കോവളം മുതൽ ഗോവ വരെ; അഞ്ച് കോടി രൂപയുടെ ക്രൂയിസ് ടൂറിസം പദ്ധതി പ്രഖ്യാപിച്ച് കേരളം
കേരളത്തിലെ പ്രധാന തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മംഗളുരുവിലെയും ഗോവയിലേയും പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ വകയിരുത്തിയെന്ന് കേരളാ ടൂറിസം വകുപ്പ് ഡയറക്ടർ അറിയിച്ചു.
കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നീ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗളുരു, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതിയുടെ അന്തിമ രൂപം ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ഉത്തരവായി. ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിച്ചിട്ടുമുണ്ട്.
ടൂറിസം ഡയറക്ടർ ആണ് സമിതിയുടെ കൺവീനർ. കേരള ഇൻലാൻഡ് ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോർഡിലെയോ ഉദ്യോഗസ്ഥനും സമിതിയിൽ അംഗങ്ങളായി ഉണ്ടാകും.
സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിദഗ്ധർ സർക്കാരിന്റെ പുതിയ നയത്തെ സ്വാഗതം ചെയ്തു. വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ വിപണി തുറക്കാൻ ഈ നയം സഹായിക്കുമെന്നാണ് കരുതുന്നത്. കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ് ജലപാതകളുടെ വികസനം. പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നാണ് സിജിഎച്ച് മുൻ സിഇഒ ജോസ് ഡൊമനിക് പറഞ്ഞത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ മറ്റുള്ളവർക്ക് അത് പ്രചോദനമാകുമെന്നും അദ്ദേഹം പറയുന്നു.
"ആയിരക്കണക്കിനാളുകളായിരിക്കും ക്രൂയിസ് ഷിപ്പിൽ കയറുക. ഇവർ യാത്രാനുഭവങ്ങൾ തങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെയ്ക്കും. അത് സംസ്ഥാനത്തിന്റെ പ്രശസ്തി വർധിപ്പിക്കും. ഇതോടെ കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കാനായി രംഗത്തെത്തും. സത്യത്തിൽ ഗുജറാത്തിലെ കച്ചിൽ നിന്ന് കന്യാകുമാരി ഒരു റൂട്ട് കൂടി നിർമ്മിച്ചിരുന്നെങ്കിൽ ലാഭം ഇരട്ടിയായെനേ," അദ്ദേഹം പറഞ്ഞു.
നിലവിൽ തുറമുഖത്ത് എത്തുന്ന കപ്പലുകളിൽ ഒരുപാട് വരുന്നുണ്ടെന്നും ഇപ്പോൾ ടൂറിസം ഡിപ്പാർട്ട്‌മെന്റ് നിശ്ചയിച്ചിരിക്കുന്ന റൂട്ടിൽ ചെറിയ ഷിപ്പുകൾ സജ്ജമാക്കുന്നത് നല്ലതാണ് എന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് ഷിപ്പ് ടൂറിസത്തിൽ കേരളത്തിന് ഒരുപാട് സാധ്യതകളുണ്ടെന്നാണ് ടൂർ ഗൈഡായ രാജേഷ് പി ആർ പറഞ്ഞു.
വിനോദസഞ്ചാര വകുപ്പിന്റെ പുതുവർഷ സമ്മാനമായി സംസ്ഥാനത്തെ 32 വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ, എല്ലാ ടൂറിസം പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും ആയിട്ടാണ് പുതിയ പദ്ധതി. സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായാണിത്. ഒറ്റയ്‌ക്കോ സംഘങ്ങളായോ സ്ത്രീകൾക്ക് സുരക്ഷിതമായും കുറഞ്ഞനിരക്കിലും യാത്ര ചെയ്യാൻ ആവും.
സംസ്ഥാനത്ത് ഹോം സ്റ്റേ, ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ടാക്‌സി, റസ്റ്റോറന്റ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട 1000 സ്ത്രീസംരംഭം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം ജനുവരിയിൽ ആരംഭിക്കും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ വായ്പാ സൗകര്യമൊരുക്കും. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂർ പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളാകും.