'ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്, നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം';കെടി ജലീലിനെ ട്രോളി ജയശങ്കർ
തിരുവനന്തപുരം; സ്വർണക്കടത്ത് ദേശീയ അന്വേഷണ ഏജൻസിയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ മന്ത്രിയ്ക്കെതിരെ പരിഹാസവുമായി അഡ്വ ജയശങ്കർ. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും, എന്നായിരുന്നു ജയശങ്കറിന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ
'പുലരുവാൻ ഏഴര രാവുളളപ്പോൾ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീൽ എറണാകുളത്ത് എൻ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.കേരള ചരിത്രത്തിൽ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്.#നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം, ജയശങ്കർ കുറിച്ചു.
കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ഇന്ന് രാവിലെ 6 മണിയോടെ കെടി ജലീൽ ചോദ്യം ചെയ്യലിനായി എത്തിയത്. സ്വകാര്യ വാഹനത്തിലായിരുന്നു അദ്ദേഹം എത്തിയതെന്നാണ് സൂചന. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. നേരത്തേ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അദ്ദേഹത്തെ 11 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
അതേസമയം എൻഐഎ കൂടി ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കി. ഇനിയും നാണെ കെടാൻ നിൽക്കാതെ മന്ത്രി കെടി ജലീൽ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതോടെ ജലീൽ സ്വർണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കുപ്രചരണങ്ങളിൽ സത്യം തോൽക്കില്ലെന്ന് മന്ത്രി ജലീൽ പ്രതികരിച്ചു. കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സന്തോഷം മാത്രമാണുള്ളതെന്നും ജലീൽ പറഞ്ഞു. രാജിവെയ്ക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് സിപിഎം നിലപാട്.












Click it and Unblock the Notifications