അരുവിക്കരയില്‍ ശബരിനാഥ് വീഴും, കായംകുളത്തും അമ്പലപ്പുഴയിലും ടൈറ്റ്, ഉറപ്പിച്ച് സിപിഎം
തിരുവനന്തപുരം: സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഇത്തവണ ടൈറ്റ് പോരാട്ടങ്ങളാണ് നടക്കുന്നതെന്ന് വിലയിരുത്തല്‍. ആലപ്പുഴയില്‍ ഇത്തവണ സീറ്റ് കുറയാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം തിരുവനന്തപുരത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സിപിഎം ഉറപ്പിക്കുന്നത്. അരുവിക്കരയാണ് ഇത്തവണ അട്ടിമറിയുണ്ടാവുമെന്ന് സിപിഎം ഉറപ്പിക്കുന്ന ഘടകം. ഇവിടെ സ്ഥാനാര്‍ത്ഥിയില്‍ അടക്കം ചില പരീക്ഷണങ്ങള്‍ വന്‍ വിജയമായെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. നേരത്തെ തന്നെ മണ്ഡലം സിപിഎം പിടിക്കുമെന്ന സൂചനയുണ്ടായിരുന്നു.
അരുവിക്കര പിടിക്കും
അരുവിക്കര ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും പിടിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. അഡ്വ ജി സ്റ്റീഫനാണ് അരുവിക്കരയില്‍ ഇത്തവണ ഇറങ്ങുന്നത്. ജയിക്കാന്‍ കാരണങ്ങളും അവിടെയുണ്ട്. 1991 മുതല്‍ ജി കാര്‍ത്തികേയനും പിന്നീട് കെഎസ് ശബരീനാഥും വിജയിച്ചുവരുന്ന മണ്ഡലമാണ് അരുവിക്കര. കഴിഞ്ഞ തവണ 21314 വോട്ടുകള്‍ക്കാണ് ശബരിനാഥ് ജയിക്കുന്നത്. എന്നാല്‍ അഞ്ച് കൊല്ലം കാര്യങ്ങള്‍ മാറിയിട്ടുണ്ട്. സ്റ്റീഫന്‍ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. പ്രാദേശികമായി വേരോട്ടവും അദ്ദേഹത്തിനാണ് കൂടുതല്‍.
നാടാര്‍ വോട്ടുകള്‍ മറിയും
അരുവിക്കര പിടിക്കണമെന്ന നീക്കത്തോടെയാണ് ഇത്തവണ സിപിഎം പടനയിച്ചത്. ഇളക്കിമറിച്ചുള്ള പ്രചാരണവും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. നാടാര്‍ വോട്ടുകള്‍ക്ക് അരുവിക്കരയില്‍ വലിയ സ്വാധീനമുണ്ട്. ആ വിഭാഗത്തില്‍ നിന്നാണ് സ്റ്റീഫന്‍ വരുന്നത്. ഇതോടെയാണ് മത്സരം മാറിയത്. സിപിഎം ജില്ലാ കമ്മിറ്റിയും റിപ്പോര്‍ട്ടില്‍ മണ്ഡലം കൂടെ പോരുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിലെ അസംതൃപ്തരുടെ വോട്ടും സ്റ്റീഫന് പോയെന്നാണ് വിലയിരുത്തല്‍. ശബരിനാഥിന് പഴയ പിന്തുണ കോണ്‍ഗ്രസില്‍ കിട്ടിയില്ലെന്നാണ് വിലയിരുത്തല്‍.
