ജപ്തി നടപടികളിൽ കിടപ്പാടം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം; ബാങ്കുകളോട് മുഖ്യമന്ത്രി
ജപ്തിനടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് സാമ്പത്തിക മേഖല. ഈ സാഹചര്യത്തിൽ പ്രതിസന്ധികളെ നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്തി നടപടികളിലും ലോണിലുമടക്കം ബാങ്ക് നടപടികൾ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്തിനടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി രൂപീകരിക്കുന്ന കാർഷിക ഉൽപ്പാദന സംഘടനകൾക്കും സഹായം നൽകണമെന്ന് മുഖ്യമന്ത്രി.
വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ സഹായം നൽകണം. പിഎം കിസാൻ പരിപാടിയുടെ ഭാഗമായിരിക്കുന്ന 37 ലക്ഷം കർഷകരാണ് സംസ്ഥാനത്തുള്ളത്. ഇതോടൊപ്പം എല്ലാത്തരം കർഷകർക്കും മത്സ്യത്തൊളികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടൂറിസം മേഖല,കശുവണ്ടി വ്യവസായം എന്നിവയ്‌ക്കും കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകുന്ന വായ്പകളുടെ കാര്യത്തിലും ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. കേന്ദ്ര സർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ പരിപാടിക്ക് പരമാവധി പ്രചരണം നൽകാൻ ബാങ്കുകൾ ശ്രമിക്കണം. വ്യാപാര സമൂഹത്തിന് ഇതിൽ നിന്നും സഹായം ലഭ്യമാക്കണം.
Recommended Video
ഇതോടൊപ്പം കോവിഡിന്റെയും അതിന് മുൻപുണ്ടായ പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട ഇക്കാര്യം ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.