കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ഇതാണ്.... ശബരിമലയോ, ബിഷപ്പിന്റെ കേസോ അല്ല
Recommended Video

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണിത്. അതിന് കാരണങ്ങള്‍ പലതാണെന്നാണ് പലരുടേയും ഭാഷ്യം. ബീഫ് തിന്നുന്നവരുടേയും കമ്യൂണിസ്റ്റുകളുടേയും നാടായതുകൊണ്ടാണ് പ്രളയം വന്നത് എന്ന് പറയുന്നവരുണ്ട്, ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതിനാല്‍ ആണെന്ന് പറയുന്നവരുണ്ട്, ബിഷപ്പിനെതിരെ കേസെടുത്തതുകൊണ്ടാണെന്ന് വരെ പറയുന്നവരുണ്ട്.
ഇങ്ങനെ പറയുന്നവരെ തിരുത്തുക അത്ര എളുപ്പമല്ല. എന്നാല്‍ എന്തുകൊണ്ടാണ് കേരളം ഇത്രയും വലിയ പ്രളയത്തില്‍ മുങ്ങിയത് എന്നതിന്റെ കാരണം അന്വേഷിച്ചേ മതിയാവൂ.
പരിസ്ഥിതിയെ പരിഗണിക്കുക പോലും ചെയ്യാതെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ചൂഷണങ്ങളും ആണ് ഈ ദുരന്തത്തിന് കാരണം എന്ന് പറയുന്നവരും ഉണ്ട്. ഇതും പൂര്‍ണമായി ശരിവക്കാന്‍ ആവില്ല. അപ്പോള്‍ പിന്നെ എന്താണ് ഈ പ്രളയത്തിന് പിന്നില്‍....?

മഴപ്രളയം തന്നെ
കേരളത്തിലെ പ്രളയത്തിന് കാരണം അതി ശക്തമായ മഴ തന്നെ ആണ് എന്നാണ് വിലയിരുത്തല്‍. അടുത്ത കാലത്തൊന്നും ലഭിക്കാത്തത്ര മഴയാണ് ഇത്തവണ കേരളത്തില്‍ ലഭിച്ചത്. അതും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍.

മഴകനത്തപ്പോള്‍
അതിശക്തമായ മഴ പെയ്യുമ്പോള്‍, അതിനനുസരിച്ച് വെള്ളവും ഉണ്ടാകും. അപ്പോഴാണ് കേരളത്തിലെ അനധികൃത നിര്‍മാണങ്ങളും പരിസ്ഥിതി ചൂഷണവും എല്ലാം പ്രശ്‌നമായിത്തീരുക. കയ്യേറിയ സ്ഥലങ്ങളെല്ലാം പുഴകള്‍ വീണ്ടെടുത്തു. വെള്ളം പരന്നൊഴുകി. എങ്ങും പ്രളയം ആയി.

അധിക മഴ
കേരളത്തിന് ഇത്തവണ ലഭിച്ചത് അധിക മഴ തന്നെ ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക് അനുസരിച്ച് 37 ശതമാനം അധികം മഴയാണ് ലഭിച്ചത്(ഓഗസ്റ്റ്16 വരെയുള്ള കണക്ക്). പ്രളയം ഉണ്ടാകാന്‍ ഇത് തന്നെ ധാരളം ആണ്.

മറ്റെവിടേയും ഇല്ല
ഈ സമയത്ത് രാജ്യത്തെ മറ്റൊരു സംസ്ഥാനത്ത് പോലും ഇത്രയധികം മഴ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. കേരളത്തോട് തൊട്ടുകിടക്കുന്ന ലക്ഷദ്വീപില്‍ മഴ കുറവും ആയിരുന്നു.

2,191.1 മില്ലീമീറ്റര്‍
കേരളത്തില്‍ ഈ മണ്‍സൂണില്‍ ലഭിച്ച ആകെ മഴയുടെ കണക്ക് 2,191.1 മില്ലീമീറ്റര്‍ ആണ്. അതായത് ഒരു തറനിരപ്പില്‍ 2.19 മീറ്റര്‍ ഉയരത്തില്‍ കെട്ടിക്കിടക്കാവുന്ന വെള്ളം. ഈ മഴയുടെ പാതിയും ലഭിച്ചത് വെറും രണ്ടാഴ്ചയില്‍ ആയിരുന്നു എന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.

അരനൂറ്റാണ്ടിനിടയില്‍
കഴിഞ്ഞ അമ്പത് വര്‍ഷത്തെ കണക്കെടുത്താല്‍ ലഭിച്ച മഴ ശരാരിയില്‍ ഏറ്റവും അധികം ലഭിച്ചത് 2018 ല്‍ തന്നെ ആണ്. പതിവ് ശരാശരിയേക്കാളും മുപ്പത് ശതമാനം അധികം ആണിത്. കേരളം പോലെ ഉള്ള ഒരു ചെറിയ സംസ്ഥാനത്തെ മുക്കാന്‍ ഇത് തന്നെ ധാരളം ആയിരുന്നു.

എല്ലാ ജില്ലകളിലും
ഇടുക്കി ജില്ലയില്‍ മാത്രം ഇത്തവണ എഴുപത് ശതമാനം അധികം മഴപെയ്തു. ഇടുക്കി ജലസംഭരണിയും മുല്ലപ്പെരിയാര്‍ ഡാമും എല്ലാം ഇടുക്കിയില്‍ തന്നെ ആണ് എന്ന് കൂടി ഓര്‍ക്കണം. മലപ്പുറം, കോട്ടയം ജില്ലകളില്‍ ഇത്തവണ 41 ശതമാനം അധികം മഴയാണ് ലഭിച്ചത്. എറണാകുളത്ത് 21 ശതമാനം അധികം മഴയും ലഭിച്ചു.

പമ്പ, പെരിയാര്‍, ചാലക്കുടി പുഴകള്‍
കേരളത്തിലെ പ്രളയത്തിന് വഴിവച്ചത് മൂന്ന് നദികളിലെ കുത്തൊഴുക്കും അമിത വെള്ളവും ആയിരുന്നു. പമ്പയാര്‍, പെരിയാര്‍, ചാലക്കുടി പുഴ... ഈ മൂന്ന് പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ ആണ് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രളയം കടുത്തത്.

ഒഴിവാക്കാനാവാത്ത പ്രളയം
കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞു. സംഭരണശേഷിയിലും കൂടുതല്‍ വെള്ളം അണക്കെട്ടുകളില്‍ തടഞ്ഞുനിര്‍ത്തുക എന്നത് ആത്മഹത്യാപരം ആണ്. ഈ സാഹചര്യത്തില്‍ ആണ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നത്. നീരൊഴുക്ക് കുറയാതിരുന്ന സാഹചര്യത്തില്‍ അവ നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഇതായിരുന്നു പ്രളയത്തിന് വഴിവച്ചത്.

ഉരുള്‍പൊട്ടലുകള്‍
അടുത്ത കാലത്തായി കേരളത്തില്‍ ഏറ്റവും അധികം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതും ഈ ദുരിതകാലത്ത് തന്നെ ആയിരുന്നു. ഉരുള്‍പൊട്ടി എത്തുന്ന വെള്ളവും പുഴകളിലേക്ക് തന്നെ ആണ് എത്തിയത്. ഇതും പ്രളയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications