. പക്ഷേ ജിയോയും എയർടെലും ചെയ്തപോലെ വിദേശത്തുനിന്നും അനിവാര്യമായ ഉപകരണങ്ങൾ വാങ്ങാൻ അനുവാദം നൽകിയില്ല. ഇന്ത്യയിൽ തന്നെ അവ വികസിപ്പിക്കണമത്രേ. 2023-ൽ അന്നത്തെ കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് ഏതാനും ആഴ്ചകൊണ്ട് 4ജിയിലേക്ക് മാറുമെന്നും വർഷം അവസാനിക്കുന്നതിനു മുമ്പ് 5ജി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. പക്ഷേ ഇതുവരെ ഒന്നും നടന്നില്ല.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ഈ സാഹചര്യത്തിൽ വോഡഫോൺ-ഐഡിയയുടെ നെറ്റുവർക്ക് ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന് ഡിമാന്റ് വച്ചു. ജിയോയുമായിട്ടുള്ള മത്സരത്തിൽ പൊളിഞ്ഞ വോഡഫോണിന്റെ ഷെയറുകൾ കേന്ദ്ര സർക്കാർ വാങ്ങിയാണ് കമ്പനിയെ നിലനിർത്തിയത്. പൊതുമേഖലയിലെ ബിഎസ്എൻഎൽ വിൽക്കാൻ നടക്കുക, പൊളിയുന്ന വോഡഫോൺ -ഐഡിയയുടെ ഷെയർ വാങ്ങുക. ഇതാണ് മോദി. ജീവനക്കാർ സമരമെല്ലാം നടത്തിയിട്ടും ഇതുവരെ വീഡിയോകോൺ നെറ്റുവർക്ക് ഉപയോഗിക്കുന്നതിനുള്ള അനുവാദവും നൽകിയിട്ടില്ല.

പതിനായിരക്കണക്കിന് കോടി രൂപ ചെലവാക്കിയുള്ള ജിയോ ഉടമസ്ഥൻ റിയലൻസ് അംബാനിയുടെ മകന്റെ വിവാഹം ആഘോഷം ഒരു മാസമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പണം കണ്ടെത്താനാണ് നിരക്ക് വർദ്ധനയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോൾ.

മോദിയുടെ വികസന കാഴ്ചപ്പാട് അംബാനിയെപ്പോലുള്ള വമ്പൻ കുത്തകകൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ എല്ലാവിധ സഹായങ്ങളും നൽകി ആഗോള ഭീമന്മാരായി അവരെ വളർത്തുക എന്നുള്ളതാണ്. ഇതിനെതിരെ ടെലികോം മേഖലയിൽ ബിഎസ്എൻഎൽ-നെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പ്രസ്ഥാനം വളർത്തിയെടുക്കാൻ കഴിയുന്ന ഒരു സാഹചര്യം വളർന്നുവന്നിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+