ജോസ് കെ മാണിക്ക് നഷ്ടങ്ങളുടെ ദിനം; വലം കൈ പ്രിന്‍സും ചുവടുമാറി യുഡിഎഫിനൊപ്പം, അമ്പരിപ്പിച്ച് ജോസഫ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കവുമായി ബന്ധപ്പെട്ട മുന്നണിയെടുത്ത തീരുമാനത്തെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജോസ് വിഭാഗത്തെ യുഡിഎഫ് യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്.
അവരെ മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം മാധ്യമങ്ങളില്‍ വന്നത് തെറ്റിധാരണയുണ്ടാക്കുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി. എന്ത് തന്നെ ആയാലും യുഡിഎഫ് തീരുമാനം വന്നതിന് പിന്നാലെ അപ്രതീക്ഷിത തിരിച്ചടികളാണ് ജോസ് കെ മാണിക്ക് നേരിടേണ്ടി വരുന്നത്.
കൂടുമാറ്റം
യുഡിഎഫ് തിരുമാനം പുറത്തു വന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോസ് പക്ഷത്തെ നിരവധി നേതാക്കളാണ് പിജെ ജോസഫ് പക്ഷത്തേക്ക് കൂടുമാറിയത്. മാണിയുടെ നിര്യാണത്തിന് പിന്നാലെ അധ്യക്ഷപദവിയെ ചൊല്ലി തര്‍ക്കം രൂപപ്പെട്ടപ്പോള്‍ തന്നെ ജോസ് പക്ഷത്തെ പ്രമുഖ നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ പിജെ ജോസഫിന് സാധിച്ചിരിന്നു.
Recommended Video
നേരത്തെ മാണി പക്ഷത്ത്
നേരത്തെ കെഎം മാണി പക്ഷത്ത് അടിയുറച്ച് നിന്നിരുന്ന സിഎഫ് തോമസ് എംഎല്‍എ അടക്കമുള്ളവരെ ജോസഫിന് ഇത്തരത്തില്‍ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ സാധിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് പോലും കാരണം ജോസ് പക്ഷത്തെ രണ്ടുപേര്‍ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയിതാണ്.
കോട്ടയം ജില്ലാ പഞ്ചായത്തില്‍
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 6 അംഗങ്ങളാണ് കേരള കോണ്‍ഗ്രസിനുള്ളത്. എല്ലാവരും മുന്‍ മാണി പക്ഷക്കാര്‍. എന്നാല്‍ മാണിയുടെ നിര്യാണത്തിന് പിന്നാലെ 2 പേരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ ജോസഫിന് സാധിച്ചു. ഇതോടെയാണ് അധ്യക്ഷ പദവിക്കായുള്ള അവകാശ വാദം ജോസഫും ഉന്നയിച്ചത്.
യുഡിഎഫ് തീരുമാനത്തോടെ
നേരത്തെ മുതല്‍ തന്നെയുള്ള ജോസ് വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്കിന് യുഡിഎഫ് തീരുമാനത്തോടെ ശക്തി വര്‍ധിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നടപടിക്ക് പിന്നാലെ ജോസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിന്‍സ് ലൂക്കോസ് അടക്കമുള്ളവര്‍ ജോസഫിനൊപ്പം ചേര്‍ന്നു.
അപ്രതീക്ഷിതം
യുഡിഎഫിന്‍റെ അപ്രതീക്ഷിത തീരുമാനത്തില്‍ പകച്ചു പോയ ജോസ് വിഭാഗത്തിന് ഇരുട്ടടി നല്‍കുന്നതാണ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. ജോസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പടെ തങ്ങളുടെ പാളയത്തിലെത്തിച്ച് കരുത്ത് കാട്ടാനൊരുങ്ങുകയാണ് പിജെ ജോസഫ്. ഇതിനായി കോട്ടത്തെ കോണ്‍ഗ്രസിന്‍റെ സര്‍വ്വ പിന്തുണയും ജോസഫ് വിഭാഗത്തിനുണ്ട്.
വലം കൈ
ജോസ് കെ മാണിയുടെ വലം കൈ എന്ന് അറിയപ്പെടുന്ന നേതാവായിരുന്നു പ്രിന്‍സ് ലൂക്കോസ്. ഇദ്ദേഹത്തിന്‍റെ ചുവടുമാറ്റം ജോസഫ് പക്ഷത്തെ താഴെക്കിടയിലുള്ള നേതാക്കളെ പോലും അമ്പരിപ്പിക്കുന്നതാണ്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിൻ്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്.
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍
ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. 2019 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടനൊപ്പം സജീവമായി പരിഗണിച്ചിരുന്ന പേരായിരുന്നു പ്രിന്‍സിന്‍റേത്. യുഡിഎഫില്‍ തുടരാനുള്ള തീരുമാനമാണ് പ്രിന്‍സിനെ ജോസഫ് പക്ഷത്ത് എത്തിച്ചതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
കൂടുതല്‍ നേതാക്കള്‍
സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജോസിൻ്റെ നീക്കങ്ങൾക്കാണ് നേതാക്കളുടെ തീരുമാനം തിരിച്ചടിയാവുന്നത്. ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങളുടെ കൂടെ വരുമെന്ന് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിലേക്ക് പോവാന്‍ തീരുമാനിച്ചാല്‍ ഈ ഒഴുക്ക് കൂടുതല്‍ ശക്തമാവും.
കരുനീക്കം
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോട്ടയം ജില്ലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫ് ഒരോ കരുക്കളും നീക്കുന്നത്. കോട്ടയം ജില്ല സെക്രട്ടറി ജോസ് മോന്‍ മുണ്ടയ്ക്കലും ജോസ് വിഭാഗം വിട്ട് ജോസഫ് പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. പാലാ നഗരസഭയിലെ ആറ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ജോസഫിനൊപ്പം നിലനില്‍ക്കുമെന്ന നിലപാട് കഴിഞ്ഞ ദിവസം പരസ്യമായി സ്വീകരിച്ചിരുന്നു.
26 അംഗ നഗരസഭയില്‍
ഇതോടെ അവിശ്വാസം വന്നാല്‍ പാലാ നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ഇടത് അംഗങ്ങളുടെ പിന്തുണ തേടേണ്ട അവസ്ഥയിലാണ് ജോസ് കെ മാണി. 26 അംഗ നഗരസഭയില്‍ കേരള കോൺഗ്രസ്-17, കോൺഗ്രസ്-മൂന്ന്, ഇടതുപക്ഷം-അഞ്ച്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജോസ്- ജോസഫ് വിഭാഗങ്ങളിലായി കേരള കോണ്‍ഗ്രസിന് ആകെ നിലവിൽ 11 അംഗങ്ങളാണ് ഉള്ളത്.
മാണിയുടെ വിശ്വസ്തന്‍
കെഎം മാണിയുടെ വിശ്വസ്തനായിരുന്ന ഇജെ ആഗസ്തി 25 വര്‍ഷം യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനുമായിരുന്ന ഇജെ അഗസ്തിയേയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല ജോസിന്‍റെ വാദം തള്ളി ആഗസ്തി ഇന്ന് രംഗത്ത് എത്തിയിരുന്നു.
നേതാക്കള്‍ തന്നോട് പറഞ്ഞു
കോണ്‍ഗ്രസും പിജെ ജോസഫും പറയുന്നത് പോലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജോസഫ് ചേരിയിലല്ലാത്ത, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍റെ ഈ പരമാര്‍ശം ജോസ് വിഭാഗത്തിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ധാരണയുടെ കാര്യം കേരള കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തന്നോട് പറഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ജോസ് കെ മാണി ബിജെപി പാളയത്തിലെത്തരുത്; കരുനീക്കങ്ങളുമായി സിപിഎം, കാനത്തെ അനുനയിപ്പിക്കും