കർണാടകയില്‍ കോണ്‍ഗ്രസ് ചിരിക്കുമോ; കൊമ്പുകോർക്കുന്ന യഡ്ഡിയും ബൊമ്മൈയും, ബിജെപിയില്‍ പ്രതിസന്ധി
ബെംഗളൂരു: 2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഎസ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്. 104 അംഗങ്ങളുള്ള ബിജെപിക്ക് കേവലം ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലാതിരുന്നെങ്കിലും ബിഎസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്ന. എന്നാല്‍ കോണ്‍ഗ്രസും ജെ ഡി എസും സഖ്യം രൂപീകരിച്ചതോടെ ഭൂരിപക്ഷ തെളിയിക്കാനാവാതെ ആറാം ദിവസം യദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. പിന്നീട് 2019 ല്‍ കോണ്‍ഗ്രസ്, ജെ ഡി എസ് എം എല്‍ എമാരെ അടർത്തിമാറ്റിയ ബി ജെ പി സഖ്യ സർക്കാറിനെ വീഴ്ത്തുകയും വീണ്ടും സംസ്ഥാനത്ത് അധികാരം പിടിക്കുകയും ചെയ്തു.

2019 ല്‍ വീണ്ടും മുഖ്യമന്ത്രിയായി യദ്യൂരപ്പക്ക് അവസരം ലഭിച്ചെങ്കിലും 2021 ജുലൈയില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റി ബസവരാജ് ബൊമ്മൈയെ ബി ജെ പി മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചെങ്കിലും ബി ജെ പിയെ സംബന്ധിച്ച് അത്ര സുഖകരമായ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. നിരവധി അഴിമതി ആരോപണങ്ങളും ആഭ്യന്തര പ്രശ്നങ്ങളുമാണ് പ്രധാന ഭീഷണി.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിർത്തി സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കർണാടകയില്‍ ഭരണം നഷ്ടമായാല്‍ അത് ബി ജെ പിക്ക് വലിയ തിരിച്ചടിയാവും. കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ, നാലാം സംസ്ഥാനത്ത് അധികാരം പിടിക്കുകയെന്ന നേട്ടം സ്വന്തമാക്കാനും സാധിക്കും.

പ്രധാന വിഷയങ്ങളിൽ പലപ്പോഴും അഭിപ്രായവ്യത്യാസമുള്ള വ്യക്തികളിലൊരാളാണ് ബി എസ് യെദ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും. ആദ്യം വിമുഖ പ്രകടിപ്പിച്ചിരുന്ന യെദ്യൂരപ്പ വലിയ സമ്മർദ്ദങ്ങള്‍ക്കൊടുവിലായിരുന്നു അടുത്തിടെ കൊപ്പലിൽ നടന്ന യോഗത്തിൽ ബസവരാജ് ബൊമ്മെയ്ക്കൊപ്പം പങ്കെടുത്തത്. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇടപെട്ടാണ് അദ്ദേഹത്തെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നാണ് കരുതുന്നത്.
Hair care: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നെ മുടിയെ തലക്ക് തങ്ങാനാവില്ല: അതുപോലെ വളരും

"ഞാൻ അവഗണിക്കപ്പെടുന്നു എന്ന പ്രസ്താവനയിൽ സത്യമില്ല. എല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കുന്നുണ്ട്.''- എന്നായിരുന്നു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് യദ്യൂരപ്പ അഭിപ്രായപ്പെട്ടത്. എന്നാല്‍ അദ്ദേഹം അത്ര തൃപ്തനല്ലെന്ന കാര്യം വ്യക്തമാണ്. തുംകുരുവിലും കുനിഗലിലും അദ്ദേഹം ജനസങ്കലപ യാത്ര ഒഴിവാക്കി. ഡിസംബർ 25 വരെ 52 നിയമസഭാ മണ്ഡലങ്ങളാണ് അദ്ദേഹവും ബൊമ്മൈയും ചേർന്ന് കവർ ചെയ്യേണ്ടതെന്ന സാഹചര്യം നിലനില്‍ക്കെയാണ് യദ്യൂരപ്പ പരിപാടികള്‍ ഒഴിവാക്കുന്നത്.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ബിജെപിയുടെ പാർലമെന്ററി ബോർഡില്‍ അദ്ദേഹത്തെ അംഗമാക്കി. യെദ്യൂരപ്പ ബിജെപിയുടെ ശക്തനാണ്, പക്ഷേ അദ്ദേഹം അസ്വസ്ഥനാണ് എന്നതാണ് ബി ജെ പി നേരിടുന്ന പ്രധാന പ്രശ്നം. ആർക്കും ആരെയും അവസാനിപ്പിക്കാൻ കഴിയില്ല. എനിക്ക് എന്റേതായ ശക്തിയുണ്ട്. ഞാൻ പാർട്ടിയെ ശക്തിപ്പെടുത്തുകയും ബിജെപിയെ അധികാരത്തിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഇത് മുഴുവൻ സംസ്ഥാനത്തിനും അറിയാം. " എന്നായിരുന്നു അടുത്തി അദ്ദേഹം പറഞ്ഞത്.

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ടും ബി ജെ പിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്. ഡിസംബർ 14 ന് ബൊമ്മൈ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി 40 മിനിറ്റോളം ചർച്ച നടത്തിയെങ്കിലും വിപുലീകരണത്തിന് ഷാ അനുമതി നൽകിയില്ല. ക്രിമിനൽ കേസുകളിൽ ക്യാബിനറ്റിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട രണ്ട് മുൻ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ പോലീസ് റിപ്പോർട്ടിന് പിന്നാലെ അവരെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് ബി ജെ പി.

തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭാ വികസനം പാർട്ടിക്ക് ഊർജം പകരുമെന്ന് ചില ബി ജെ പി നേതാക്കൾ കരുതുമ്പോൾ, നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കുന്നതിനാൽ ഇത് ചിലപ്പോള്‍ തിരിച്ചടികള്‍ക്ക് കാരണാവുമെന്നാണ് മറുവിഭാഗം വ്യക്തമാക്കുന്നത്. അതേസമയം 18 എംഎൽഎമാരെ നിയമസഭയിലേക്ക് അയക്കുന്ന ജില്ലയ്ക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ മന്ത്രിസഭാ വിപുലീകരണം സഹായിക്കുമെന്നാണ് ബെലഗാവി തർക്കം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ചില നേതാക്കൾ അവകാശപ്പെടുന്നത്. കാബിനറ്റിൽ നിലവിൽ ആറ് ഒഴിവുകളാണുള്ളത്. ഇവയില്‍ പുതുമുഖങ്ങളെ നിറയ്ക്കാൻ ബൊമ്മൈ താൽപ്പര്യപ്പെടുമ്പോള്‍ തന്റെ അനുയായികള്‍ക്ക് അവസരം നല്‍കാനാണ് യദ്യൂരപ്പയുടെ നീക്കം.












Click it and Unblock the Notifications