കേരള ബജറ്റ്: കേരളത്തെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത നാടായി ചിത്രീകരിക്കാൻ സംഘടിത ശ്രമം, വിമർശിച്ച് ധനമന്ത്രി
കടന്ന് പോയത് അതിജീവനത്തിന്റെ വർഷമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളത്തെ താഴ്ത്തിക്കാട്ടാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിലാണെന്ന് മന്ത്രി പറഞ്ഞു . നോട്ട് നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയും ഓഖി ദുരന്തവും പ്രളയങ്ങളും സാമ്പത്തിക തകര്‍ച്ചയും അടക്കം ഒന്നിന് പിറകെ മറ്റൊന്നായി 2016 മുതല്‍ വന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനം 85000 കോടിയായി ഈ വര്‍ഷം ഉയരുമെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ക്ക് ക്ഷാമമില്ലെന്നും അവ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. കേരള വികസന മാതൃകയുടെ നേട്ടങ്ങളെ മാത്രമല്ല കേരളത്തെ തന്നെ ഇകഴ്ത്തി കാട്ടുന്നതില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന സംഘടിത ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. കേരള വികസന മാതൃകയുടെ നേട്ടങ്ങളെ ഇടതുപക്ഷത്തിന്റെ മാത്രം നേട്ടങ്ങളായി സര്‍ക്കാര്‍ ഒരിക്കലും ഉയര്‍ത്തിക്കാട്ടിയിട്ടില്ല.
സംസ്ഥാന ബജറ്റ്: വിലക്കയറ്റത്തെ പിടിച്ച് നിർത്താന്‍ സർക്കാർ: 2000 കോടി രൂപ അനുവദിച്ചു
കേരള മാതൃകയുടെ നിര്‍മ്മിതിയില്‍ ഓരോ കേരളീയനും പങ്കുണ്ട്. പക്ഷേ ഒരു വിഭാഗം വിമര്‍ശകര്‍ ശ്രമിക്കുന്നത് കേരളത്തെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത നാടായി ചിത്രീകരിക്കാനാണ്. അത് വഴി യുവതലമുറയുടെ പ്രതീക്ഷകള്‍ തകര്‍ക്കാനാണ് ശ്രമം. ഈ ദോഷൈദൃക്കുകളെ നിരാശപ്പെടുത്താതിരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.