ഇരവിപുരവും ചേലക്കരയും ലീഗിന് കൊടുക്കില്ല, കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്കില്ല, ഗുരുവായൂരും കിട്ടില്ല!!
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് ചര്‍ച്ചയില്‍ കടുപ്പിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്. ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശങ്ങളും കൂടി കണക്കിലെടുക്കാനാണ് നിര്‍ദേശം. മുസ്ലീം ലീഗിന് ആവശ്യപ്പെടുന്ന എല്ലാ സീറ്റും നല്‍കാനാവില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ പൊതുവിലുള്ള ആശയക്കുഴപ്പം കോണ്‍ഗ്രസിലുണ്ട്. അഞ്ച് സീറ്റില്‍ താഴെ മാത്രമേ തരാനാവൂ എന്ന കാര്യം ലീഗിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചെങ്കില്‍ വേണമെന്ന് ലീഗിനുണ്ട്. പക്ഷേ തല്‍ക്കാലം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കേണ്ടെന്നാണ് ലീഗിന്റെ നിലപാട്.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
കോണ്‍ഗ്രസ് കടുപ്പിക്കും
സീറ്റ് ചര്‍ച്ചയില്‍ സമവായത്തിലെത്താതെ പോകുന്നതില്‍ കോണ്‍ഗ്രസ് അമര്‍ഷത്തിലാണ്. മുസ്ലീം ലീഗുമായി അധികം വിട്ടുവീഴ്ച്ച വേണ്ടെന്ന് ഐ ഗ്രൂപ്പ് നിര്‍ദേശവുമുണ്ട്. എ ഗ്രൂപ്പിനും അത്തരം അഭിപ്രായമുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി പറയുന്നതാണ് ഇക്കാര്യത്തില്‍ അവരുടെ അന്തിമ തീരുമാനം. രമേശ് ചെന്നിത്തലയുടെ യാത്ര മധ്യകേരളത്തിലേക്ക് കടന്നിട്ടും സീറ്റ് വിഭജനത്തില്‍ പുരോഗതിയില്ലാത്തതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. പതിനഞ്ചിനുള്ളില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കും.
ലീഗിന് കൂടുതല്‍ നല്‍കില്ല
ലീഗ് അധികമായി ആവശ്യപ്പെടുന്ന സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് വലിയ താല്‍പര്യമില്ല. ആര്‍എസ്പി സ്ഥിരമായി മത്സരിച്ചിരുന്ന കൊല്ലത്തെ ഇരവിപുരമാണ് അതിലൊരു സീറ്റ്. ഇത് നേരത്തെ വിട്ടുകൊടുക്കുമെന്ന് കരുതിയെങ്കിലും എ ഗ്രൂപ്പ് ജില്ലയില്‍ ഭൂരിഭാഗം സീറ്റിലും മത്സരിക്കാനായി ഒരുങ്ങുകയാണ്. എഎ അസീസ് മത്സരിക്കുന്നില്ലെങ്കില്‍ ബാബു ദിവാകരന് ഇത്തവണ അവസരം കൊടുക്കണമെന്നാണ് ആവശ്യം. സീറ്റ് വിട്ടുകൊടുക്കരുതെന്ന് ആര്‍എസ്പിയിലുള്ളവര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
ചേലക്കരയും കിട്ടില്ല
തൃശൂരിലെ ചേലക്കരയാണ് ലീഗിന് കണ്ണുള്ള മണ്ഡലം. എന്നാല്‍ ലീഗിനോട് ആവശ്യപ്പെടുന്ന മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാത്തത് കൊണ്ട് ഇരവിപുരവും നല്‍കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. സംവരണ മണ്ഡലമാണ് ചേലക്കര. പ്രാദേശിക നേതൃത്വം സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ്. ലോക് താന്ത്രിക് ജനതാദള്‍ മത്സരിച്ച വടകരയും കേരള കോണ്‍ഗ്രസ് എം മത്സരിച്ച പേരാമ്പ്രയുമാണ് ലീഗ് ആവശ്യപ്പെടുന്ന മറ്റ് മണ്ഡലങ്ങള്‍. ഇതില്‍ പേരാമ്പ്ര ജോസഫ് പക്ഷത്തിനൊപ്പമാണ്. ഇത് ജോസഫ് വിട്ടുകൊടുക്കും. പക്ഷേ പകരം തിരുവമ്പാടി ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇത് നടക്കില്ലെന്ന് ലീഗും പറയുന്നു.
