ആ പൈതലിനെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് മലയാളി 'സംഘികൾ'... എന്ത് ചെയ്യണം ഈ നരാധമന്‍മാരെ?
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വായിലെ രസായി ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ ഇങ്ങ് കേരളത്തിലിരിക്കുന്നവര്‍ക്കെന്ത്?- ഇങ്ങനെ ചിന്തിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ല. അവരെ നമുക്ക് മാറ്റി നിര്‍ത്താം... സമൂഹത്തില്‍ നടക്കുന്നതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്ന നിര്‍ഗുണ രൂപങ്ങള്‍ എന്ന് പറയാം.
എന്നാല്‍ ആ ക്രൂര ബലാത്സംഗ കൊലപാതകത്തെ പിന്തുണയ്ക്കുന്ന നരാധമന്‍മാരെ എന്ത് ചെയ്യണം? നമ്മുടെ കേരളത്തിലും ഉണ്ട്, പരസ്യമായിത്തന്നെ ഇത്തരം ന്യായീകരണങ്ങള്‍ ഉയര്‍ത്താന്‍ മാത്രം മനുഷ്യത്വം നഷ്ടപ്പെട്ട ജീവികള്‍.
ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് കാമപൂര്‍ത്തീകരണത്തിന് വേണ്ടിയാണെന്ന് ആര്‍ക്കെങ്കിലും കരുതാന്‍ ആകുമോ? നാടോടികളായ മുസ്ലീം കുടുംബങ്ങളെ ബ്രാഹ്മണ മേഖലയില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കാന്‍ വേണ്ടിയായിരുന്നു ആ ക്രൂരകൃത്യം അവര്‍ നിര്‍വ്വഹിച്ചത്. അതിന് മാസങ്ങളുടെ തയ്യാറെടുപ്പും നടത്തിയിരുന്നു. അങ്ങനെയുള്ള ഹീനമായ ഒരു കുറ്റകൃത്യത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന മലയാളികള്‍ ഇവരാണ്....

വെടിവച്ച് കൊല്ലണമായിരുന്നു
ആ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ശരിയായില്ല എന്ന് ഒരാള്‍ പറഞ്ഞ് തുടങ്ങുമ്പോള്‍ നിങ്ങള്‍ എന്ത് കരുതും...? ആ കൊലപാതകത്തില്‍ അപലപിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്.
'റേപ്പ് ചെയ്ത് കൊന്നത് ശരിയായില്ല. വെടിവച്ച് കൊല്ലണം. ഈ വിത്ത് വളര്‍ന്നുവലുതാകുമ്പോള്‍ ഇന്ത്യന്‍ ആര്‍മിക്ക് നേര് കല്ലെറിയാനുള്ള ട്രെയ്‌നിങ്ങിന് ആകും ആദ്യം പോവുക'
ആ കുഞ്ഞിനെ കൊന്നതിനെ കുറിച്ച് ഒരു മലയാളി പറഞ്ഞ വാക്കുകള്‍ ആണിത്. വിഷ്ണുദത്ത് എസ്‌ജെ എന്നാണ് ഇയാളുടെ പേര്. എന്താണ് ഇയാള്‍ക്ക് നല്‍കേണ്ട മറുപടി?
കശ്മീര്‍ പണ്ഡിറ്റുകളോട് ചെയ്തതിന് പകരം എന്ന് കരുതിയാല്‍ മതി എന്നാണ് പ്രേം ദാസ് എന്ന ആള്‍ എഴുതി വച്ചിരിക്കുന്നത്. എന്തൊരു മാനസിക നിലയാണിത്?

ഇപ്പഴേ കൊന്നത് നന്നായി
'ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി... അല്ലെങ്കില്‍ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ'- വിഷ്ണു നന്ദകുമാര്‍ എന്ന മനുഷ്യ ജീവിയുടെ ഫേസ്ബുക്ക് കമന്റ് ആണിത്. എന്താണ് ഇയാള്‍ സമൂഹത്തിന് മുന്നില്‍ വയ്ക്കുന്ന സന്ദേശം?
വെറും എട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി... കശ്മീരി മുസ്ലീം പെണ്‍കുട്ടി, അവള്‍ വളര്‍ന്നുവലുതായാല്‍ രാജ്യത്തിനെതിരെ തിരിഞ്ഞേക്കും എന്ന് ഇയാള്‍ തീരുമാനിക്കുകയാണ്. അങ്ങനെയുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊല ചെയ്തത് നന്നായി എന്ന വര്‍ഗ്ഗീയ ന്യായീകരണം ആണ് ഇയാള്‍ മുന്നോട്ട് വയ്ക്കുന്നത്.
അങ്ങനെയെങ്കില്‍ കശ്മീരില്‍ ഉള്ള മുഴുവന്‍ മുസ്ലീം പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും കൊന്നൊടുക്കാന്‍ പോലും ഇത്തരക്കാര്‍ ആഹ്വാനം ചെയ്യില്ലേ? ഭയപ്പെടുത്തുന്നതാണ് കാര്യങ്ങള്‍.

