വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ വെട്ടും, മുരളീധരന് വഴങ്ങിയേക്കില്ല, പുതിയ സ്ഥാനാർത്ഥി?
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായ വട്ടിയൂര്‍ക്കാവില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്തിനെ കളത്തിലിറക്കാനാണ് എല്‍ഡിഎഫ് നീക്കം. കുമ്മനം രാജശേഖരന്‍ പിന്മാറിയതോടെ പകരം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുളള പരക്കം പാച്ചലിലാണ് ബിജെപി.
കോണ്‍ഗ്രസിലും സ്ഥിതി വ്യത്യസ്തമല്ല. സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമായ വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ പീതാംബരക്കുറുപ്പിന്റെ പേര് വെട്ടിയേക്കും എന്നാണ് സൂചന. പകരം വട്ടിയൂർക്കാവിലേക്ക് ഏവർക്കും സ്വീകാര്യനായ മുൻ എംഎൽഎ പുതിയ സ്ഥാനാർത്ഥിയായെത്തിയേക്കും.
പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധം
കെ മുരളീധരന്റെ സ്വന്തം മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്‍ പീതാംബരക്കുറുപ്പ് തന്നെ മണ്ഡലത്തില്‍ മത്സരിക്കണം എന്ന കടുത്ത നിലപാടിലാണ് മുരളീധരന്‍. എന്നാല്‍ പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തും കലാപം ഉയര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പീതാംബരക്കുറുപ്പ് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥിയാണെന്നും മോശം ഇമേജ് ആണെന്നുമാണ് എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ വാദം.
പീതാംബരക്കുറുപ്പിന് വേണ്ടി മുരളി
സ്ഥാനാര്‍ത്ഥി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്നെയുളള ആളായിരിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും താന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഇതിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നുമാണ് എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടതാണ് എന്നുമാണ് കെ മുരളീധരന്റെ ന്യായം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിലും പീതാംബരക്കുറുപ്പിന് വേണ്ടി മുരളീധരന്‍ വാദിച്ചു.
നേതൃത്വം വെട്ടിൽ
കെ മുരളീധരന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്ക് തളളിക്കൊണ്ട് ഒരു തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കില്ല. എന്നാല്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതിരുന്നാല്‍ സിറ്റിംഗ് സീറ്റിലെ ജയസാധ്യത തന്നെ അപകടത്തിലായേക്കാം എന്നുളള ഭീതിയും നേതൃത്വത്തിനുണ്ട്. പിടിവാശി തുടരുന്ന കെ മുരളീധരനെ അനുനയിപ്പിക്കാനുളള ശ്രമം കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്.
അയയാതെ മുരളീധരൻ
മുരളീധരുമായി ഇന്നലെ രാത്രി വൈകി വരെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പളളി രാമചന്ദ്രനും പലവട്ടം മുരളീധരനുമായി സ്ഥാനാര്‍ത്ഥിക്കാര്യം ചര്‍ച്ച നടത്തി. ഫോണ്‍ വഴിയും നേരിട്ടും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് വിവരം. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. 2016ല്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
പകരം മോഹൻ കുമാർ
ഇക്കുറി കരുത്തനായ സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ മണ്ഡലം കൈവിട്ട് പോകാനുളള സാധ്യത തളളിക്കളയാനാവില്ല. ഇടതുപക്ഷം ജനപ്രിയനായ മേയര്‍ ബ്രോയെ കളത്തിലിറക്കിയതോടെ കോണ്‍ഗ്രസിന് വെല്ലുവിളിയേറുകയാണ്. ഈ സാഹചര്യത്തില്‍ പീതാംബരക്കുറുപ്പിനെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് റിസ്‌ക് എടുത്തേക്കില്ല എന്നാണ് സൂചന. പ്രതിഷേധങ്ങൾ തളളിക്കളയേണ്ടതില്ല എന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. മുൻ എംഎൽഎ കെ മോഹന്‍കുമാറിനെയാണ് പീതാംബരക്കുറുപ്പിന് പകരം പരിഗണിക്കുന്നത്. പാലക്കാടായിരുന്ന മനുഷ്യാവകാശ സിറ്റിംഗ് മാറ്റിവെച്ച് കെ മോഹന്‍ കുമാര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.