ഗുരുവായൂര്‍ മോഹിക്കണ്ട
കോണ്‍ഗ്രസിന് ഗുരുവായൂരില്‍ വലിയൊരു കണ്ണുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട് ഗുരുവായൂരില്‍. എന്നാല്‍ ലീഗ് ഈ തീരുമാനത്തെ അനുകൂലിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടക്കില്ലെന്നാണ് മറുപടി. ഇതാണ് വിട്ടുവീഴ്ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നില്‍. 13 സീറ്റ് ചോദിച്ച ജോസഫിനോടും നോ തന്നെയാണ് മറുപടി. ആര്‍എസ്പിയില്‍ നിന്ന് ആറ്റിങ്ങലും കയ്പമംഗലവും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.
തൃത്താലയില്‍ മാറ്റമില്ല
തൃത്താലയില്‍ ഇത്തവണ മാറ്റമുണ്ടാകില്ല. വിടി ബല്‍റാം തന്നെ മത്സരിക്കും. മത്സരിക്കാന്‍ പാര്‍ട്ടി അവസരം തന്നാല്‍ തൃത്താല മാത്രമേ തിരഞ്ഞെടുക്കുവെന്ന് ബല്‍റാം പറഞ്ഞു. വേറെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം കഴിഞ്ഞ പത്ത് വര്‍ഷമായി ബഹിഷ്‌കരിച്ചിട്ടും ജനങ്ങള്‍ വിവേകപൂര്‍വം പിന്തുണ നല്‍കി. സിപിഎമ്മിന്റേത് സങ്കുചിത രാഷ്ട്രീയമാണെന്നും ബല്‍റാം തുറന്നടിച്ചു. അതേസമയം യുവ നേതാക്കളില്‍ ഷാഫി പറമ്പിലിന് പുറമേ ബല്‍റാമും മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബാലുശ്ശേരി പിടിക്കും
ബാലുശ്ശേരിയില്‍ ധര്‍മജന്‍ തന്നെയാവും സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. ഗ്രൂപ്പ് താല്‍പര്യങ്ങളോ മറ്റ് പരിഗണനകള്‍ക്കോ അല്ല, കോണ്‍ഗ്രസിന്റെ വിജയമാണ് ലക്ഷ്യമെന്ന് ധര്‍മജന്‍ പറഞ്ഞു. ബാലുശ്ശേരി ധര്‍മജന്‍ സജീവമാകുകയും ചെയ്തു. കുടുംബ സമേതമാണ് എത്തിയിരിക്കുന്നത്. ബാലുശ്ശേരിയിലെ വിവാഹ വീടുകളിലും പൊതുപരിപാടികളിലും ധര്‍മജന്‍ സജീവമായി. മണ്ഡലത്തിലെ പ്രമുഖരെ കണ്ട് ധര്‍മജന്‍ പിന്തുണ തേടിയിട്ടുണ്ട്. കോണ്‍ഗ്രസ് സീറ്റിന്റെ കാര്യത്തില്‍ ധര്‍മജന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ എതിര്‍പ്പുകളുമില്ല. എന്നാല്‍ ലീഗാണ് ഈ സീറ്റ് വിട്ടുകൊടുക്കേണ്ടത്.
കോട്ടയത്ത് പ്രശ്‌നം
കോട്ടയത്ത് വലിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലുണ്ട്. ഉമ്മന്‍ ചാണ്ടി ഇത് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കുറി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് സാജന്‍ ഫ്രാന്‍സിസ് പറഞ്ഞു. അന്തരിച്ച എംഎല്‍എ സിഎഫ് തോമസിന്റെ സഹോദരനാണ് അദ്ദേഹം. കെസി ജോസഫിനെ ചങ്ങനാശ്ശേരിയില്‍ മത്സരിപ്പിക്കാനയാിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്ലാന്‍. ഇരിക്കൂറില്‍ നിന്ന് അദ്ദേഹം മാറുന്നത് തന്നെ അതിനാണ്. സിഎഫ് തുടര്‍ച്ചയായി ഒമ്പത് തവണ ചങ്ങനാശ്ശേരിയില്‍ വിജയിച്ചിട്ടുണ്ട്. സിഎഫ് തോമസിന്റെ കുടുംബത്തിനും സീറ്റ് വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല. കെസി ജോസഫ് തന്നെ മത്സരരംഗത്ത് നിന്ന് മാറേണ്ടി വരുമെന്ന് ഉറപ്പാണ്.
Recommended Video