നിലപാടിലുറച്ച് കോണ്‍ഗ്രസ്, മുന്നണി വിടില്ലെന്ന് ജോസ് കെ മാണി; നീക്കങ്ങള്‍ ഫലം കാണുന്നു, പുതിയ ഉപാധി
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കം സമവായത്തിലേക്ക് എത്തുന്നതായി സൂചന. കോണ്‍ഗ്രസിന്‍റെ ശക്തമായ നിലപാടും മുസ്ലിംലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി തങ്ങളും മുന്‍കൈയെടുത്ത് ജോസ് പക്ഷവുമായി നടത്തിയ ചര്‍ച്ചകളാണ് പ്രശ്ന പരിഹാരത്തിനുള്ള വഴികള്‍ തുറന്നത്. മുന്നണി വിടുന്നത് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകാതെ വിട്ടുവീഴ്ചയക്ക് തയ്യാറാകണമെന്നുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ ജോസ് കെ മാണി പക്ഷം വഴങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജിവയ്ക്കാന്‍ തയ്യാറാണ്
അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി പക്ഷം അറിയിച്ചെങ്കിലും ചില ഉപാധികളും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ജോസിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച യുഡിഎഫ് നേതൃത്വം ഇക്കാര്യം പിജെ ജോസഫ് വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ആദ്യം രാജി പിന്നെ ചര്‍ച്ച
എന്നാല്‍ പ്രസിഡന്‍റ് പദം രാജിവെക്കുന്നതിന് മുമ്പ് മറ്റ് ഉപാധി ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്നും, ആദ്യം രാജി പിന്നീട് ഉപാധിയടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമാണ് പിജെ ജോസഫിന്‍റെ നിലപാട്. പിജെ ജോസഫ് വിഭാഗത്തിന്‍റെ നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടേയെന്നും ജോസഫ് യുഡിഎഫിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഉപാധി
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വീതം വെപ്പില്‍ ചില ധാരണകള്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കണമെന്ന ഉപാധിയാണ് ജോസ് കെ മാണി മുന്നോട്ട് വെച്ചത്. മാണി-ജോസഫ് ലയനത്തിന് മുമ്പായി ഇരുവിഭാഗങ്ങളും മത്സരിച്ചു വന്ന സീറ്റുകള്‍ അതത് വിഭാഗങ്ങള്‍ക്ക് തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്‍കുക എന്നതാണ് ജോസ് വിഭാഗം മുന്നോട്ട് വെച്ച ഒരു ഉപാധി.
സീറ്റ് വിഭജനം
കോട്ടയം ജില്ലാ പഞ്ചായത്തിലെ ജോസ് പക്ഷത്തെ രണ്ട് അംഗങ്ങള്‍ നേരത്തെ ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. ഇവര്‍ മത്സരിച്ചിരുന്ന ഡിവിഷനുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് ലഭ്യമാക്കുക. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് വ്യക്തതയുണ്ടാക്കുക തുടങ്ങിയവയാണ് ജോസിന്‍റെ മറ്റ് ഉപാധികള്‍.
11 സീറ്റുകളില്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി വിഭാഗം 11 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണയും അത് ഉറപ്പാക്കാനാണ് ജോസിന്‍റെ ശ്രമം. അതേസമയം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരോ വിഭാഗവും മത്സരിച്ച സീറ്റുകള്‍ അവര്‍ക്ക് തന്നെ നല്‍കുക എന്ന നിര്‍ദ്ദേശമാണ് നേരത്തെ യുഡിഎഫ് പരിഗണനയിലുണ്ടായിരുന്നത്.
നഷ്ടപ്പെടും
എന്നാല്‍ ഈ തല്‍സ്ഥിതി ഉപാധി പ്രാബല്യത്തില്‍ വന്നാല്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള പല തദ്ദേശ വാര്‍ഡുകളും നിയമസഭാ സീറ്റുകളും നഷ്ടപ്പെടുമെന്ന ആശങ്ക ജോസ് വിഭാഗത്തിനുണ്ട്. നേരത്തെ മാണി പക്ഷത്തോടൊപ്പം ഉറച്ച് നിന്നിരുന്ന നേതാക്കളില്‍ സിഎഫ് തോമസ് അടക്കമുള്ളവര്‍ ഇപ്പോള്‍ പിജെ ജോസഫിനൊപ്പമാണ്.
പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെടുന്നത്
മാത്രവുമല്ല, ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂറുമാറിയെത്തിയ ജില്ലാ പഞ്ചായത്ത് അംഗത്തിന് വേണ്ടിയാണ് പിജെ ജോസഫ് ഇപ്പോള്‍ പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെടുന്നത്. പ്രസിഡന്റ് പദം കൊടുക്കുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ ആ സീറ്റ് തങ്ങൾക്കു മടക്കി നൽകണമെന്നതാണ് ജോസിന്‍റെ ആവശ്യം.
ഉറച്ച് നിന്ന് കോണ്‍ഗ്രസ്
രണ്ട് ദിവസമായി നടക്കുന്ന ചര്‍ച്ചകളില്‍ ലീഗ് നേതൃത്വം നടത്തിയ അവസാനവട്ട ചര്‍ച്ചകളാണ് പ്രശ്നപരിഹാരത്തിനുള്ള സാധ്യത തുറന്നത്. യുഡിഎഫില്‍ നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ജോസ് വിഭാഗം രാജിവയ്ക്കണമെന്നതിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉറച്ച് നിന്നതും ജോസിന്‍റെ മനം മാറ്റത്തിന് കാരണമായി
സമ്മര്‍ദ്ദ തന്ത്രം
മുന്നണി വിടുമെന്ന സമ്മര്‍ദ്ദ തന്ത്രത്തിന് കോണ്‍ഗ്രസ് വഴങ്ങാത്തതും അനുനയനം എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. മുന്നണി വിട്ടാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകും എന്നതും ജോസ് മുന്നില്‍ കാണുന്നുണ്ട്. യുഡിഎഫ് വിടാനാകില്ലെന്ന് ചില നേതാക്കല്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
യുഡിഎഫില്‍ തുടരണം
ജോസ് വിഭാഗത്തിലെ എംഎല്‍എമാരായ എന്‍ ജയരാജും റോഷി അഗസ്റ്റിനും യുഡിഎഫില്‍ തുടരണമെന്ന നിലപാടുള്ളവരാണ്. രണ്ട് പേരുടെ മണ്ഡലങ്ങള്‍ യുഡിഎഫ് സ്വാധീന മേഖലകളാണ്. സഭയുടെയും എന്‍എസ്എസിന്‍റെ നിലപാട് മുന്നണിയില്‍ തുടരണമെന്നതുമാണ്. ഏക ലോകസഭാംഗമായ തോമസ് ചാഴിക്കാടനും പ്രിയം യുഡിഎഫിനോടാണ്. ഈ സാഹചര്യത്തില്‍ മുന്നണിമാറ്റം എന്നത് ജോസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.
ധാരണ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉണ്ടായപ്പോള്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകയ്യെടുത്താ നേരത്തേയുള്ള ധാരണ ഉണ്ടാക്കിയത്. മുന്നണിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് കിട്ടിയ 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി പക്ഷത്തിനും 6 മാസം ജോസഫ് പക്ഷത്തിനും എന്നതായിരുന്നു ധാരണ.
അതൃപ്തി
എന്നാല്‍ ഈ ധാരണ പാലിക്കാന്‍ ഇപ്പോള്‍ ജോസ് കെ മാണി തയ്യാറാവാത്തതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഉണ്ടാക്കിയ ഒരു ധാരണ പാലിക്കപ്പെടാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി പ്രകടമായിരുന്നു. ഇതോടെയാണ് പ്രസിഡന്‍റ് പദവി രാജിവെക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നിന്നത്.
''വിശ്വാസികളെ വെല്ലുവിളിക്കരുത്..!, കനൽതരിയായി ചുരുങ്ങിയിട്ടും അഹന്തയും ഹുങ്കും തീർന്നിട്ടില്ല'