തീവ്രവാദി കുട്ടിയല്ലേ... എന്ന്
'തീവ്രവാദി കിട്ടിയല്ലേ... അതിന് തനിക്കെന്താ? കാശ്മീരികളോടും അവിടത്തെ കുട്ടികളോടും എല്ലാവര്‍ക്കും ഇപ്പോ എന്താ സ്‌നേഹം, അവിടത്തെ കാര്യം അവിടത്തെഗവണ്‍മെന്റ് നോക്കിക്കോളും'- ബോബി ബോബ്‌സ് എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ് ആണിത്. എത്ര പെട്ടെന്നാണ് എട്ട് വയസ്സുള്ള ആ പെണ്‍കുട്ടിയെ ഇയാള്‍ തീവ്രവാദി കുട്ടിയാക്കിയത്.
ഐസിസ് ഭീകരര്‍ യസീദി പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നപ്പോള്‍ ഈ ചിലയ്ക്കുന്ന മഹാന്‍മാര്‍ എവിടെയായിരുന്നു എന്നും ചോദിക്കുന്നുണ്ട് ഇയാള്‍. അതുകൊണ്ട് നിര്‍ത്തുന്നില്ല, കശ്മീരി പണ്ഡിറ്റുകളെ പുരനധിവസിപ്പിക്കുന്ന അട്ടിമറിക്കാന്‍ അവിടത്തെ മുസ്ലീങ്ങളും തീവ്രവാദികളും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഈ കൊലപാതകം എന്ന് വരെ പറയുണ്ട് ഇയാള്‍.

എട്ടുവയസ്സുകാരി പെണ്‍കുട്ടി...
ജമ്മു കശ്മീരിലെ കത്വായിലെ രസന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയായിരുന്നു അവൾ. നാടോടികളായ ബക്കര്‍വാള്‍ മുസ്ലീം സമുദായത്തില്‍ പെട്ട പെണ്‍കുട്ടി.
ബക്കര്‍വാള്‍ കുടുംബങ്ങളെ രസനയില്‍ നിന്ന് പേടിപ്പിച്ച് ഓടിക്കാന്‍ വേണ്ടിയാണ് സഞ്ജിറാം എന്ന് ബ്രാഹ്മണന്റെ നേതൃത്വത്തില്‍ ആ കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നുകളഞ്ഞത്. സഞ്ജിറാം ഒറ്റയ്ക്കായിരുന്നില്ല. മകനും, പ്രായപൂര്‍ത്തിയാകാത്ത മരുമകനും, രണ്ട് പോലീസുകാരും, മീററ്റില്‍ നിന്ന് ബലാത്സംഗത്തിന് വേണ്ടി വിളിച്ചുവരുത്തി മറ്റൊരുത്തനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് എന്നാണ് പോലീസ് സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
2017 ജനുവരി 10 ന് ആണ് പെൺകുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോകുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

മതത്തിന്റെ പേരില്‍, ക്ഷേത്രത്തില്‍ വച്ച്
ആസിഫയെ അടുത്തുള്ള കാടിന് സമീപത്തെത്തിച്ചതിന് ശേഷം ആദ്യം പിടികൂടി ആദ്യം ബലാത്സംഗം ചെയ്യുന്നത് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍ ആയിരുന്നു. അതിന് ശേഷം ബോധം കെടുത്തി മൂന്ന് ദിവസം സൂക്ഷിച്ചത് ക്ഷേത്രത്തിലെ ദേവസ്ഥാനത്തും.
അവിടെ വച്ച് സഞ്ജിറാമും കൂട്ടരും ചില പൂജകള്‍ നടത്തി. അതിന് ശേഷം ആസിഫയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ബോധം വരാതിരിക്കാന്‍ ഇടക്കിടെ ഉറക്കഗുളികള്‍ വായിലേക്ക് തിരുകിക്കയറ്റിക്കൊണ്ടിരുന്നു.
ഏറ്റവും ഒടുവില്‍ അതി ക്രൂരമയ മരണവും വിധിച്ചു അവള്‍ക്ക്. കൊല്ലുന്നതിന് മുമ്പ് പോലീസുകാരനായ ദിപക് ഖജൂരിയ അവളെ അവസാനമായി ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്തു.
കഴുത്തൊടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നിട്ടും മരിച്ചില്ല എന്ന് കണ്ടപ്പോള്‍ ഷാളുകൊണ്ട് കഴുത്ത് മുറുക്കി. മരണം ഉറപ്പാക്കാന്‍ തലയില്‍ കരിങ്കല്ലുകൊണ്ട് രണ്ട് തവണ ഇടിച്ചു.

എന്നിട്ടും നിങ്ങള്‍ക്ക് കണ്ണുനിറയുന്നില്ലെങ്കില്‍
ആ എട്ടുവയസ്സുകാരിയെ എന്തിനാണ് ബലാത്സംഗം ചെയ്ത് കൊന്നത് എന്നും എങ്ങനെയാണ് ആ കൊലപാതകം അവര്‍ നടത്തിയത് എന്നും അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ നിറയുന്നില്ലെങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ മനുഷ്യന്റേതായ, ഏറ്റവും പ്രധാനപ്പെട്ട ചില വികാരങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു.
ആ കൊലപാതകത്തെ നിങ്ങള്‍ ന്യായീകരിക്കാന്‍ പോലും മുതിരുന്നുണ്ടോ... എങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ മനുഷ്യന്‍ അല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നവയാണ്. കേരളത്തിലും ദുരന്തങ്ങള്‍ ഒരുപാട് ദൂരെയല്ല .












Click it and Unblock the Notifications