ക്ഷേമ പെൻഷൻ കൂട്ടാൻ പദ്ധതി; ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളുടെ അഞ്ച് ഗഡു കുടിശ്ശികയുണ്ട്.
ഈ സാമ്പത്തിക വർഷം രണ്ട് ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ച് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുടെ ഡി എ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെൻഷന്റെ സിംഹഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത് ദേശീയ വാർധക്യകാല പെൻഷൻ. ദേശീയ വിധവ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ്. ശരാശരി 6. 80 ലക്ഷം പേർക്ക് മാത്രമാണ് ഇത് ലഭിക്കുന്നത് . അതേ സമയം സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷന്റെ ഗുണഭോക്താക്കൾ 62 ലക്ഷം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സർക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്ക്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്ക്കരണം നടത്തി. പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കിവെച്ചാണ് കിഫ്ബി പ്രവർത്തിച്ചത്.
കിഫ്ബിയെയു പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. 3 വർഷം കാെണ്ട് കേന്ദ്ര ഗ്രാന്റിന്റെ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് പോലും പിന്മാറുന്ന അവസ്ഥ ഉണ്ടായി.
തനത് വരുമാനം കൂട്ടിയാണ് പിടിച്ച് നിൽക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ട്. സമയ ബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്തമായ നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ ഈ മാസം 31 ന് അകം പ്രത്യേക ഉത്തരവിറക്കണം. കടുത്ത പണ ഞെരുക്കത്തിനിടയിലും സർക്കാർ അവശ വിഭാഗത്തെ ചേർത്ത് നിർത്തുമെന്നും മുഖ്യമന്ത്രി പറയുന്നു.












Click it and Unblock the Notifications