'ഗത്യന്തരമില്ലാതെ കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെ'; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കെ സുധാകരന്‍
തിരുവനന്തപുരം: ഇന്ധന വില കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. കേന്ദ്ര സർക്കാറിനെ പരിഹസിച്ചു കൊണ്ടാണ് സുധാകരന്റെ പ്രതികരണം.
ഗത്യന്തരമില്ലാതെ കൊള്ളമുതൽ തിരിച്ചു നൽകുന്നത് പോലെയാണ് കേന്ദ്ര സർക്കാറിന്റെ ഇന്ധന നികുതി കുറച്ച നിലപാടെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ധന നികുതി കുറച്ച് ദിനം എൽ പി ജി സബ്സിഡി സ്ഥാപിച്ചതിന് പിന്നിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇത്തരത്തിലുള്ള നടപടികളും ഇളവുകളും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും വില വർധനവിലൂടെ പ്രകടമാകും. വില വർധിപ്പിച്ച ചരിത്രമാണ് മോദി സർക്കാരിന് ഉള്ളതെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലും ഇന്ധന വിലയിൽ കുറവ് വന്നിരുന്നു. കേന്ദ്ര സർക്കാർ നികുതി കുറച്ചതിന് ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധന വിലയിൽ കുറവ് വന്നിരിക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ വീണ്ടും ഇന്ധന വില ഉയർത്തുമ്പോൾ കേരള സർക്കാരിനും ഇതിന്റെ ഭാഗമായുള്ള വരുമാനം ഉയരുന്നുണ്ട്.
കേരളത്തിന്റെ ധനമന്ത്രി പറയുന്നത് കേരളം ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നാണ്. പക്ഷേ , 2014 - ന് ശേഷം കേരളത്തിലെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയർന്നത്. കോവിഡ് മഹാമാരി കാലത്ത് കേന്ദ്ര സർക്കാർ ഉയർത്തിയ ഇന്ധന നികുതിയാണ് നിലവിൽ ഇപ്പോൾ കുറച്ചിരിക്കുന്നത്. യുപിഎ സർക്കാറിൻറെ കാലത്ത് 9.54 രൂപ പെട്രോളിനും ഡീസലിന് 3.56 രൂപയും ആയിരുന്നു കേന്ദ്ര നികുതി.
പക്ഷെ, മോദി സര്‍ക്കാര്‍ ഭരണത്തിൽ വന്ന ശേഷം പെട്രോളിന് 27.90 രൂപയും ഡീസലിന് 27.90 രൂപയുമാണ് നികുതിയായി ഈടാക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി. അതായത്, മോദിസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചിരിക്കുന്നു. ഡീസലിന് നാലിരട്ടിയും പെട്രോളിന് രണ്ടിരട്ടിയും അമിതമായി നികുതി വര്‍ധിപ്പിച്ചാണ് ഈ കൊളളയെന്നും അദ്ദേഹം വിമർശിച്ചു.
ഇന്നലെയാണ് രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് എക്സൈസ് തീരുവയിൽ സർക്കാർ കുറവ് വരുത്തിയത്.
'പിസിയേക്കാള്‍ മ്ളേച്ഛമായി സംസാരിച്ചവര്‍ വിലസുന്നു'; എന്നിട്ട് പി സിയ്ക്കെതിരെ കേസ്-കെ സുരേന്ദ്രന്
ഇതോടെ വിപണിയിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുകയായിരുന്നു. ഇതിന് പിന്നാലെ, പുതുക്കിയ വില പ്രാബല്യത്തില്‍ വന്നിരുന്നു. അതേസമയം, ഇന്ധന വിലയക്ക് പുറമേ പാചക വാതക വിലയിലും കുറവ് വരുത്തി. ഈ തീരുമാനം സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ വാർത്തയായിരുന്നു.