ജയില്‍ സൂപ്രണ്ട് ഉടക്കിട്ടു; അപ്പീല്‍ സമര്‍പ്പിക്കാനാകാതെ സിദ്ദിഖ് കാപ്പന്‍, ക്രൂരതയെന്ന് കുടുംബം
കോഴിക്കോട്: അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സിദ്ദിഖ് കാപ്പന്റെ കുടുംബത്തിന് മുമ്പില്‍ മുഖം തിരിച്ച് ജയില്‍ അധികൃതര്‍. സുപ്രീംകോടതിയില്‍ ഹാജരാക്കേണ്ട ജയില്‍ സൂപ്രണ്ട് ഒപ്പുവച്ച രേഖ ഇതുവരെ കൈമാറിയില്ല. മറ്റെല്ലാ രേഖകളും ശരിപ്പെടുത്തിയിട്ടുണ്ടെങ്കിലും ജയില്‍ അധികൃതരുടെ രേഖ കൂടി കിട്ടണം. ഇതിന് വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ക്രൂരതയാണിതെന്നും കുടുംബം പറയുന്നു. ശ്രമം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.
22 മാസത്തിലധികമായി സിദ്ദിഖ് കാപ്പന്‍ ഉത്തര്‍ പ്രദേശിലെ മഥുര ജയിലിലാണ്. പ്രാദേശിക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടാഴ്ചയാണ് ഈ ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. സിദ്ദിഖ് കാപ്പന്റെ ഹര്‍ജി തള്ളുകയായിരുന്നു ഹൈക്കോടതി.
കുറ്റപത്രവും മറ്റു രേഖകളും പരിശോധിച്ചപ്പോള്‍ ജാമ്യം നല്‍കുന്നത് ഉചിതമാകില്ലെന്ന് ജഡ്്ജി ഉത്തരവില്‍ പറയുന്നു. സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്ന വേളയില്‍ കൂടെയുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകരായില്ലെന്ന കാര്യവും കോടതി സൂചിപ്പിക്കുന്നു. കുറ്റപത്രം പരിശോധിച്ചാല്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സിദ്ദിഖ് കാപ്പന്‍ യാത്ര ചെയ്തത് എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഹത്രാസ് ദളിത് പീഡന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത് 2020 ഒക്ടോബറിലാണ്. പിന്നീട് യുഎപിഎ, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ പഹലിന്റെ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിയത്.
മലപ്പുറം വേങ്ങര സ്വദേശിയായ സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക് പോയതായിരുന്നു അദ്ദേഹം. മഥുരയില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. യുപിയില്‍ കലാപമുണ്ടാക്കാന്‍ എത്തിയെന്നായിരുന്നു ആരോപണം. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. 4000 പേജുള്ള കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Recommended Video