മണ്ഡല പരിചയം-മലമ്പുഴ: അച്യുതാനന്ദന് ശേഷം ഇടത് കോട്ട കാക്കാൻ സിപിഎം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് മാത്രം നഷ്ടമായ മണ്ഡലം ഇത്തവണ സ്വന്തമാക്കാമെന്ന് ബിജെപിയും ശക്തമായ തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് യുഡിഎഫും കരുതുന്നു
മലമ്പുഴ: പിറന്ന നാൾ മുതൽ ഇങ്ങോട്ട് എന്നും ഇടതിനൊപ്പം നിന്ന ചരിത്രമുള്ള മണ്ഡലമാണ് മലമ്പുഴ. മണ്ഡല രൂപീകരണത്തിന് ശേഷം സിപിഎം സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച് നിയമസഭയിലെത്തിച്ച ചരിത്രമാണ് മലമ്പുഴയുടേത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന അച്യുതാനന്ദനെ നാല് തവണ തുടർച്ചയായി നിയമസഭയിലെത്തിച്ച മണ്ഡലം. ഇത്തവണ തിരഞ്ഞെടുപ്പിൽ വി.എസ് മത്സരിക്കുന്നില്ല. എങ്കിലും ഇടത് കോട്ട അതുപോലെ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് മാത്രം നഷ്ടമായ മണ്ഡലം ഇത്തവണ സ്വന്തമാക്കാമെന്ന് ബിജെപിയും ശക്തമായ തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് യുഡിഎഫും കരുതുന്നു.
Recommended Video


തിരഞ്ഞെടുപ്പ് ചരിത്രം
1967ലാണ് മലമ്പുഴ മണ്ഡലം രൂപീകൃതമാകുന്നത്. മൂന്നാം നിയമസഭയിലേക്ക് നടന്ന ആ തിരഞ്ഞെടുപ്പിൽ എം.പി കുഞ്ഞിരാമനാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1969ൽ 1970ലും വി.കൃഷ്ണദാസും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ പി.വി കുഞ്ഞിരാമൻ നായർ ജയിച്ചപ്പോൾ 1980ലും 1982ലും ജയം ഇ.കെ നായനാർക്കൊപ്പമായിരുന്നു. പിന്നീട് നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നായനാർ മണ്ഡലം മാറിയപ്പോൾ ടി.ശിവദാസ മേനോനെയും മലമ്പുഴ വിജയിപ്പിച്ചു. 2001 മുതൽ വി.എസ് അച്യുതാനന്ദനാണ് മലമ്പുഴയെ നിയമസഭയിൽ പ്രതിനിധികരിക്കുന്നത്.

പാർട്ടിക്ക് അടിതെറ്റിയപ്പോഴും നായനാരെ കൈവിടാഞ്ഞ മലമ്പുഴ
1980ൽ മലമ്പുഴയിൽ നിന്ന് വിജയിച്ച ഇ.കെ നായനാർ മുഖ്യമന്ത്രി കസേരയിലാണ് എത്തിയത്. ആ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ഇടത് മുന്നണിയും വലിയ നേട്ടം സ്വന്തമാക്കിയപ്പോൾ പാർട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് നായനാരെ ആയിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടത് മുന്നണിക്കും വലിയ ക്ഷീണമുണ്ടായി. എന്നാൽ മലമ്പുഴ ഇ.കെ നായനാരെ കൈവിട്ടില്ല. 15000ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച നയനാർ സഭയിൽ പ്രതിപക്ഷ നേതാവായി. 30 സിറ്റിങ് സീറ്റുകളാണ് ആ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് നഷ്ടമായത്. കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് നായനാർ.

വി.എസ് അച്യുതാനന്ദൻ- മലമ്പുഴയുടെ മന്നൻ
സംഘടന രാഷ്ട്രീയത്തിൽ എന്നും ഉദിച്ചു നിൽക്കുമ്പോഴും പാർലമെന്ററി രാഷ്ട്രിയത്തിൽ പലപ്പോഴും അച്യുതാനന്ദന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. മലമ്പുഴ മണ്ഡലം തുടർച്ചയായി നാല് തവണയും അദ്ദേഹത്തിനൊപ്പം നിന്നു. അമ്പലപ്പുഴയിലും മരാരിക്കുളത്തുമെല്ലാം തിരിച്ചടി നേരിട്ട അച്യുതാനന്ദന് എന്നാൽ മലമ്പുഴയിൽ എത്തിയ ശേഷം തോൽവി എന്തെന്ന് അറിയേണ്ടി വന്നട്ടില്ല. 2001ലും 2011ലും പ്രതിപക്ഷ നേതാവ് ആയപ്പോഴും 2006ൽ മുഖ്യമന്ത്രിയായപ്പോഴും അച്യുതാന്ദനെ നിയമസഭയിലെത്തിച്ചത് മലമ്പുഴയായിരുന്നു.

ടി.ശിവദാസ മേനോന്റെ ഹാട്രിക് വിജയം
അച്യുതനന്ദന് മുമ്പ് ടി.ശിവദാസ മേനോനെയും മൂന്ന് തവണ മലമ്പുഴ നിയമസഭയിലെത്തിച്ചു. ഒന്നാം ഇ.കെ നയനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും രണ്ടാം നയനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. ഇക്കാലയളവിലൊക്കെയും മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും ശ്രദ്ധ നൽകിയ ശിവദാസ മേനോൻ ഇടത് കോട്ടയം സംരക്ഷിച്ചു.

2016ലെ തിരഞ്ഞെടുപ്പ്
സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വങ്ങൾക്കും ഉൾപാർട്ടി പ്രതിഷേധങ്ങൾക്കും ശേഷമാണ് വി.എസ് മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. ഒടുവിൽ പാർട്ടിയിലെ മുതിർന്ന നേതാവിന് സിപിഎം ഒരു അവസരംകൂടി നൽകിയപ്പോൾ മലമ്പുഴ തന്നെ അനുവദിച്ചു. നാലാം തവണയും 27,142 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.എസ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. എന്നാൽ തിരിച്ചടി നേരിട്ടത് കോൺഗ്രസിനാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് 35,333 വോട്ടുകൾ മാത്രമാണ് നേടിയത്. ബിജെപിയുടെ സി.കൃഷ്ണകുമാർ 46,157 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.

ഇത്തവണ എൽഡിഎഫ് സാധ്യതകൾ
വി.എസിന്റെ പിൻഗാമിയായി എ പ്രഭാകരനെയാണ് ഇത്തവണ സിപിഎം മലമ്പുഴയിൽ മത്സരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ - വികസന പ്രവർത്തനങ്ങൾ ചർച്ചയായൽ 15-ാം നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

സീറ്റ് വിഭജനത്തിൽ തന്നെ തർക്കം
മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ തന്നെ യുഡിഎഫിൽ മലമ്പുഴയെ ചൊല്ലി തർക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴ മണ്ഡലം ഇത്തവണ ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദള്‍ എന്ന പാര്‍ട്ടിയ്ക്കാണ് കോൺഗ്രസ് കൈമാറിയിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

മണ്ഡല സ്ഥിതി വിവരം
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 202828 മലമ്പുഴയിലുള്ളത്.












Click it and Unblock the Notifications