നേമത്ത് വമ്പൻ ട്വിസ്റ്റുമായി കോൺഗ്രസ്; കെ മുരളീധരനെ ഇറക്കും, ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
തിരുവനന്തപുരം: നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വലിയ പ്രസിസന്ധയിലാണിപ്പോള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുമെന്ന തരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. എന്നാല്‍ പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്നും നേമത്ത് മത്സരിക്കാനില്ലെന്നും വ്യക്തമാക്കി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയത് കൂടുതല്‍ പ്രതിസന്ധിയിലാക്കി. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി എത്തുമെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കെ മുരളീധരനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

നേമം എന്ന വെല്ലുവിളി
കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന നേമം 2011ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ഇവിടെത്തെ അടിത്തറ പൂര്‍ണമായും നഷ്ടപ്പെട്ടു. 2001 ലും 2006 ലും തുടര്‍ച്ചയായി എന്‍ ശക്തനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്.

ചീത്തപ്പേര്
കോണ്‍ഗ്രസിന്റെ കഴിവില്ലായ്മയാണ് നേമം പോലൊരു മണ്ഡലം ബിജെപിക്ക് നേടാന്‍ സഹായിച്ചതെന്ന പഴി 2016ന് മുതല്‍ കോണ്‍ഗ്രസ് കേള്‍ക്കുകയാണ്. അതുകൊണ്ട് ആ ചീത്തപ്പേര് മാറ്റാന്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലേക്ക് പരിഗണിക്കാന്‍ തുടക്കം മുതലെ കോണ്‍ഗ്രസ് പരിശ്രമിച്ചിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, കെ മുരളീധരന്‍ എന്നിവരെ പേര് വരെ ഉണ്ടായിരുന്നു.

കെ മുരളീധരന് സാധ്യത
മണ്ഡലത്തില്‍ കെ മുരളീധരന് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കെ മുരളീധരനെ പോലൊരു നേതാവിനെ മത്സരിപ്പിക്കുകയാണെങ്കില്‍ നേമം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

നേമത്ത് പുതിയ ട്വിസ്റ്റ്
എന്നാല്‍ ഇപ്പോള്‍ നേമത്ത് കോണ്‍ഗ്രസ് അപ്രതീക്ഷിത ട്വിസ്റ്റിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് തല്‍ക്കാലം മാറ്റിവച്ച് കെ മുരളീധരനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ദില്ലിക്ക് വിളിപ്പിച്ചു
രണ്ട് സീറ്റില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതോടെ നേമം സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ കെ മുരളീധരന്‍ എംപിയെ ഹൈക്കാമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നാളെ മുരളീധരന്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലേക്ക് പുറപ്പെടും.

പകരക്കാരനെ കണ്ടെത്തണം
നേമത്ത് ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ പകരക്കാരനെ കണ്ടെത്താന്‍ കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. മുരളീധരനെ നേമത്ത് വീണ്ടും പരിഗണിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്ചയാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

81 മണ്ഡലങ്ങളില്‍
81 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും നേമം ഉള്‍പ്പടെ പത്ത് മണ്ഡലങ്ങളില്‍ മാത്രമാണ് അന്തിമ ധാരണയാകാത്തതെന്നുമാണ് നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ ഇന്നലെ വീണ്ടും സ്ഥാനാര്‍ത്ഥി പട്ടിക മാറി മറിഞ്ഞെന്നാണ് വിവരം.

മുരളീധരന്‍ പറഞ്ഞത്
ഇഴഞ്ഞുകയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല താന്‍. നേമത്ത് മത്സരിക്കാന്‍ തയ്യാറാണോ എന്ന് ഉമ്മന്‍ചാണ്ടിയോ, മുല്ലപ്പള്ളിയോ ചെന്നിത്തലയോ തന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത വന്നതെന്ന് അറിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications