കുമ്മനത്തെ വെട്ടി ബിജെപി, വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, ബിജെപി സ്ഥാനാര്‍ത്ഥികൾ
തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കേവലം ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്കുളള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടരുന്ന ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമൊടുവിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും കുമ്മനം രാജശേഖരനെ ബിജെപി ഒഴിവാക്കി. എസ് സുരേഷാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുക. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. വിശദാംശങ്ങളിങ്ങനെ:
ബിജെപിക്ക് സ്ഥാനാർത്ഥിയായി
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളിലേക്കും ബിജെപി കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. ബിജെപിക്ക് ഏറെ പ്രതീക്ഷയുളള മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ് മത്സരിക്കും. കെ സുരേന്ദ്രനാണ് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സിജി രാജഗോപാലും അരൂരില്‍ കെപി പ്രകാശ് ബാബുവും ബിജെപി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടും.
കുമ്മനം തയ്യാറായിട്ടും തഴഞ്ഞു
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ ബിജെപി മത്സരിപ്പിക്കും എന്നാണ് അവസാന നിമിഷം വരെ അഭ്യൂഹങ്ങള്‍ പരന്നത്. കുമ്മനത്തിന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കുമ്മനം പിന്നീ്ട് നിലപാട് മാറ്റുകയുണ്ടായി. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന് കുമ്മനം വ്യക്തമാക്കി. തൊട്ട് പിന്നാലെ പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗം കുമ്മനത്തിന് എതിരെ കലാപക്കൊടി ഉയര്‍ത്തി.
എസ് സുരേഷിന് കന്നിയങ്കം
തുടര്‍ന്ന് കുമ്മനത്തിന് വേണ്ടിയുളള പ്രചാരണവും നിര്‍ത്തി വെച്ചു. വി മുരളീധര വിഭാഗമാണ് കുമ്മനത്തെ മാറ്റി പകരം വിവി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ പട്ടികയില്‍ രണ്ടാമതുളള എസ് സുരേഷിനെ പാര്‍ട്ടി നേതൃത്വം പരിഗണിക്കുകയായിരുന്നു. കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതിനോട് ആര്‍എസ്എസ് നേതൃത്വത്തിന് താല്‍പര്യം ഇല്ലായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടി
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ രണ്ടാമത് എത്തിയിരുന്നു. 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിച്ചത്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ക്കാണ് ശശി തരൂരിനോട് തിരുവനന്തപുരത്ത് കുമ്മനം തോറ്റത്. ഇതാണ് കുമ്മനത്തോട് നേതൃത്വത്തിന് താല്‍പര്യം കുറയാനുളള കാരണം.
കോന്നിയിൽ സുരേന്ദ്രൻ
മത്സരിക്കാന്‍ തയ്യാറായിട്ടും കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിക്കുളളിലും അണികള്‍ക്കിടയിലും വരും ദിവസങ്ങളില്‍ അതൃപ്തി ഉയര്‍ത്തുമെന്നതുറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും കെ സുരേന്ദ്രനെ തന്നെയാണ് കോന്നിയില്‍ ബിജെപി ഇക്കുറി മത്സരിപ്പിക്കുന്നത്. പത്തനംതിട്ടയിലെ നഷ്ടം കോന്നിയില്‍ നികത്തണം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
വീണ്ടും പരീക്ഷണത്തിന് സുരേന്ദ്രൻ
ശബരിമല സമരത്തിലെ നായകസ്ഥാനം കോന്നിയില്‍ കെ സുരേന്ദ്രന് മുതല്‍ക്കൂട്ടാവും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരത്തോ കോന്നിയിലോ സുരേന്ദ്രനെ മത്സരിപ്പിക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. മഞ്ചേശ്വരത്ത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിനാണ് സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടമായത്. എന്നാല്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ നിലപാട് എടുത്തു. ഒടുവില്‍ കോന്നിയില്‍ മത്സരിക്കാനുളള പാര്‍ട്ടി തീരുമാനം സുരേന്ദ്രന്‍ അംഗീകരിക്കുകയായിരുന്നു.
മൂന്നാമതും രവീശ തന്ത്രി
തലനാരിഴയ്ക്ക് നഷ്ടപ്പെട്ട മഞ്ചേശ്വരം പിടിക്കാന്‍ രവീശ തന്ത്രി കുണ്ടാറിനെയാണ് ഇക്കുറി ബിജെപി ഇറക്കുന്നത്. രവീശ തന്ത്രിയുടെ മൂന്നാം തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ച രവീശ തന്ത്രി രണ്ടാമത് എത്തിയിരുന്നു.56,120 വോട്ടുകള്‍ നേടിയാണ് ബിജെപിയെ രണ്ടാമത് എത്തിച്ചത്.
എറണാകുളത്ത് രാജഗോപാൽ
സിജി രാജഗോപാലിനെ ആണ് എറണാകുളത്ത് ബിജെപി മത്സരിപ്പിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ബി ഗോപാലകൃഷ്ണനെയാണ് ഇവിടേക്ക് ബിജെപി ആദ്യം പരിഗണിച്ചത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ പിന്മാറിയതോടെയൊണ് സിജി രാജഗോപാലിന് നറുക്ക് വീണത്. എറണാകുളം യുഡിഎഫിന്റെ ഉറച്ച കോട്ടയായത് കൊണ്ട് തന്നെ ബിജെപിക്ക് ഇവിടെ വിജയപ്രതീക്ഷയില്ല.
അരൂരിൽ പ്രകാശ് ബാബു
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ച് പരാജയപ്പെട്ട കെപി പ്രകാശ് ബാബുവാണ് അരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. ബിഡിജെഎസിന് വേണ്ടി മാറ്റി വെച്ച മണ്ഡലമായ അരൂര്‍ ഇക്കുറി ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ബിഡിജെഎസ് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണിത്. ശബരിമല സമരകാലത്ത് സന്നിധാനത്ത് ഭക്തയുടെ തലയില്‍ തേങ്ങ എറിയാന്‍ ശ്രമിച്ചത് അടക്കമുളള കേസുകളില്‍ പ്രതിയാണ് പ്രകാശ് ബാബു.