മലബാറിൽ പ്രതീക്ഷിച്ചത് 15 സീറ്റ്..അടപടലം തകർന്ന് കോൺഗ്രസ്..യുഡിഎഫിന് ലഭിച്ചത് 21 സീറ്റുകൾ
കോഴിക്കോട്; നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഞെട്ടലിലാണ് യുഡിഎഫ് ക്യാമ്പ്. കുറഞ്ഞത് 85 സീറ്റുകളെങ്കിലും നേടി അധികാരം തിരിച്ച് പിടിക്കാമെന്നായിരുന്നു മുന്നണിയുടെ കണക്ക് കൂട്ടൽ. എന്നാൽ ഫലം വന്നപ്പോൾ ലഭിച്ചതാകട്ടെ വെറും 41 സീറ്റുകൾ. അതായത് കഴിഞ്ഞ തവണ നേടിയതിനേക്കാൾ മൂന്ന് സീറ്റ് കുറവ്.
അതേസമയം യുഡിഎഫിൽ ഇക്കുറിയും കനത്ത നഷ്ടം നേരിടേണ്ടി വന്നത് കോൺഗ്രസിനാണ്. ശക്തി കേന്ദ്രമായിരുന്ന മലബാറിൽ ഉൾപ്പെടെ കോൺഗ്രസ് തകർന്നടിഞ്ഞു.

വടക്കൻ കേരളത്തിൽ
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്നത് വടക്കൻ കേരളം. 2001 ൽ 53 മണ്ഡലങ്ങൾ മാത്രമുണ്ടായിരുന്ന മലബാർ മേഖലയിൽ നിന്ന് 15 സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. പിന്നീട് സീറ്റുകൾ 60 ആയി ഉയർന്നപ്പോൾ 2011 ൽ 11 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്.

കോൺഗ്രസ് വിജയം
2016 ൽ കൂടുതൽ വിജയം ഇവിടെ നിന്ന് പ്രതീക്ഷിച്ചെങ്കിലും തിരിച്ചടി നേരിട്ടു. വെറും 6 സീറ്റിലായിരുന്നു കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസിന്റെ ജയം. അന്ന് 31 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. 23 സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയം.

2011 ൽ നഷ്ടപ്പെട്ട 5 മണ്ഡലങ്ങൾ
ഇത്തവണ മേഖലയിൽ നിന്ന് 36 സീറ്റുകളായിരുന്നു യുഡിഎഫ് ലക്ഷ്യമിട്ടത്. ഇതിൽ കോൺഗ്രസ് ലക്ഷ്യം 12 മുതൽ 15 സീറ്റുകളായിരുന്നു. ഇത്തവണയും 31 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. 2011 ൽ നഷ്ടമായ അഞ്ച് സീറ്റുകളിൽ കൂടി വിജയിക്കാനാകുമെന്ന് യുഡിഎഫ് കണക്ക് കൂട്ടിയിരുന്നു.

തൃത്താല നഷ്ടമായി
കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി, കൽപറ്റ മണ്ഡലങ്ങളാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ തവണ നേടിയ ആറ് സീറ്റുകളിൽ മാത്രമായി കോൺഗ്രസിന്റെ വിജയം ഒതുങ്ങി. 2011 ൽ നഷ്ടമായ അഞ്ചിൽ 1 മാത്രമാണ് യുഡിഎഫിന് ലഭിച്ചത്, കൽപ്പറ്റ. അതേസമയം കൽപ്പറ്റ തിരിച്ച് പിടിച്ചെങ്കിലും കൈയ്യിലിരുന്ന തൃത്താല മണ്ഡലം നഷ്ടമായി.

കാസർഗോഡും കോഴിക്കോടും
കാസർഗോഡ് ,കോഴിക്കോട് ജില്ലകളിൽ നിന്ന് ഒരു സീറ്റുകളിലും ലഭിച്ചില്ല. കാസർഗോഡ് ഏറ്റവും അവസാനമായി കോൺഗ്രസ് ജയിച്ചത് 1987 ലാണ്. കോഴിക്കോട് ജില്ലയിൽ 2001 ലും.അതേസമയം 20 മുതൽ 22 സീറ്റിൽ വരെ വിജയം പ്രതീക്ഷിച്ചിരുന്ന മുസ്‌ലിം ലീഗിന് മലബാറിൽ ലഭിച്ചത് 15 സീറ്റുകളാണ്. 2016 ൽ ഇത് 15 സീറ്റുകളായിരുന്നു. മലബാറിൽ യുഡിഎഫിന് ആകെ ലഭിച്ചത് 21 സീറ്റുകൾ.












Click it and Unblock the Notifications