'വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷൽ ഡെവലെപ്മെന്റ് സോണുകൾ, വൻ വികസന സാധ്യത '; പ്രഖ്യാപനവുമായി ധനമന്ത്രി
തിരുവനന്തപുരം; വിഴിഞ്ഞത്ത് വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക സ്വീകരിക്കാവുന്നതാണ്. ഇതിനായി ഡെവലപ്മെന്‍റ് സോണ്‍ കൊണ്ടുവരും. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാധ്യത ഉണ്ട്. പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ കൊണ്ടുവരും. വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഹബ്ബാക്കി മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം മെയ് മാസത്തിൽ തുറന്ന് പ്രവർത്തനം ആരംഭിക്കും.വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ വ്യാപാപ ഭൂപടത്തെ മാറ്റി വരയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ തന്നെ കേരളത്തിന്റേയും ഇന്ത്യയുടേയും പ്രതീക്ഷകൾ യാഥാർത്ഥ്യമാകും. ലോകത്തിലെ ഏറ്റവും വലിയ മാതൃയാനങ്ങൾ, മദർഷിപ്പുകൾ നമ്മുടെ തുറമുഖത്ത് അടുക്കും.ട്രാൻസിഷിപ്പ്മെന്റ് പ്രവർത്തനങ്ങൾ ആരംഭിക്കും. റെക്കോഡ് വേഗത്തിൽ സ്ഥാപിത ശേഷിയിലേക്ക് വിഴിഞ്ഞത്തിന്റെ പ്രവർത്തനങ്ങൾ എത്തിച്ചേരും.

ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോട് കൂടി വികസനത്തിന്റെ അനന്ത സാധ്യതകൾ തന്നെയായിരിക്കും സംസ്ഥാനത്ത് തുറക്കപ്പെടുന്നത്', മന്ത്രി പറഞ്ഞു.
കേരളത്തോട് കേന്ദ്രത്തിന് അവഗണനയാണെന്നും ധനമന്ത്രി ആരോപിച്ചു. കേരളത്തോട് അവഗണന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്ലാൻ ബി ആലോചനയിലെന്നും മന്ത്രി പറഞ്ഞു. 'വികസന പ്രവർത്തനങ്ങളിൽ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകർക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. സംസ്ഥാനത്ത് ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ കുറവുവരുത്തില്ല. വികസന പ്രവർത്തനങ്ങളിലും വിട്ടുവീഴ്ച ചെയ്യില്ല. കേരള വികസന മാതൃകകളുടെ നൻമകൾ കണ്ടെത്തി മുന്നോട്ട് പോകുക തന്നെ ചെയ്യും', മന്ത്രി വ്യക്തമാക്കി.
കേരള പിറവിയോടനുബന്ധിച്ച് വര്‍ഷംതോറും സംഘടിപ്പിക്കാന്‍ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട്‌പോകാനുള്ള വഴികളെ കുറിച്ചും കേരളീയം ചര്‍ച്ച ചെയ്യും. ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയില്‍ വ്യവസായ വാണിജ്യ പ്രദര്‍ശനങ്ങള്‍ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവെക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications