മൂന്ന് ദിവസം ജീവൻ കയ്യിൽപ്പിടിച്ച് ടെറസ്സിന് മുകളിൽ.. കുടിച്ചത് മഴവെള്ളം.. സലിം കുമാറും രക്ഷപ്പെട്ടു
പറവൂര്‍: പ്രളയം വിഴുങ്ങാനെത്തിയപ്പോള്‍ ജീവനും കൂട്ടിപ്പിടിച്ച് രക്ഷാതീരം തേടിയവരുടെ കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, സിനിമാക്കാരടക്കമുള്ള പ്രമുഖരുമുണ്ട്. പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനെ വെള്ളം കയറിയ വീട്ടില്‍ നിന്നും ബിരിയാണിച്ചെമ്പില്‍ പുറത്ത് എത്തിക്കുന്ന കാഴ്ച കേരളം കണ്ടതാണ്.
നടി അനന്യ, നടന്മാരായ ധര്‍മ്മജന്‍, അപ്പാനി ശരത്തിന്റെ ഭാര്യ എന്നിവരടക്കമുള്ളവര്‍ പ്രളയദുരന്തത്തില്‍ അകപ്പെട്ടവരാണ്. സലിം കുമാറും അക്കൂട്ടത്തിലുണ്ട്. മൂന്ന് ദിവസമാണ് മഴവെള്ളം കുടിച്ച് 45 പേര്‍ക്കൊപ്പം സലിം കുമാര്‍ വീടിന്റെ ടെറസിന് മുകളില്‍ കഴിഞ്ഞത്. പിന്നീട് മത്സ്യത്തൊഴിലാളികളാണ് സലിം കുമാറിന് രക്ഷകരായത്.
കേരളത്തിന് സംഭാവന 10,000.... സമാഹരിച്ചത് 20 കോടി..... പേടിഎം ഉടമയ്ക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല
വീട്ടിൽ കുടുങ്ങി സലിം കുമാർ
പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറും കുടുംബവും താമസിക്കുന്ന ഇരുനില വീട്. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ സലീം കുമാറും കുടുംബവും വീട് പൂട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേര്‍ അഭയം തേടിയെത്തിയത്.
അഭയം തേടി അയൽക്കാർ
അഭയം തേടി വന്നവരെ ഇറക്കിവിട്ട് വീട് പൂട്ടിപ്പോകാന്‍ മനസാക്ഷി അനുവദിക്കാത്തത് കൊണ്ട് തന്നെ സലിം കുമാറും കുടുംബവും വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പ്രായമായവരും സ്ത്രീകളും അടക്കമുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഉച്ചയോടെ തന്നെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇതോടെ ടെറസിലേക്ക് കയറേണ്ടി വന്നു.
മൂന്ന് ദിവസം ടെറസിൽ
ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് സലിം കുമാര്‍ പറയുന്നു. വീടിന് സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊടുക്കാന്‍ വാങ്ങി വെച്ച അരിയും സാധനങ്ങളുമാണ് വെള്ളത്തില്‍ കുടുങ്ങിയ ദിവസങ്ങളില്‍ ഉപകാരപ്പെട്ടത്. അതേസമയം കുടിവെള്ളത്തിന് ക്ഷാമമുണ്ടായിരുന്നു.
കുടിച്ചത് മഴവെള്ളം
മഴവെളളം ശേഖരിച്ച് കുടിക്കുകയായിരുന്നു ആ സമയത്ത് തങ്ങളെന്നും സലിം കുമാര്‍ പറയുന്നു. സഹായമഭ്യര്‍ത്ഥിച്ച് സലിം കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളും തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണ് എന്നും വീടിന് മുന്നില്‍ നല്ല ഒഴുക്ക് ആയതിനാല്‍ നീന്തിപ്പോകാന്‍ പോലും പറ്റില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുകയുണ്ടായി.
രക്ഷിക്കാൻ ആരും എത്തിയില്ല
വെള്ളം ഉയരുന്നതിനാല്‍ എത്രയും പെട്ടെന്ന് രക്ഷാ പ്രവര്‍ത്തകരെത്തി സഹായിക്കണമെന്നും സലിം കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സഹായം വാഗ്ദാനം ചെയ്ത് തനിക്ക് ദില്ലിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വരെ ഫോണ്‍ കോളുകള്‍ വന്നു. ഹെലികോപ്റ്റര്‍ ഇപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരും പറഞ്ഞ് കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഹെലികോപ്റ്റര്‍ വന്നു.
രക്ഷകരായി മത്സ്യത്തൊഴിലാളികൾ
എന്നാല്‍ തങ്ങളെ കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. പിന്നെ സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ മത്സ്യത്തൊഴിലാളികളാണ് സലിം കുമാറിനേയും മറ്റുള്ളവരേയും രക്ഷപ്പെടുത്തിയത്. ഇവരെ ആദ്യം വടക്കന്‍ പറവൂരിലെ ക്യാമ്പിലേക്ക് മാറ്റി. പിന്നാലെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് സലിം കുമാറും കുടുംബവും.