തദ്ദേശത്തില്‍ കോണ്‍ഗ്രസ് വീണു
തദ്ദേശത്തില്‍ കോണ്‍ഗ്രസ് മൂക്കുകുത്തി വീണിരുന്നു അരുവിക്കരയില്‍. കോണ്‍ഗ്രസ് കോട്ടയായി കാണുന്ന മണ്ഡലത്തില്‍ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്ന സൂചനയാണ് ലഭിക്കുന്നത്. വോട്ട് വര്‍ധനവും സിപിഎമ്മിനുണ്ടായിട്ടുണ്ട്. ബിജെപി വോട്ടുകള്‍ വര്‍ധിച്ചത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകമാണ്. പോളിംഗിലും മത്സരം കടുത്തതിന്റെ ലക്ഷ്ണമുണ്ട്. 21000 വോട്ടുകള്‍ മറിയാന്‍ പാടാണ് എന്നത് മാത്രമാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന കാര്യം. എന്നാല്‍ നേമത്ത് സാധ്യമായാല്‍ അരുവിക്കരയില്‍ അത് നിഷ്പ്രയാസം നേടുമെന്ന് കോണ്‍ഗ്രസിനും അറിയാം.
ത്രില്ലറില്‍ ആലപ്പുഴ
ആലപ്പുഴയിലെ സീറ്റുകളില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. അമ്പലപ്പുഴ, കായംകുളം, അരൂര്‍ മണ്ഡലങ്ങളിലാണ് കടുപ്പമേറിയ പോരാട്ടം നടക്കുന്നത്. കായംകുളത്ത് അടക്കം എട്ടിടത്ത് ഈസി ജയമായിരുന്നു സിപിഎം പ്രതീക്ഷിച്ചത്. എന്നാല്‍ അയ്യായിരം വോട്ടുകള്‍ വരെ ഭൂരിപക്ഷത്തില്‍ അരിത ബാബു വിജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പ്ര ചാരണത്തിനെത്തിയതും അരിതയുടെ വ്യക്തിത്വവും ഇക്കാര്യത്തില്‍ ഗുണകരമായി എന്ന് കോണ്‍ഗ്രസ് പറയുന്നു.
അരൂര്‍ കൈവിടില്ല
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം വരെ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് 20000 വോട്ടിന്റെ ഭൂരിപക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴയില്‍ എം ലിജുവിന് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം വരെ ലഭിക്കാമെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ മേഖലയിലും നഗരസഭയിലെ ഒരു പ്രദേശത്തും ഭൂരിപക്ഷം വളരെ ചെറുതായിരിക്കും. പക്ഷേ ബാക്കി ഇടത്തൊക്കെ ഇത് കൂടുമെന്നും കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേമം കൂടെപ്പോരും
നേമം ഇത്തവണ പിടിച്ചെടുക്കുമെന്നാണ് സിപിഎമ്മിന് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ബിജെപിയുടെ പ്രചാരണം ശക്തമായെങ്കിലും പ്രവര്‍ത്തനം മോശമായിരുന്നുവെന്ന് സിപിഎം പറയുന്നു. നേമത്ത് ശിവന്‍കുട്ടി ഇത്തവണ വിജയിക്കുമെന്ന് സിപിഎം പറയുന്നു. ഇത് സംസ്ഥാന സമിതിയുടെ വിലയിരുത്തലാണ്. അതേസമയം കെ മുരളീധരന്‍ വന്നിട്ടും കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം മുരളീധരന് ജയിക്കാനുള്ള സാഹചര്യം നേമത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
തുടര്‍ഭരണം ഉറപ്പാണ്
80 സീറ്റ് എന്ത് വന്നാലും ഉറപ്പാണെന്ന് സിപിഎം പറയുന്നു. നൂറ് സീറ്റിന് മുകളില്‍ തരംഗമുണ്ടായാല്‍ നേടുമെന്നും വിലയിരുത്തലുണ്ട്. ഇത്രയൊക്കെയാണെങ്കിലും പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണെന്ന് സിപിഎ ംപറയുന്നു. തൃശൂരില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഎം പറയുന്നു. ഗുരുവായൂരില്‍ ബിജെപിയുടെ അധികം വോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇത് സ്ഥാനാര്‍ത്ഥി ഇല്ലാത്തത് കൊണ്ടാണ്. തലശ്ശേരിയില്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് സമയത്തുണ്ടായിരുന്ന പ്രചാരണം ബിജെപി ഇത്തവണ ആവര്‍ത്തിച്ചില്ലെന്ന് സിപിഎം പറയുന്നു.
സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video