വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’
എല്ലാ തെരഞ്ഞെടുപ്പുകാലത്തും ജനവിധിയെ കുതന്ത്രങ്ങൾ കൊണ്ട് അട്ടിമറിക്കാനെത്തുന്നവരാണ് അപരന്മാർ. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി എതിരാളികൾക്ക് കിട്ടേണ്ട വോട്ടുകൾ കുറക്കുന്നതിന് എല്ലാ മുന്നണികളും അപരന്മാരെ കളത്തിലിറക്കാറുണ്ട്. എതിരാളിയുടെ അതേ പേരോ സമാനത തോന്നിക്കുന്ന പേരോ ഉള്ള ആളുകളെ കണ്ടെത്തി അപരനാക്കി മത്സരിപ്പിക്കാൻ മുന്നണികൾ നെട്ടോട്ടമോടുന്നത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കാണാം.
അപരനായി നിൽക്കുന്നയാളെ ഭീഷണിപ്പെടുത്തിയോ കൂടുതൽ പണം നൽകി പ്രലോഭിപ്പിച്ചോ എതിരാളികൾ മത്സരരംഗത്ത് നിന്ന് ഓടിക്കുന്നതും പതിവ് കാഴ്ചയാണ്. നിർണായക മത്സരങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുറക്കുന്നതിലും കൂട്ടുന്നതിലുമൊക്കെ അപരന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തവണയും പത്രിക സമർപ്പണം പൂർത്തിയാകുമ്പോൾ മിക്ക മണ്ഡലങ്ങളിലും അപരന്മാർ പൊങ്ങിവരുന്നത് കാണാം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപരന്മരെ ഇറക്കിയുള്ള എതിരാളികളുടെ തന്ത്രത്തിന്റെ ഏറ്റവും വലിയ ഇര ഒരുപക്ഷേ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആയിരിക്കും. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലായിരുന്നു സുധീരന്റെ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ പരാജയം. അന്ന് വി.എം. സുധീരന്റെ അപരനായി മത്സരിച്ച 'വി.എസ്. സുധീരൻ’ പിടിച്ചത് 8282 വോട്ടുകളാണ്. വി.എം. സുധീരൻ പരാജയപ്പെട്ടത് വെറും 1009 വോട്ടുകൾക്കും.
ആലപ്പുഴ ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ, ആലപ്പുഴയൊഴികെയുള്ളിടത്തെല്ലാം ആയിരത്തിനുമേൽ വോട്ടുകൾ അപരൻ നേടി. ആലപ്പുഴയിൽ കിട്ടിയത് 891 വോട്ട്. തപാൽ വോട്ടുകളിൽ പോലും അപരന് വിഹിതമുണ്ടായി എന്നതാണ് മറ്റൊരു കൗതുകം. 'അതൊരു ചതിപ്രയോഗമായിരുന്നു. അതുമൂലം പരാജയപ്പെട്ടത് നീറ്റലായി ഇന്നും മനസ്സിലുണ്ട്. നേരായ മാർഗത്തിലൂടെയായിരുന്നു പരാജയപ്പെട്ടിരുന്നത് എങ്കിൽ ഇത്ര ദുഃഖം വരില്ലായിരുന്നു’ -അന്നത്തെ തോൽവിയെ കുറിച്ച് പിന്നീട് സുധീരൻ പ്രതികരിച്ചത് ഇങ്ങനെ.
ആലപ്പുഴ തീരത്തെ രൂക്ഷമായി ബാധിക്കുന്ന കരിമണൽ ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്തതാണ് ഇത്തരം ചതിപ്രയോഗം തനിക്കെതിരെ മറുപക്ഷം നടത്തിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടുന്നു. കരിമണൽ ലോബിയുടെ വലിയ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു തനിക്കെതിരെയുള്ള അപരനീക്കം. പല രാഷ്ട്രീയ പാർട്ടികളും ഈ കുതന്ത്രം പയറ്റുന്നുണ്ട്. അപരന്മാരെ നിർത്തുന്നത് തടയാൻ തെരഞ്ഞെടുപ്പ് നിയമത്തിൽ തന്നെ മാറ്റങ്ങൾ വരുത്തണം. ഒരു കാരണവശാലും അപരന്മാരെ അവതരിപ്പിക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ തന്നെ തീരുമാനിക്കണമെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കൽ അവരുടെ കടമയാണെന്നും സുധീരൻ ഓർമിപ്പിക്കുന്നു.












Click it and Unblock the Notifications