ഡിജിപി സെൻകുമാർ, പക്ഷേ അതുക്കും മേലെ ജൂനിയർ സൂപ്രണ്ട്! സെൻകുമാറിന്റെ ഉത്തരവിന് പുല്ലുവില...
ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്നാണ് ജൂനിയർ സൂപ്രണ്ട് വിഎൻ കുമാരി ബീന അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഡിജിപിയായി തിരികെയെത്തിയ ടിപി സെൻകുമാറിന് വീണ്ടും അവഗണന. അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് പാടെ അവഗണിക്കുന്ന രീതിയിലാണ് പോലീസ് വകുപ്പിനുള്ളിൽ കാര്യങ്ങൾ നടക്കുന്നത്. ടി ബ്രാഞ്ചിലെ വിവരങ്ങൾ നൽകണമെന്ന് ഡിജിപിയുടെ ഉത്തരവാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്നാണ് ജൂനിയർ സൂപ്രണ്ട് വിഎൻ കുമാരി ബീന അറിയിച്ചിരിക്കുന്നത്. സെൻകുമാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജൂനിയർ സൂപ്രണ്ട് ഒരു അപേക്ഷയ്ക്ക് കൂടി മറുപടി നൽകിയിരിക്കുന്നത്.

പോലീസ് ആസ്ഥാനത്തെ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ കൈകാര്യംചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നായിരുന്നു സെന്‍കുമാറിന്റെ ഉത്തരവ്. 2009 ൽ അന്നത്തെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഇതുസംബന്ധിച്ച് നല്‍കിയിരുന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കിയാണ് ടി.പി. സെന്‍കുമാറിന്റെ ഉത്തരവിറക്കിയിരുന്നത്.
രഹസ്യ സ്വഭാവമുള്ളവയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരമുള്ള പല അപേക്ഷകൾക്കും പോലീസ് ആസ്ഥാനത്ത് നിന്നും മറുപടി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു സെൻകുമാറിന്റെ ഉത്തരവ്. എന്നാൽ ടി ബ്രാഞ്ചിന്റെ ചുമതലക്കാരിയായ ജൂനിയർ സൂപ്രണ്ടാണ് ഇപ്പോൾ ഉത്തരവ് പാലിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications