കെഎസ്ആര്‍ടിസിക്ക് 700 സിഎന്‍ജി ബസുകള്‍; 455 കോടി വായ്പയെടുക്കാൻ സർക്കാർ; തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങൾ വിവിധ വിഭാഗങ്ങൾക്ക് ആശ്വാസകരം. കെ എസ് ആർ ടി സിയെ ഉൾപ്പെടെ പരിഗണിച്ച് 700 സി എൻ ജി ബസ്സുകൾ വാങ്ങാൻ മന്ത്രിസഭ യോഗത്തിൽ അനുമതി നൽകി. കിഫ്ബിയില്‍ നിന്നും നാലു ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ എടുക്കാനാണ് സർക്കാർ തീരുമാനം.
പട്ടികജാതി - പട്ടികവർഗ്ഗ ജനവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ട് വികസനത്തിന് വേണ്ടി മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിഭാഗത്തിന് വേണ്ടി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
കാര്യക്ഷമവും സമയബന്ധിതവും സുതാര്യവുമായി പട്ടിക ജാതി - പട്ടിക വർഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് മുന്നോട്ട് കൊണ്ടു പോകാനാണ് മോണിറ്ററിംഗ് കമ്മറ്റികൾ രൂപീകരിക്കുന്നത്. പദ്ധതികളുടെ കൃത്യമായ മേൽനോട്ടം വഹിക്കുന്നതിലേക്ക് വേണ്ടി നിയമസഭാ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് മോണിറ്ററിങ് കമ്മറ്റികൾ രൂപീകരിക്കുക.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല. സ്ഥലം എം.എല്‍.എ. ചെയര്‍മാനും പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായിരിക്കും. അംഗങ്ങള്‍ : 1) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ (2) ബന്ധപ്പെട്ട ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, (3) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗ അംഗങ്ങള്‍, (4) പ്രോജക്ട് ഓഫീസര്‍ / ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ (5) ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പ്പറേഷനിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗ മേധാവികള്‍.
കീഴടങ്ങിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കര്‍ണ്ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ എറണാകുളത്ത് വീട് നിര്‍മ്മിച്ചു നല്‍കും. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ (എന്‍.ബി.സി.എഫ്.ഡി.സി) നിന്നും 45 കോടി രൂപയുടെ വായ്പാ ധനസഹായം ആര്‍ട്ട്‌കോ ലിമിറ്റഡ് (ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) വഴി അംഗങ്ങളായ ദരിദ്ര പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സര്‍ക്കാരിന്റെ ബ്ലോക്ക് ഗവണ്‍മെന്റ് ഗ്യാരന്റിക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കി.

നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ 9-ാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
തസ്തിക സൃഷ്ടിച്ചു
ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ 46 തസ്തികകള്‍ സൃഷ്ടിക്കും. (സെക്ഷന്‍ ഓഫീസര്‍ 7, അസിസ്റ്റന്റ് - 28, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് - 11)
കണ്ണൂര്‍ സര്‍വകലാശാലയില്‍ 36 അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള റിയല്‍ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക കൂടി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
'മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുത്' - അഷ്റഫ് താമരശ്ശേരി പറയുന്നു
വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ 2018 ല്‍ സൃഷ്ടിച്ച പത്രപ്രവർത്തക പെൻഷൻ സെക്ഷന് അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയ്ക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
ശമ്പള പരിഷ്‌ക്കരണം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാര്‍ക്കും കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.