ഒരു അവസരം കൂടി നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ; ഹൈക്കമാൻഡിനെ സമീപിച്ചു
കെ.വി. തോമസ്, കെ.സി. ജോസഫ്, എം.എം. ഹസന്‍, പാലോളി രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ.ബാബു, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്‌ക്രീനിംഗ് കമ്മിറ്റിയെ സമീപിച്ചത്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചെങ്കിലും സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം കോൺഗ്രസിന് തലവേദനയാവുകയാണ്. വനിതാ, യുവജന പ്രാതിനിധ്യം ഉറപ്പാക്കേണ്ടപ്പോൾ തന്നെ മുതിർന്ന നേതാക്കളെയും പരിഗണിക്കേണ്ടതുണ്ട്. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി മുതിർന്ന നേതാക്കളുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അവസരംകൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം
കെ.വി. തോമസ്, കെ.സി. ജോസഫ്, എം.എം. ഹസന്‍, പാലോളി രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ.ബാബു, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്‌ക്രീനിംഗ് കമ്മിറ്റിയെ സമീപിച്ചത്. നിർണായക പോരാട്ടമായതിനാൽ വിജയമുറപ്പിക്കാൻ ഇത്തവണ തങ്ങൾക്ക് അവസരം നൽകണമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്.കെ. പാട്ടീലിനെ അറിയിച്ചു.
എന്തുകൊണ്ട് മുതിർന്ന നേതാക്കൾ
സുപ്രധാന തിരഞ്ഞെടുപ്പായതിനാൽ വിജയമായിരിക്കണം മാനദണ്ഡം. അതുകൊണ്ട് ഇത്തവണ തങ്ങളുടെ സാനിധ്യം പാർട്ടിക്കും മുന്നണിക്കും ആവശ്യമാണെന്ന് മുതിർന്ന നേതാക്കൾ അവകാശപ്പെടുന്നു. നിലവിൽ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നവരിൽ പലരും ഇതിനോകം നിയമസഭയിലും ലോക്‌സഭയിയിലും ഒന്നിലധികം തവണ തങ്ങളുടെ സാനിധ്യം അറിയിച്ചവരാണ്. അനുഭവസമ്പത്തും ജനസ്വീകര്യതയും പരിഗണിക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
കെ.സി ജോസഫിനായി ഉമ്മൻചാണ്ടി
ചില മുതിർന്ന നേതാക്കൾക്ക് ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനാണ് കെ.സി ജോസഫ്. നിലവിൽ ഇരിക്കൂർ മണ്ഡലം പ്രതിനിധിയായ ജോസഫിനും കെ.ബാബുവിനും വീണ്ടും അവസരം നൽകണമെന്ന നിലപാടിൽ ഉമ്മൻചാണ്ടി ഉറച്ചു നിൽക്കുകയാണ്. ഇരിക്കൂറിന് പകരം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടെങ്കിലും മറ്റ് നേതാക്കൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നൽകണമെന്ന് ഉമ്മൻചാണ്ടി നിർദ്ദേശിച്ചതിന് പിന്നാലെയാണ് മറ്റ് നേതാക്കൾക്കിടയിൽ നിന്നും മത്സരിപ്പിക്കേണ്ടെന്ന നിർദ്ദേശങ്ങളും ഉയർന്നത്. 1982 മുതൽ 8 തവണയാണ് കെ.സി ജോസഫ് ഇരിക്കൂറിൽ നിന്ന് നിയമസഭയിലെത്തിയത്.
50 ശതമാനം പുതുമുഖങ്ങൾ
യുവാക്കളും സ്ത്രീകളും ദുർബലവിഭാഗക്കാരും ഉൾപ്പെടുന്ന ജയസാധ്യതയുള്ള അമ്പതു ശതമാനത്തോളം പുതുമുഖങ്ങൾക്ക് പ്രഥമപരിഗണന നൽകണമെന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശമാണ് സംസ്ഥാന നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ പല പ്രമുഖരെയും ഇത്തവണ ഒഴിവാക്കിയേക്കും. പകരം യുവജന, വനിതാ പ്രിതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കൂടുതൽ നേതാക്കൾ ഡൽഹിയിലേക്ക്
സ്ഥാനാർഥി നിർണയം സംസ്ഥാന ഘടകത്തിനുള്ളിൽ തീരുമെന്നാണ് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ ചർച്ചകേന്ദ്രം ഡൽഹിയായി കഴിഞ്ഞു. നിരവധി നേതാക്കളാണ് സീറ്റ് വേണമെന്ന ആവശ്യവുമായി ഡൽഹിയിലേക്ക് എത്തുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം ആകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇനിയും നേതാക്കൾ ഡൽഹിയിലെത്തുമെന്ന് കരുതുന്നു. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു പ്രഖ്യാപനം. എന്നാലിപ്പോൾ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ സ്ഥാനാർഥി മോഹവുമായി തലസ്ഥാനത്ത് എത്തികഴിഞ്ഞു.
തീരുമാനം ഹൈക്കമാൻഡിന്റേത്
21 മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർക്ക് തന്നെയാണ് സാധ്യത. 70ലധികം മണ്ഡലങ്ങളിൽ അഞ്ച് പേർ വീതമാണ് താൽക്കാലിക സാധ്യത പട്ടികയിലുണ്ടായിരുന്നത്. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ സ്ക്രീനിങ് കമ്മിറ്റി ഇത് മൂന്നായി ചുരുക്കിയിരുന്നു. ബുധനാഴ്ച ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിൽ കഴിയുന്നതും ഒരു പേരുമാത്രം നിർദേശിക്കണമെന്നാണ് സ്‌ക്രീനിങ് കമ്മിറ്റിക്കുള്ള ഹൈക്കമാൻഡ് നിർദേശം. ഇതിന് ശേഷമായിരിക്കും കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം.
ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം
Recommended Video