കലാഭവൻ നവാസിന് ലൊക്കേഷനിൽ വെച്ച് നെഞ്ചുവേദന വന്നു, പക്ഷെ..'; വിനോദ് കോവൂർ പറയുന്നു
നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചോറ്റാനിക്കരയില്‍ 'പ്രകമ്പനം'എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു നവാസ്. ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് പോയതായിരുന്നു .എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തന്നെ നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി പറയുകയാണ് നടൻ വിനോദ് കോവൂർ. ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകിയതായിരുന്നു അദ്ദേഹമെന്നും വിനോദ് ഫേസ്ബുക്കിൽ കുറിച്ചു. വിനോദിന്റെ കുറിപ്പ് ഇങ്ങനെ

'നവസ്ക്ക എന്തൊരു പോക്കാ ഇത്. വിവരം അറിഞ്ഞപ്പോൾ ഫേക്ക് ആവണേന്ന് ആഗ്രഹിച്ചു. പക്ഷെ,കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി,കവിളത്ത് തട്ടി നവാസ്ക്കാന്ന് വിളിച്ച് നോക്കി കണ്ണ് അല്പ്പം തുറന്ന് കിടന്നിരുന്നു അപ്പോൾ, പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല. ജീവനറ്റ ശരീരം മോർച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവാസ്ക്കയുടെ ഓർമ്മകൾ മാത്രമായിരുന്നു. ചോറ്റാനിക്കര സിനിമാ സെറ്റിൽ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ട റൂമിൽ എത്തി യഥാർത്ഥ ജീവിതത്തിലെ റോളും പൂർത്തിയാക്കി നവാസ്ക്ക കാലായവനികക്കുള്ളിൽ മറഞ്ഞു.
ഇത്രയേയുള്ളു മനുഷ്യൻ്റെ കാര്യം ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ. സെറ്റിൽ വെച്ച് നെഞ്ച് വേദനയുണ്ടായ് എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി .ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷെ. അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. എങ്കിലുകൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ .നവാസ്ക്കയുടെ സമയം വന്നു നവാസ്ക്ക പോയി അത്ര തന്നെ.
കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തിൽ പാട്ടുപാടിയും വ്യത്യസ്ഥ കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്ക്ക, ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓർക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകൾ അതിലുപരി ഒരു സഹോദര സ്നേഹമായിരുന്നു നവാസ്ക്കക്ക്. ഇനി നവാസ്ക്ക ഓർമ്മകളിൽ മാത്രം വിശ്വസിക്കാൻ പ്രയാസം. പടച്ചോൻ നവാസ് ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.
കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവൻ മോർച്ചറിയിൽ കിടക്കേണ്ടി വന്നു ഇന്ന് പോസ്റ്റ് മാർട്ടം സഹിക്കാനാകുന്നില്ല നവാസ്ക്ക '
ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാൻ
ശരിക്കും പേടിയാവുകയാണ് അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്ക്ക യുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും . വേഷം തീർന്നാൽ വേദി ഒഴിയണ്ടേ ആരായാലും . പ്രണാമം.
അനുശോചിച്ച് മുഖ്യമന്ത്രി
' സിനിമാ, സീരിയൽ താരം കലാഭവൻ നവാസിൻ്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങൾ നൽകി. സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവർന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കലാകാരൻ കൂടിയായിരുന്നു നവാസ്. നവാസിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു'












Click it and Unblock the Notifications