മഞ്ചേശ്വരത്തും കോന്നിയിലുമടക്കം 318 ബൂത്തുകളിൽ ഒരു വോട്ടുപോലും നേടാനാകാതെ ബിജെപി
സീറ്റുകളുടെ എണ്ണം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് വോട്ട് ശതമാനത്തിലെ ഇടിവും
തിരുവനന്തപുരം: രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേട്ടമുണ്ടാക്കുമ്പോഴും കേരളത്തിന്റെ മണ്ണിൽ വേരുറപ്പിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ബിജെപി. പതിനഞ്ചാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ലഭിച്ച സീറ്റും നഷ്ടമായ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടി വന്ന ബിജെപി വോട്ട് വിഹിതത്തിലും താഴേക്ക് വീണു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ശതമാനം ഇത്തവണ ഗണ്യമായി കുറഞ്ഞെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് വോട്ട് ശതമാനത്തിലെ ഇടിവും.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് ഉൾപ്പടെ ബിജെപിക്ക് ഒരു വോട്ട് പോലും ലഭിക്കാത്ത മുന്നൂറിലധികം ബൂത്തുകളുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 318 ബൂത്തുകളിൽ ബിജെപിക്ക് ഒരു വോട്ട് പോലും പോൾ ചെയ്യപ്പെട്ടില്ല. ഇതിൽ മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട് ബൂത്തുകളുമുണ്ട്. 59 നിയോജകമണ്ഡലങ്ങളിലാണ് ഇത്തരത്തിൽ എൻഡിഎ വോട്ടില്ലായ്മ നേരിട്ടത്.
എൻഡിഎ സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ച 493 ബൂത്തുകളുമുണ്ട്. 70 മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ഇത്തരത്തിൽ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയ സ്ഥിതിയുണ്ടായത്. ആയിരത്തിലധികം ബൂത്തുകളിൽ എൻഡിഎ സ്ഥാനാർഥിയുടെ വോട്ടുകൾ രണ്ട് മുതൽ അഞ്ച് എണ്ണത്തിൽ ഒതുങ്ങി.
വലിയ പ്രതീക്ഷയോടെ നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഫലം പുറത്തുവരുമ്പോൾ തിരിച്ചടികളുടെ കണക്കുകൾ മാത്രമാണുള്ളത്. ഇ ശ്രീധരൻ, സുരേഷ് ഗോപി, കൃഷ്ണകുമാർ തുടങ്ങിയ താരനിരയ്ക്കും സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ മുതലുള്ള നേതാക്കൾക്കും വോട്ടുകൾ അകാർഷിക്കാൻ സാധിച്ചില്ല എന്നുവേണം പറയാൻ. താര സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ പോലും വോട്ടില്ലാത്ത ബൂത്തുകളുണ്ടായി. ഇത് താഴേത്തട്ടിൽ സംഘാടന പ്രവർത്തനങ്ങളുടെ പരാജയമായി വിലയിരുത്തപ്പെടും.
മഞ്ചേശ്വരത്തിന് പുറമെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിലും ബിജെപിക്ക് വോട്ടില്ലാത്ത ബൂത്തുണ്ടായി. കോന്നിയിലും രണ്ട് ബൂത്തുകളിലാണ് താമരയിൽ വോട്ടുകളൊന്നും രേഖപ്പെടാതെ പോയത്. എം.ടി രമേശ് മത്സരിച്ച കോഴിക്കോട് നോർത്തിലും ഇതേ സാഹചര്യമുണ്ടായി. ചില ചാനൽ സർവേയിലടക്കം ബിജെപി ജയിക്കുമെന്ന് പ്രവചിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം. ചലച്ചിത്ര താരം കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഈ മണ്ഡലത്തിലെ എട്ട് ബൂത്തുകളിൽ ഒരു വോട്ടുപോലും താമരയിൽ രേഖപ്പെടുത്തിയില്ല.
ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും മലപ്പുറം ജില്ലയിലാണ്. അവിടെ നിലമ്പൂർ ഒഴികെ 15 മണ്ഡലത്തിലും ഇത്തരം ബൂത്തുകളുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് എൻഡിഎക്ക് ഏറ്റവുമധികം വോട്ടില്ലാത്ത ബൂത്ത്. ഇവിടെ 34 ബൂത്തിൽ വോട്ടില്ലാതായപ്പോൾ 16 ബൂത്തിൽ ഓരോ മാത്രമാണ് കിട്ടിയത്. മലപ്പുറം ജില്ലയിലെ തന്നെ താനൂരിൽ 21 ൽ ഒരു വോട്ടും 22 ബൂത്തിൽ ഓരോ വോട്ടുമാണ്.
കോഴിക്കോട് ജില്ലയിൽ ഒൻപതും കണ്ണൂർ ജില്ലയിൽ ഏഴും വോട്ടില്ലാ ബൂത്തുണ്ട്. ബിജെപി 50000 ൽ അധികം വോട്ടു നേടിയ കാസർകോട്ട് 10 ബൂത്തിൽ വോട്ട് നേടാനായില്ല. എട്ടിടത്ത് ഓരോ വോട്ടും ഏഴിടത്ത് രണ്ട് വീതവുമാണ് കിട്ടിയത്. ഉദുമയിൽ മൂന്നു ബൂത്തിൽ മാത്രം വോട്ടില്ല. മൂന്നിടത്ത് ഓരോ വോട്ടുണ്ട്. കല്യാശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ബത്തേരി, നാദാപുരം, കോഴിക്കോട് നോർത്ത്, ബേപ്പൂർ, നെന്മാറ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പീരുമേട്, അമ്പലപ്പുഴ, ചവറ, കുന്നത്തൂർ, ഇരവിപുരം, വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങളിൽ ഓരോ ബൂത്തിലും തളിപ്പറമ്പ്, ഇരിക്കൂർ,കൊയിലാണ്ടി, കയ്പമംഗലം, കോന്നി എന്നിവിടങ്ങളിൽ രണ്ട് വീതം ബൂത്തിലുമാണ് വോട്ട് കിട്ടാതെ പോയത്.
ഘടകകക്ഷികൾ നിറംമങ്ങിയതും ബിജെപിക്ക് തിരിച്ചടിയായി. ബിഡിജെഎസ് ശക്തമായിരുന്ന ഇടുക്കി, കോട്ടയം ജില്ലകളിൽ ഇത്തവണ എൻഡിഎ വലിയ തിരിച്ചടി നേരിട്ടു. സമൂദായ വോട്ടുകൾ പോലും സമാഹരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതായി നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഈ പോളിങ് കണക്കുകൾ.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video