സഭയുമായി നല്ല ബന്ധം, എങ്ങനെ പെരുമാറണമെന്ന് പി രാജീവ് പഠിപ്പിക്കേണ്ടെന്ന് കെ മുരളീധരന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ലെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം തന്നെയാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്. സഭയോട് എങ്ങനെ പെരുമാറണമെന്ന് പി രാജീവ് പഠിപ്പിക്കേണ്ട. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും സഭയുമായി നല്ല ബന്ധമാണ്. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചതിന് സി പി എം മാപ്പ് പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

സ്വന്തം ജില്ലയായത് കൊണ്ട് സതീശന് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. എല്ലാവരോടും കൂടിയാലോചിച്ച ശേഷമാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. വി ഡി സതീശന്‍ വണ്‍മാന്‍ ഷോ നടത്തുകയാണെന്നത് സി പി എം ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടാണ് മുരളീധരന്‍ സംസാരിച്ചത്.

കഴിഞ്ഞ ദിവസം വി ഡി സതീശനും മന്ത്രി പി രാജീവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സഭയുടെ സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ് തൃക്കാക്കരയില്‍ കെട്ടിയിറക്കിയിരിക്കുന്നതെന്ന് ഒരു യു.ഡി.എഫ് നേതാവും ഒരു ഘട്ടത്തില്‍ പോലും ആരോപണം ഉന്നയിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം ആദ്യമായി ആ സ്ഥാനാര്‍ഥിയോട് ചോദിക്കുന്നത്. ഞാന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് പറഞ്ഞതും സ്ഥാനാര്‍ഥി തന്നെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ സി.പി.എം നേതാക്കള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് സി.പി.എമ്മിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. ജില്ലാ നേതൃത്വം ഒരു സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയും സി.പി.എമ്മിന്റെ സൈബറിടങ്ങളില്‍ പ്രചരണം നടത്തുകയും പോസ്റ്റര്‍ അടിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷം മതിലുമെഴുതി. പിന്നീട് അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റി വേറൊരാളെ കൊണ്ടുവന്നു. ഈ സ്ഥാനാര്‍ഥിയുമായി മന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു.

സഭയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ ഒരു സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് സി.പി.എമ്മാണ്. സഭയുടെ ചിഹ്നമുള്ള ബാക്ക്ഡ്രോപ്പിന് മുന്നില്‍ സഭയിലെ വൈദികനായ ഡയറക്ടറെയും കൂട്ടി പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചത്. എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തിയത്? സി.പി.എമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും പാര്‍ട്ടി കമ്മിറ്റി ഓഫീസിന് പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ? മനഃപൂര്‍വം ഈ സ്ഥാനാര്‍ഥി സഭയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്ഫോമിനെ മന്ത്രി ദുരുപയോഗം ചെയ്യുകയായിരുന്നു. അപ്പോഴാണ് സഭയില്‍ തന്നെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരികയും സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് നിലപാടെടുക്കുകയും ചെയ്തത്.

അതിലൊന്നും യു.ഡി.എഫ് കക്ഷി ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നാണ് യു.ഡി.എഫ് പറഞ്ഞത്. പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം ഈ സ്ഥാനാര്‍ഥി എന്റെ സ്വന്തം പയ്യനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് സ്ഥാനാര്‍ഥിയാകാന്‍ എറണാകുളത്തേക്ക് പോയതെന്നാണ് പറഞ്ഞത്. വാ തുറന്നാല്‍ വിഷം മാത്രം വമിക്കുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ട് വരുന്നയാളെയാണോ സി.പി.എം സ്ഥാനാര്‍ഥിയാക്കുന്നത്? അതാണ് യു.ഡി.എഫിന്റെ ചോദ്യം.

സ്ഥാനാര്‍ഥി പി രാജീവിന്റെ നോമിനിയാണെന്ന് എല്ലാ സി.പി.എമ്മുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. അരുണ്‍കുമാറിനെ ഒഴിവാക്കിയതിന് സി.പി.എമ്മാണ് മറുപടി പറയേണ്ടത്. അവര്‍ തമ്മിലുള്ള തര്‍ക്കമാണ്. അത് ഞങ്ങളുടെ മേല്‍ ചാരേണ്ട. യു.ഡി.എഫ് സഭയ്ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് നടന്നത്. അതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഞങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സഭ വ്യക്തമാക്കിയിട്ടുണ്ട്. എന്തിനാണ് ആശുപത്രിയില്‍ പോയി നാടകം കാണിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications